കൊച്ചി: കോട്ടയം വൈക്കം സ്വദേശിയായ അഖിലയെന്ന പെണ്‍കുട്ടിയുടെ മത പരിവർത്തനം ആസൂത്രിതമാണെന്ന് വാദം ഹൈക്കോടതി ശരിവച്ചു. ഇതില്‍ മത തീവ്രവാദ സംഘടനകളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സമാനമായ മറ്റ് കേസുകളിലേത് പോലെ നിലവിലെ സംഭവത്തിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദ്ദേശം. ചെര്പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി.
ഹേബിയസ് കോര്‍പ്പസില്‍ നിര്‍ണായക വാദം നടന്ന കഴിഞ്ഞ ഡിസംബര്‍ 19 വരെ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല.പിതാവിനൊപ്പം പെൺകുട്ടിയെ വിടുമെന്ന അവസ്ഥയായപ്പോഴാണ് പെൺകുട്ടിയുമായി വിവാഹം നടന്നതായി അവകാശപ്പെട്ടു ഡിസംബര്‍ 21ന് ഷെഫീനെന്നയാള് രംഗത്തെത്തിയത്. വേ ടു നിക്കാഹ് എന്ന വെസൈറ്റിലൂടെയാണ് ഷെഫീനുമായുള്ള വിവാഹം നടന്നതെന്നും അന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് പരിഗണിക്കും വരെ വിവാഹം കഴിയാത്ത പെണ്‍കുട്ടി ഒരു ദിവസത്തിനുള്ളില്‍ വിവാഹം കഴിച്ചതിലെ ദുരൂഹത കോടതി നിരീക്ഷിച്ചു. ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയായിരിക്കെ കോട്ടയം വൈക്കം സ്വദേശിയായ അഖിലയെ മഞ്ചേരിയിലെ സത്യ സരണിയില്‍ കൊണ്ടുപോയി മതം മാറ്റുകയായിരുന്നു.
മകളെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കുട്ടി വിവാഹിതയായെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ പള്ളിയിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി അന്നു തന്നെ കോടതി തള്ളിയിരുന്നു.
2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. മഞ്ചേരിയിലെ സത്യസരണിയില്‍ വച്ച് മതം മാറിയ യുവതി പിന്നീട് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മതം മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിനിടെ സിറിയയിലേക്ക് പോകാന്‍ തനിക്കു പദ്ധതിയുണ്ടെന്നും യുവതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: