കോഴിക്കോട്: കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം സഹ്യ നാളെ നാടിനു സമര്‍പ്പിക്കും. 2,88,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ചു നിലകളിലായി പണിതുയര്‍ത്തിയ സഹ്യ മലബാര്‍ മേഖലയില്‍ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കുന്ന ആദ്യ ഐടി കെട്ടിട സമുച്ചയമാണിത്.
ഐടി മേഖലയുടെ വികസനത്തിനുവേണ്ട എല്ലാ അടിസ്ഥാന ഭൗതിക സൗകര്യങ്ങളുമുള്ള കോഴിക്കോട് നഗരത്തെ, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് തുടങ്ങിയവ പോലെ കേരളത്തിന്റെ അടുത്ത ഐടി കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സംസ്ഥാനത്തെ ഐ.ടി. പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ആദ്യത്തെ ലക്ഷ്യം പുതിയ കെട്ടിടം മുഴുവന്‍ ഉപയോഗയോഗ്യമാക്കി കമ്പനികള്‍ക്ക് കൈമാറുക എന്നതാണ്. ആദ്യ ബില്‍ഡിംഗിന്റെ പകുതിയോളം പ്രവര്‍ത്തനമായി കഴിഞ്ഞാല്‍ അടുത്ത കെട്ടിടം പണിയാരംഭിക്കും.
രണ്ടാംഘട്ടത്തിന്റെ വികസനത്തില്‍ 6000 ചതുരശ്ര അടി സ്ഥലം തുടക്ക കമ്പനികള്‍ക്കായി മാറ്റി വയ്ക്കാനാണ് പദ്ധതി. വിനോദ ഉപാധികള്‍, വൈഫൈ സംവിധാനം തുടങ്ങിയവ കാമ്പസില്‍ ലഭ്യമാകും. റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, സോളാര്‍ റൂഫ് പാനലുകള്‍, കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, 100 ശതമാനം പവര്‍ ബാക്ക് അപ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തനയോഗ്യമാക്കി ഐടി കമ്പനികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിനകത്തു നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ എത്തുന്നുണ്ട്.
അസോചാം, ഇന്‍ഡിക്കസ് അനാലിറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴിക്കോടിനെ വരുമാനം, നിക്ഷേപ സൗഹൃദം, താമസ യോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന നഗരങ്ങളില്‍ ഒന്നായി കണക്കാക്കിയിട്ടുണ്ട്. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐ എം, എന്‍ഐടി, ഐഐഎസ്ആര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയവ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സാന്നിദ്ധ്യമാണ്.
ബാംഗ്ലൂര്‍, ചെന്നൈ, കൊച്ചി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളുമായുള്ള റോഡ്, റെയില്‍, എയര്‍ കണക്ടിവിറ്റി കോഴിക്കോടിന് ഐടി മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കും. ഗള്‍ഫ് നാടുകളിലേയ്ക്ക്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും ദിവസേന അമ്പതിലധികം വിമാന സര്‍വ്വീസുകള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നുമുണ്ട്. കൂടാതെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുമ്പോഴേയ്ക്കും മലബാര്‍ ഇന്ത്യയിലെ തന്നെ മികച്ച ഐടി കേന്ദ്രങ്ങളിലൊന്നായി മാറുമെന്നതാണ് വിലയിരുത്തപ്പെടുന്നത്. നാളെ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
പ്രൊജക്ട് മാനേജര്‍ കെ. ബാലഗോപാല്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി. ഗിരീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: