അയ്മനം: കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് മാതൃകയായി അയ്മനം ഹൈടെക്കായി. ഇതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിര്‍വ്വഹിച്ചു. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്ല സഹകരണം നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് പറഞ്ഞു.
റെയില്‍, റോഡ് വികസനത്തില്‍ കേന്ദ്രം മാതൃകാപരമായിട്ടാണ് കേരളവുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയ്മനം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഐഎസ്ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി .
ജനപ്രതിനിധികള്‍ കഠിനാധ്വാനം ചെയ്യുന്നവരാകണം.അവര്‍ വെറും ശുപാര്ശകര് മാത്രമാകരുത്. മാതൃഭാഷയ്ക്ക് ഊന്നല്‍ നല്കുന്ന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. പഞ്ചായത്തോഫീസിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോകബാങ്കില്‍ നിന്നും ലഭിച്ച 38ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.
പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഈതുക ചെലവഴിക്കുന്നത്. ഹെല്‍പ്പ് ഡസ്ക്ക്, ഫ്രണ്ട് ഓഫീസ്, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, ജനന മരണ രജിസ്ട്രേഷന് എന്നിവയ്ക്കുള്ള കൗണ്ടറുകളാണ് നവീകരിച്ചത്. ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന ഫലകവും സ്ഥാപിച്ചിട്ടുണ്ട്. കുടുംബശ്രീകള്‍ക്ക് വേണ്ടിയും കൗണ്ടര്‍ അനുവദിച്ചു. ഇവിടെനിന്നും ഫോട്ടോകോപ്പി എടുക്കുവാനും ലഘുഭക്ഷണലഭ്യതയും പച്ചക്കറിവിത്ത് വിതരണവും നടക്കും. പൊതുജനങ്ങള്‍ക്കായി ശീതീകരിച്ച വിശ്രമമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും നിലവില്‍വന്നു. 20കിലോ വോള്‍ട്ടിന്റെ സോളാര്‍ പ്ലാന്റും പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബശ്രീ വാര്‍ഷികം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണ സംസ്ക്കരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മൈക്കിള്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജോസ്നാമോള്‍, ജില്ലാ പഞ്ചായത്തംഗം ബി.മഹേഷ് ചന്ദ്രന്, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ലാലിച്ചന്‍, സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്, പഞ്ചായത്തംഗം എം.എസ്.ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ബീനാ ബിനു, ഉഷാ ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: