കൊല്ലം: മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഫാത്തിമാ കോളേജിന് മുന്നില്‍ സമാന്തര പൊലീസിംഗ്. കോളേജിന്റെ മതിലിന് പുറത്ത് നിന്ന് ഷൂട്ടിംഗ് കാണാന്‍ ശ്രമിക്കുന്ന ആരാധകരെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കുന്നത് പതിവാകുന്നു. ചിത്രീകരണം കാണാനെത്തുന്നവരുടെ തിരക്കു കാരണം കോളജിന് മുന്നില്‍ സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടായിട്ടും പോലീസ് തിരിഞ്ഞുനോക്കാന്‍ തയ്യാറായിട്ടില്ല. കോളേജിനുള്ളിലെ സുരക്ഷക്ക് വേണ്ടിയാണ് സ്വകാര്യ ഏജന്‍സിക്ക് ചിത്രത്തിന്റെ നിര്‍മ്മാതാവ് സെക്യൂരിറ്റി ചുമതല നല്‍കിയത്. പക്ഷെ കോളേജിന് പുറത്ത് നിന്ന് ചിത്രീകരണം കാരണം ശ്രമിക്കുന്നവരെയും സെക്യൂരിറ്റി ജീവനക്കാര്‍ അക്രമിക്കുകയാണ്. ഷൂട്ടിംഗ് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പലപ്പോഴും അക്രമിക്കുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയവരുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ പിടിച്ചുവാങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സുരക്ഷാ ഗുണ്ടകളും ആരാധകരും കോളേജിനുള്ളിലും പുറത്തും വച്ച് ഏറ്റുമുട്ടിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളവരെയാണ് സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളോടും സെക്യൂരിറ്റിക്കാര്‍ മോശമായി പെരുമാറിയതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: