ചാത്തന്നൂര്‍: പൂതക്കുളം ഗ്രാമപഞ്ചായത്ത് പനിച്ചൂടില്‍ വിറയ്ക്കുന്നു. പൂതക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുകയാണ്. ഒരാഴ്ചയില്‍ ഇതുവരെ പകര്‍ച്ചപ്പനി പിടിപെട്ടവരുടെ എണ്ണം ഏകദേശം 350 കഴിയുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 50 പേരുണ്ട്.
പാരിപ്പള്ളി മെഡിക്കല്‍കോളേജിലും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി മറ്റ് സ്വകാര്യആശുപത്രികളിലും ചികിത്സ തേടിയിരിക്കുകയാണ് പനിബാധിതര്‍. ഇന്നലെയും പനി ബാധിച്ചു ആശുപത്രിയില്‍ എത്തിയത് നൂറോളമുണ്ട്.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. മൂന്ന് മാസം മുന്‍പ് തന്നെ പൂതക്കുളം പഞ്ചായത്ത് മേഖലയില്‍ ഡെങ്കിപ്പനി കണ്ടെത്തിയിരുന്നു. ചിറക്കരത്താഴത്തു ഒരാള്‍ പകര്‍ച്ചപ്പനിമൂലം മരിക്കുകയും ചെയ്തു. തുടക്കത്തില്‍ ശരിയായ നടപടികള്‍ പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയിരുന്നെങ്കില്‍ പകര്‍ച്ചപ്പനിയെ നിയന്ത്രിക്കാമായിരുന്നു എന്നാണ് ആക്ഷേപം. പേരിനുമാത്രം ഫോഗിങ്ങും ബോധവല്‍ക്കരണപരിപാടിയും മാത്രമേ നടന്നിട്ടുള്ളൂ. ജപ്പാന്‍കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള വലിയ പൈപ്പുകളും ഉപകരണങ്ങളും പൂതക്കുളം പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സമീപത്തായി കൂട്ടിയിട്ടിരിക്കുന്നതില്‍ വെള്ളം കെട്ടി നിന്ന് വലിയതോതില്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യമുണ്ടാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യങ്ങളും കൊതുക് പെരുകുന്നതിനുള്ള കാരണമാകുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിലും കൊതുക്—നശീകരണത്തിലും പഞ്ചായത്ത് വീഴ്ച വരുത്തിയിരിക്കുകയാണ്. മഴക്കാലമെത്തുന്നതോടെ മാരകമായ രോഗങ്ങള്‍ പിടിപെടുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: