നാരദന് ആദ്യമായി നിരന്തരമൂല്യഘടകങ്ങളെക്കുറിച്ചാണ് യുധിഷ്ഠിരനെ ഉദ്ബോധിപ്പിയ്ക്കുന്നത്. പറയുന്നതു നാരദനാകാം, പക്ഷേ ഈ ധര്‍മാവിഷ്കരണം എത്രയോ മുമ്പുതന്നെ നമ്മുടെ പുണ്യഭൂമിയില്‍ ഉടലെടുത്തിരുന്നു അഥവാ രൂപപ്പെട്ടുകഴിഞ്ഞിരുന്നുവെന്ന കാര്യം മറക്കരുത്. അതുകൊണ്ടാണ് ഇതിനെ സനാതനധര്‍മമെന്നു പറയുന്നത്.
എന്നും ഒരുപോലെ അന്വര്‍ഥമാകുന്നത്, എല്ലാവര്ക്കും എവിടേയും അനുവര്‍ത്തിയ്ക്കാവുന്നത് എന്ന അര്‍ഥത്തിലാണ് സനാതനമെന്ന പേര് ധര്‍മത്തിനു വന്നത്. അതിനാല്‍ അന്നു നാരദമഹര്‍ഷി യുധിഷ്ഠിരന് ഉപദേശിച്ചപ്പോഴുണ്ടായിരുന്ന പ്രസക്തി ഇന്നു നാം വിവരിക്കുമ്പോഴും ധര്‍മത്തിനുണ്ടെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അപ്പോഴേ ഈ നിര്‍വചനം അര്‍ഥവത്താകൂ.
നിയന്ത്രണവും ഗുണസമ്പന്നതയും ധര്‍മമര്‍മം
സത്യമാണ് ധര്‍മാചരണത്തില്‍ ആദ്യത്തെ ഘടകം. വാക്കും പ്രവൃത്തിയും, ചിന്തയും ആലോചനയും ഒരുപോലെ സത്യാനുസൃതമാകണം. ഇതു ക്ലിഷ്ടമായിത്തോന്നാം, പക്ഷേ തികച്ചും ഒഴിച്ചുകൂടാത്തതാണ്.
ദയയും കനിവുമാണ് പിന്നെയൊരു ധര്‍മമൂല്യം. ദയയില്ലെന്നുവന്നാല്‍ മനുഷ്യത്വവും പൊയ്പോകും. വാക്കും പ്രവൃത്തിയും ചിന്തയും യുക്തിയും എല്ലാംതന്നെ ദയാബദ്ധമായിരിക്കണം. വ്യക്തിയെപ്പോലെ കുടുംബത്തേയും സമാജത്തേയും അലങ്കരിക്കേണ്ടതാണ് കനിവ്, കാരുണ്യമെന്ന മൂല്യം. തപസ്സാണ് അടുത്ത ധര്‍മഘടകം. മൃഗപക്ഷികള്‍ക്ക് ഇത് അപ്രാപ്യമാണ്, ആവശ്യവുമില്ല. മനുഷ്യന് അങ്ങനെയല്ലതാനും. മനുഷ്യനിലെ നിര്‍ണായകതലമാണ് മനസ്സും ബുദ്ധിയും. ഇവയെ ശക്തവും സുന്ദരവും മംഗളകരവുമാക്കി നിറുത്തുന്ന അനുഷ്ഠാനമാണ് തപസ്സ്. അശുഭവശങ്ങളെ നിയന്ത്രിച്ചു നീക്കുന്നതും, ശുഭവശങ്ങളെ അഭ്യസിച്ചു വളര്‍ത്തുന്നതുമത്രേ തപോമൂല്യം.
മൗനം ആചരിക്കുക, സ്വാധ്യായം നടത്തുക, ജപവും ധ്യാനവും അഭ്യസിക്കുക, ഉപവസിക്കുക, ചില ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക, ഉറക്കമൊഴിക്കുക, ഒരുനേരത്തെ ഭക്ഷണം വേണ്ടെന്നുവെയ്ക്കുക, തീര്‍ഥാടനം ചെയ്യുക, ഇങ്ങനെ നിത്യശീലങ്ങളല്ലാത്ത പലതും തപോനുഷ്ഠാനത്തിന്റെ ഭാഗമാണ്. ദൈഹികം, വാചികം, മാനസം, ബൗദ്ധികം എന്നിങ്ങനെ ചിത്രീകരിക്കാവുന്നതാണ് ഇതൊക്കെ.
ശൗചമാണ് ഇനിയൊരു ശാശ്വതമൂല്യം. വൃത്തിയും വെടുപ്പും, അടുക്കും ചിട്ടയും, ഇങ്ങനെ കണ്ണും കയ്യും സശ്രദ്ധം പ്രവര്‍ത്തിച്ചു നേടിയെടുക്കേണ്ട എന്തെല്ലാം നിയന്ത്രണനിഷ്ഠകളുണ്ടോ അതൊക്കെ ശൗചത്തില്‍ പെടും. സ്വന്തം ദേഹം, അത് അധിവസിക്കുന്ന ഗൃഹം, വസ്ത്രസാമഗ്രികള്‍, വാഹനങ്ങള്‍, ഇങ്ങനെ വ്യക്തിയും കുടുംബവും ഉപയോഗിക്കുന്നതൊക്കെ ശൗചത്തിനു വിധേയമാകണം. മിയ്ക്കവരും ശൗചനിഷ്ഠയില്‍ അപ്രബുദ്ധരും അലസരുമാണ്.
പൊതുസ്വഭാവമുള്ള വാഹനങ്ങള്‍, ആശ്വസനസ്ഥലങ്ങള്‍, കോണിപ്പടികള്‍, പാര്‍ക്കുകള്‍, ഹോട്ടലാസ്പത്രികള്‍, വായനശാല, ഇങ്ങനെ പല സൗകര്യങ്ങളും ഉപയോഗിക്കാന്‍ പലരുമുണ്ട്; എന്നാല്‍ ഇവ വൃത്തിയാക്കാന്‍ ആരും ശ്രദ്ധിക്കാറില്ലതാനും. ഇതു ശൗചബോധമില്ലാത്തതിനു തുറന്ന തെളിവാണെന്നു ഗ്രഹിച്ചേ തീരു.
സഹനശീലമാണ് മറ്റൊരു മൂല്യം. ഇന്ദ്രിയമനോബുദ്ധിതലങ്ങളില്‍ ഈ ഗുണമുണ്ടാകണം. ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിസഹജമാണ്; അതേകാരണത്താല്‍ സമൂഹസഹജവുമാണ്. അതിനാല്‍ ഓരോരുത്തനും മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇടംകൊടുക്കേണ്ടിവരും. സഹനശീലംകൊണ്ടേ ഇതു സാധിയ്ക്കൂ. ക്ഷമയും സഹനശീലവും ഒരുമിച്ചുപോകുന്നവയാണ്.
പ്രതികൂലസ്ഥിതികള്‍ സഹിക്കാറായാലേ ജീവിതയാത്ര മുമ്പോട്ടു കൊണ്ടുപോകാനാകൂ.
യുക്തിസഹമായ സമീപനമാണ് വേറൊരു പൊതുധര്‍മം. ഇതിന് ആലോചനാബുദ്ധി പുഷ്ടിപ്പെടേണ്ടതുണ്ട്. നല്ലത് ചീത്ത, ശരി തെറ്റ്, അഭികാമ്യം അനഭികാമ്യം, ഉന്നമനകരം അധഃകരം, സഭ്യം അസഭ്യം, സ്വാര്‍ഥം നിസ്വാര്‍ഥം, വിവേകം അവിവേകം, എന്നിങ്ങനെയുള്ളതൊക്കെ യുക്തായുക്തങ്ങളില്‍പ്പെടും. വിശേഷബുദ്ധിയെന്ന ഒറ്റവാക്കില്‍ പെടുത്താവുന്നതാണ് ഇത്തരം വിവേചനം. മനുഷ്യന് എവിടേയും ആവശ്യം വിശേഷബുദ്ധിയാണ്.
ശമം മനോനിയന്ത്രണവും, ദമം ഇന്ദ്രിയനിയന്ത്രണവുമാണ്. ആര്‍ത്തിയും അത്യാര്‍ത്തിയും ഒഴിവാക്കി മനസ്സിനെ നിലയ്ക്കുനിറുത്തുന്നതാണ് ശമം, ഇന്ദ്രിയങ്ങളെ അടക്കിയൊതുക്കി മിതമായി പ്രവര്‍ത്തിക്കുന്നതു ദമവും. ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മേന്ദ്രിയങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് ഇത്.
ഒന്നിനേയും ആരേയും ഉപദ്രവിക്കാതിരിയ്ക്കുന്നത് അഹിംസ.
ബ്രഹ്മചര്യവും സംന്യാസവും അമൂല്യം
വിഷയലോലുപത്വത്തെ നിയന്ത്രിക്കുന്നതാണ് ബ്രഹ്മചര്യലക്ഷ്യം. അതിന്റെ ഉയര്‍ന്നതലമാണ് ലൈംഗികാസക്തിയും ലൈംഗികവ്യവഹാരങ്ങളും തീരെ വേണ്ടെന്നുവെച്ചു നൈഷ്ഠികബ്രഹ്മചാരിയായി കഴിയുന്നത്. ഭാരതീയര്‍ക്കു തുലോം അഭിലഷണീയമാണ് ബ്രഹ്മചര്യനിഷ്ഠ.
പഠിച്ചവരും പഠിക്കാത്തവരും, പണക്കാരനും ഏഴയും, ആഢ്യനും അനാഢ്യനും ഒരുപോലെ ബ്രഹ്മചര്യത്തിനു വിലകല്പിച്ച് അതിനെ ഉന്നതാദര്‍ശമായി കാണുന്നത് ഈ പുണ്യഭൂമിയുടെ വിശേഷതയത്രെ!
ത്യാഗവും അതുപോലെതന്നെ. വേദോപനിഷത്തുകള്‍ ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യസിദ്ധാന്തമത്രേ ത്യാഗം.’ത്യാഗേനൈകേ അമൃതത്വമാനശുഃ’ (1.2) എന്നാണ് കൈവല്യോപനിഷത്തിലെ പ്രഖ്യാപനം.
പിടിച്ചുപറ്റാന്‍ പ്രേരിപ്പിക്കുന്നതാണ് ഭോഗങ്ങള്‍. അവയ്ക്ക് അടിമയായാല്‍ മനസ്സിന്റെ താളമൊക്കെ തെറ്റി ജീവിതം അട്ടിമറിഞ്ഞേയ്ക്കും. ഈ ദുരന്തം ഒഴിവാക്കാനുള്ള വഴി ത്യാഗബുദ്ധിയും ത്യാഗവാത്സല്യവുമാണ്.
ബ്രഹ്മചര്യവും ത്യാഗവുംകൂടിയാണ് ഒരുവനെ സംന്യാസമെന്ന അത്യുന്നതപദത്തിലെത്തിക്കുന്നത്.
തത്ത്വശാസ്ത്രങ്ങള്‍, അവയ്ക്ക് ഉപോദ്ബലകമായ ഗ്രന്ഥങ്ങള്‍ എന്നിവ വായിക്കുക, വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത ഇത്യാദി പാരായണം ചെയ്യുക, അവയിലെ തത്ത്വങ്ങള്‍ മനനം ചെയ്തുറപ്പിയ്ക്കുക, ഇതൊക്കെ സ്വാധ്യായത്തില്‍പ്പെടും.
ഓജസ്സും തേജസ്സും വര്‍ധിക്കാന്‍ സ്വാധ്യായം അത്യാവശ്യമാണ്. ലോകവ്യവഹാരങ്ങളില്‍ മുഴുകിക്കുന്നതാണ് ഓരോരുത്തന്റേയും ദിനചര്യ. തന്മൂലം ശക്തിയും തേജസ്സും ക്ഷയിച്ചുവരുന്നു. ഈ ഗതിക്കു തടയിടാനും, പ്രതിശക്തി വളര്‍ത്താനുമായി അധ്യാത്മചിന്തകള്‍ ഊട്ടിവളര്‍ത്തുന്ന ശാസ്ത്രങ്ങള്‍ അധ്യയനം ചെയ്യുന്നത് അത്യാവശ്യമാണ്, അതിന്റെ ഫലം ഉടനടി പ്രത്യക്ഷവും!
ആര്‍ജവമെന്നതു നേര്‍മയാണ്. ഒളിച്ചുകളിക്കാതെ, ഒഴികഴിവു പറയാതെ, നേരെ ചൊവ്വെ കാര്യങ്ങള്‍ പറയുക, ചെയ്യുക. ഇതാകണം ഓരോരുത്തന്റേയും സ്വഭാവഗുണം.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍
രചിച്ച ധര്‍മമൂല്യങ്ങള്‍
ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: