ലോകോളപി താവദേവകിന്തു ഭോജനാദി
വ്യാപാരസ്ത്വാശരീരധാരണാവിധി
കാമനകളേയും കര്‍മങ്ങളേയും ഉപേക്ഷിക്കണം. ലൗകിക കര്‍മങ്ങളെല്ലാം വിടാം. എന്നാല്‍ ഭോജനാദി വ്യാപാരങ്ങള്‍ ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം യഥാവിധി നിര്‍വഹിച്ചുകൊണ്ടിരിക്കണം.
ഭോജനാദി എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ആഹാരം, ജലപാനം, നിദ്ര, മലമൂത്രാദിവിസര്ജനം തുടങ്ങിയ കര്‍മങ്ങളെല്ലാം ശരീരധര്മങ്ങളാണ്. അതെല്ലാം നിര്‍വഹിക്കേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്. ശരീരം തന്റേതാകയാല് ആ കര്‍മങ്ങള്‍ക്ക് ശരീരത്തെ അനുവദിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കാരണം പ്രാരബ്ധകര്‍മങ്ങള്‍ അനുഭവിച്ചുതീര്ക്കാനാണ് നാം ജന്മമെടുത്തത്. ജന്മാന്തരത്തിലെ കര്‍മവാസനകള്‍ എന്ന കാരണം സംഭവിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഈ ജന്മകര്മങ്ങള് കാരണത്തിന്റെ ഫലമായുള്ള കാര്യമായി കണക്കാക്കി. ആ കാര്യനിര്‍വഹണത്തിനുള്ള ഉപാധിയാണ് ഈ ശരീരമെന്ന അറിവോടെ ശരീരത്തിന്റെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം കൊടുക്കണം.
ഈ ശാരീരിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള മറ്റ് ഉപാധികളും ഭഗവാന് തന്നെ നിശ്ചയിച്ചിട്ടുമുണ്ടാകും. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് പൂന്താനം ”ഭിക്ഷാണം നല്ലൊരന്നവുമുണ്ടല്ലോ” എന്ന് പാടിയത്. അത് ഒരു ഉദാഹരണം മാത്രമാണ്. നമുക്ക് വിശപ്പടക്കാനും ദാഹം മാറ്റാനുമുള്ള വസ്തുക്കള്‍ ഭഗവാന് നിശ്ചയിച്ചുവച്ചിട്ടുണ്ട് എന്നു മനസ്സിലാക്കി അവയെ നാം പ്രാപിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. ഭാഗവതത്തില്‍ ഇരുപത്തിനാലു ഗുരുക്കന്മാരെക്കുറിച്ചു വിവരിക്കുന്ന കൂട്ടത്തില്‍ പെരുമ്പാമ്പിന്റെ ഭക്ഷണരീതിയെക്കുറിച്ച് പറയുന്ന ഭാഗം ഇത്തരുണത്തില്‍ സ്മരണീയം.
ഓരോ അരിമണിയിലും ഇതാര്ക്കുവേണ്ടിയെന്നുള്ളത് ഭഗവാന്റെ കയ്യൊപ്പോടെ എഴുതിവച്ചിട്ടുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. അതുപോലെ നമുക്കുള്ള ഭക്ഷണവും മുന്‍കൂട്ടി നിശ്ചയിച്ചുവച്ചിട്ടുണ്ട്. അങ്ങനെ നിശ്ചയിക്കപ്പെട്ട ഭക്ഷണവും ജലവും കഴിക്കാന്‍ നാം ബാധ്യസ്ഥരാണ്. അത് ഭക്ഷിക്കുന്നത് നമ്മളല്ലെന്നും നമ്മുടെ ശരീരം ശരീരധര്‍മം നിറവേറ്റുകമാത്രമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: