തൃശ്ശൂർ: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പ്പന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിരോധിച്ചതിനെതിരെ യുഡിഎഫ് തിങ്കളാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കും. വിൽപ്പന നിരോധനം രാജ്യത്തെ 30 ശതമാനം കർഷകരെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കെതിരായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്.
കാള, പശു, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയെ കാലിച്ചന്തകളില്‍ നിന്ന് അറവുശാലകളിലേക്ക് വാങ്ങരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. പ്രായം കുറഞ്ഞ കാലികളെ ചന്തകളില്‍ വില്‍പ്പനയ്ക്കെത്തിക്കരുത്. ഇങ്ങനെ എത്തിക്കുന്ന കാലികളുടെ രേഖകള്‍ക്കൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖകളും സത്യവാങ്മൂലവും നല്‍കണം. ആറു മാസത്തേക്ക് കാലിയെ വില്‍പ്പന നടത്തില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പ് എഴുതി നല്‍കണം. കാര്‍ഷികാവശ്യത്തിനാണെന്നും അറക്കാനല്ലെന്നുമുള്ള സത്യവാങ്മൂലവും ആവശ്യമാണ്.
വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ജില്ലാതല കാലിച്ചന്ത മേല്‍നോട്ട സമിതിക്ക് കൈമാറണം. വാങ്ങുന്നയാള്‍ വളര്‍ത്താനാണെന്ന് വ്യക്തമാക്കുന്ന രേഖകളും കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: