ആയൂര്‍/കൊല്ലം: 2500 ദിവസത്തില്‍ അധികമായി കുളത്തൂപ്പുഴ അരിപ്പയില്‍ ഭൂരഹിതസമൂഹം നടത്തിവരുന്ന അരിപ്പാ ഭൂസമരം ഭൂമി നല്കി ഒത്തുതീര്‍പ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. മെയ് 14ന് കാസര്‍കോഡ് നിന്നാരംഭിച്ച ഹിന്ദുഅവകാശ സംരക്ഷണ മാര്‍ച്ചിന് ആയൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ചെങ്ങറയിലും മുത്തങ്ങയിലും ആറളത്തും സമരം നടത്തി കരാറുണ്ടാക്കിയെങ്കിലും ഭൂമിലഭിക്കാത്ത ഭൂരഹിതര്‍ അരിപ്പ സമരഭൂമിയിലുണ്ട്. ഭൂരഹിതരില്ലാത്ത കേരളം പ്രഖ്യാപിച്ചവരും കയ്യേറ്റക്കാര്‍ക്ക് കുടിയേറ്റക്കാരുടെ പദവി പ്രഖ്യാപിച്ച് നല്കി പട്ടയമേള നടത്തുന്നവരും സംസ്ഥാനത്തെ ആറ് ലക്ഷത്തിലധികം ഭൂരഹിതരെ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനാപുരം കുര്യോട്ടുമലയില്‍ ചെങ്ങറ കരാര്‍ അനുസരിച്ച് അനുവദിച്ച് നല്കിയ ഭൂമി പോലും അവര്‍ക്ക് പൂര്‍ണ്ണമായി ലഭ്യമായിട്ടില്ല. വനവാസി ആചാരപ്രകാരം തങ്ങളുടെ ആരാധ്യദേവന്മാരെ പൂജിക്കാന്‍ ക്ഷേത്രസ്ഥാനം നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും ടീച്ചര്‍ പറഞ്ഞു. സ്വീകരണ സമ്മേളനം ആള്‍ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.വി.ശിവന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രസിഡന്റ് ജി.രഘുനാഥന് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി കിളിമാനൂര്‍ സുരേഷ്— മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, എം.കെ.അജയന്, ആര്‍ച്ചല്‍ സജി, ബേബിഗിരിജ, വീണാ ദിലീപ്, തുളസീധരന്‍ പിള്ള, കീഴാറ്റൂര്‍ ബിനുകുമാര്‍, ഗിരീഷ് ആമ്പാടി എന്നിവര്‍ സംസാരിച്ചു.
ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരം കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തിലും തുടരേണ്ടുന്ന അവസ്ഥയാണുള്ളതെന്ന് ഹിന്ദുഅവകാശ സംരക്ഷണയാത്രക്ക് ചിന്നക്കടയില്‍ നല്കിയ സ്വീകരണത്തില്‍ ശശികലടീച്ചര്‍ പറഞ്ഞു. ഇപ്പോള്‍ ഭൂമി സ്വന്തമാക്കാന്‍ എളുപ്പവഴി കുരിശുനാട്ടലാണ്. ഇങ്ങനെ കയ്യേറിയാല്‍ മലയോടെ ഭൂമി കയ്യിലിരിക്കുമെന്നാണ് പിണറായിസര്‍ക്കാര്‍ തെളിയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വിശ്വകര്‍മ്മസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.വാമദേവന് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട.ഡപ്യൂട്ടി കളക്ടര്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: