സംസ്ഥാന വൈദ്യുതീകരണ പദ്ധതിയുട സംസ്ഥാന തല പ്രഖ്യാപനം നാളെ നടക്കുകയാണല്ലോ. കെഎസ്ഇബി നടപ്പാക്കിയതും നടപ്പാക്കിവരുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ച് ഒരു വിശകലനം ആവശ്യമാണ്. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതി യോജന (ആര്‍ജിജിവിവൈ), ആക്സിലറേറ്റഡ് പവര്‍ ഡെവലപ്മെന്റ്ആന്റ് റിഫോഴ്സ് പ്രോഗ്രാം (എപിഡിആര്‍പി), ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ), ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം (ഐപിഡിഎസ്)എന്നിവയാണ്. മേല്‍ പറഞ്ഞ എല്ലാ പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കി വരുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വൈദ്യുതീകരിക്കാത്ത വീടുകള്‍ വൈദ്യുതീകരിക്കുന്നതിനും, വൈദ്യുത ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും, വൈദ്യുതി പ്രസരണ, വിതരണ നഷ്ടം കുറയ്ക്കുന്നതിനും, നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം ഇലക്ട്രിസിറ്റി മേഖലയില്‍ നടപ്പാക്കി ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ളവയാണ് ഈ പദ്ധതികള്‍.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അടുത്തകാലത്തായി നടപ്പാക്കിയ ഓണ്‍ലൈന്‍ പേമെന്റ് കേന്ദ്രീകൃത പരാതി പരിഹാരകേന്ദ്രം, കമ്പ്യൂട്ടര്‍ ബില്ലിംഗ്, വൈദ്യുത വിതരണ മേഖലകളിലെ ആധുനികവല്‍ക്കരണം (ഓട്ടോമേഷന്‍) തുടങ്ങി വൈദ്യുതി ബോര്‍ഡ് കുറഞ്ഞ വിലയില്‍ നല്‍കിവരുന്ന എല്‍ഇഡി ബള്‍ബ് വിതരണം എന്നിവയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ (ഡിഇഎല്‍പി) ഉള്‍പ്പെട്ടതാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിതിവിശേഷം നിലനില്‍ക്കുന്നതിനാലും കെഎസ്ഇബി ലിമിറ്റഡിന്റെ കെടുകാര്യസ്ഥത, കേന്ദ്ര സര്‍ക്കാരുമായി ആരോഗ്യപരമായ സമീപനത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം പദ്ധതികള്‍ ആസൂത്രിതമായി നടപ്പാക്കാനോ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ടതായ പദ്ധതി തുക സംസ്ഥാനത്തിന് അനുകൂലമായി വേണ്ടവിധം ഉപയുക്തമാക്കാനോ കഴിയാറില്ല.
2006 ല്‍ വിഭാവനം ചെയ്ത ആര്‍ജിജിവിവൈ പദ്ധതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് നടപ്പാക്കി കഴിഞ്ഞപ്പോഴേക്കും 2014 ആയത് ഇതിന് ഉദാഹരണമാണ്. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ സംസ്ഥാനം എത്രമാത്രം ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ചു എന്നുള്ളത് പരിശോധിക്കപ്പെടേണ്ടതാണ്.
ഗ്രാമീണ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് ഡിഡിയുജിജെവൈ. ഈ പദ്ധതികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് വൈദ്യുതി എത്താത്ത ഇന്ത്യയിലെ ഏകദേശം 85000 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുക എന്നുള്ളതാണ്. 30 മാസം കാലാവധിയോടെ 2018 ല്‍ ചെയ്തുതീര്‍ക്കേണ്ട ഈ പദ്ധതി ചെലവില്‍ 75 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കുന്നതാണ്.
ഇതിന്റെ ആദ്യപടിയായി ഏകദേശം 400 കോടി രൂപയോളം ഇലക്ട്രിസിറ്റി ബോര്‍ഡ് കൈപ്പറ്റിയിട്ടുണ്ടെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് പകരം അത് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ മറവില്‍ ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ യന്ത്ര സാമഗ്രികള്‍ ലഭ്യമാക്കുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും തികച്ചും അശാസ്ത്രീയമായ രീതിയില്‍ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണവും എംഎല്‍എ ഫണ്ടും
ദീനദയാല്‍ ഉപാദ്ധ്യായ കേന്ദ്ര പദ്ധതി (ഡിഡിയുജിടിവൈ) പാവപ്പെട്ട ജനവിഭാഗങ്ങളെ (ബിപിഎല്‍) ഉദ്ദേശിച്ചുള്ളതാണ്്. ഇത് സമ്പന്ന വര്‍ഗ്ഗത്തിന് (എപിഎല്‍) വിനിയോഗിക്കാന്‍ നിര്‍വാഹമില്ല. അതിനായി കേരള സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ്് എംഎല്‍എ ഫണ്ട്. ഓരോ നിയോജകമണ്ഡലത്തിന്റെയും അത്യാവശ്യ വികസന ആവശ്യങ്ങള്‍ക്കായി ജാതി,മത,വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഉപയോഗിക്കേണ്ട ഈ തുക ഒരു സംസ്ഥാനത്ത് സമ്പന്ന വിഭാഗത്തിന് വൈദ്യുതി നല്കാന് വേണ്ടി മാത്രം ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
ഇങ്ങനെ ഓരോ നിയോജകണ്ഡലത്തിലും ശരാശരി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ചെലവഴിക്കുമ്പോള്‍ ഓരോ നിയോജകമണ്ഡലത്തിലേയും അത്യാവശ്യ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കേണ്ട 90 കോടിയോളം രൂപ ഈ പദ്ധതിയുടെ മറവില്‍ സമ്പന്ന വര്‍ഗ്ഗത്തിന് മാത്രമായി ചെലവഴിക്കുന്നു. ഇത്തരം പ്രവൃത്തികളിലൂടെ സാധാരണ ജനങ്ങള്‍ക്കുള്ള സഹായം നഷ്ടപ്പെടുന്നതോടൊപ്പം കേന്ദ്ര പദ്ധതി കാര്യക്ഷമമായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ പദ്ധതി തുക കേരള സര്‍ക്കാരിന്-കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിബോര്ഡിന്- നഷ്ടപ്പെടുകയും ചെയ്യുന്നു.
2014 ല്‍ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതി യോജന (ആര്‍ജിജിവിവൈ) പദ്ധതിക്ക് സംഭവിച്ച പോലെ പ്രസ്തുത പദ്ധതിക്കായി 2006 ല്‍ വിഭാവനം ചെയ്ത പദ്ധതികള്‍ തനതു ഫണ്ടുപയോഗിച്ചു വേറെ പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാരോ ഇലക്ട്രിസിറ്റി ബോര്‍ഡോ നടപ്പാക്കുന്ന സാഹചര്യങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര ആനൂകൂല്യം നഷ്ടപ്പെടുന്നു.
പൂര്‍ണ്ണ വൈദ്യുതീകരണവും ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 2018 ന് മുമ്പ് നടപ്പാക്കേണ്ട ദീനദയാല്‍ ഉപാദ്ധ്യായ പദ്ധതി (ഡിഡിയുജിജെവൈ), ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം (ഐപിഡിഎസ്) തുടങ്ങിയ പദ്ധതികളില്‍ ലഭിക്കേണ്ട മുഴുവന്‍ തുകയ്ക്കും ആനുപാതികമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പ്രസ്തുത സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെട്ടുപോകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവാന്‍ പോകുന്നത്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണവും ജനങ്ങളും
2003 ലെ ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് അടിസ്ഥാനമാക്കി നിലവില്‍ വന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (കെഎസ്ഇആര്‍സി) ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായാണ് ഓരോ ഇലക്ട്രിസിറ്റി ബോര്‍ഡും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ചട്ടമനുസരിച്ച് അപേക്ഷ നല്കിയാല് 30 ദിവസത്തിനുള്ളില്‍ ഓരോ ഗാര്‍ഹിക ഉപഭോക്താവിനും ഇലക്ട്രിസിറ്റി നല്‍കേണ്ടതാണ്. കൂടാതെ അവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ക്കൂടി വലിക്കുന്ന ലൈനിനുള്ള തുകയും കെഎസ്ഇബി വഹിക്കേണ്ടതാണ്.
ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കെ 2016 ഓഗസ്റ്റ് മുതല്‍ വൈദ്യുതിക്കായി രജിസ്റ്റര്‍ ചെയ്തവര്‍ ഇന്നും കാത്തിരിപ്പിലാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ പേരില്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ നിബന്ധനകള്‍ പോലും കാറ്റില്‍പ്പറത്തുകയാണ്. കുടിവെള്ളം, വരള്‍ച്ചാ കെടുതി, കൃഷി നാശം മുതലായ അത്യന്തം ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന സമയത്ത് ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എംഎല്‍എ ഫണ്ട് സമ്പന്ന വിഭാഗങ്ങള്‍ക്ക് വൈദ്യുതി നല്കാന് വേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് (കെഎസ്ഇആര്‍സി)ന്റെ ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായാണ് ഓരോ ഇലക്ട്രിസിറ്റി ബോര്‍ഡും പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെയോ, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയോ ബോര്‍ഡ് ഉദ്യോഗസ്ഥ തലത്തിലോ ഉള്ള കെടുകാര്യസ്ഥതയും നിക്ഷിപ്ത താല്പര്യങ്ങളും അവരെ ഒരിക്കലും ബാധിക്കാറില്ല. ഇത് പൊതുജനങ്ങളുടെ തലയില്‍ ആണ് വന്നുചേരുന്നത്.
ഓരോ വര്‍ഷവും ഇലക്ട്രിസിറ്റി ബോര്‍ഡ് പോലെയുള്ള ലൈസന്‍സികളുടെ വരുമാനവും (ഇആര്‍സി), ചെലവുകളും (എആര്‍ആര്‍) റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കുകയും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തിന്-കെടുകാര്യസ്ഥതയ്ക്കും ധൂര്‍ത്തിനും-റവന്യൂ ഗാപ്പ് എന്ന് വിശേഷിപ്പിച്ച് ചാര്‍ജ് വര്‍ദ്ധനയായി പൊതുജനം എന്ന നിസ്സഹായന്റെ തലയില്‍ കെട്ടിവെയ്ക്കുന്നു. അതായത്, ഇത്തരം നിക്ഷിപ്ത താല്പര്യങ്ങളും കാര്യക്ഷമമായ രീതിയില്‍ ഫണ്ട് വിനിയോഗിക്കാത്തതും ആത്യന്തികമായി ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്.
സമ്പൂര്ണ്ണവൈദ്യുതീകരണവും കേന്ദ്രസര്‍ക്കാരും
ഊര്‍ജ്ജ മേഖലയുടെ പുരോഗതി രാജ്യത്തിന്റെ സമഗ്ര മുന്നേറ്റത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ലഭ്യമായ എല്ലാ കല്‍ക്കരി നിലയങ്ങളും ഊര്‍ജ്ജ സ്രോതസ്സുകളും പുനരുജ്ജീവിപ്പിക്കുകയും 2018 ഓടുകൂടി ഇന്ത്യ ഒരു ഊര്‍ജ്ജ മിച്ച രാജ്യമാക്കുമെന്ന പ്രഖ്യാപനം 2017 ല്‍ തന്നെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഇതര സംസ്ഥാന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി വിഭാവനം ചെയ്ത ഡിസ്കവറി ഓഫ് എഫിഷ്യന്റ് എനര്‍ജി പര്‍ച്ചേയ്സ് (ഡിഇഇപി) മുതലായ പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു യൂണിറ്റ് 2 രൂപ മുതല്‍ എന്ന നിലയില്‍ വൈദ്യുതി ലഭ്യമാണ്.
അതുപോലെ തന്നെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ പല കേന്ദ്ര പദ്ധതികളും നടപ്പാക്കി വരികയാണ്. ഇത്തരം സാഹചര്യങ്ങളും പദ്ധതികളും സംസ്ഥാനത്തിന് പരമാവധി ഉപയുക്തമാക്കുന്ന രീതിയിലുള്ള സാങ്കേതിക ഒരുക്കങ്ങള്‍ നടപ്പാക്കുന്നതിന് പകരം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം പദ്ധതികള്‍ക്കുനേരെ മുഖം തിരിച്ചു നില്‍ക്കുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കും, സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കും നേരെയുള്ള യുദ്ധ പ്രഖ്യാപനമായി മാത്രമേ കാണാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: