ന്യൂദല്‍ഹി: ഇന്ത്യക്കു സ്വന്തമായി ജിപിഎസ് (ഗ്ലോബല്‍ പൊസിഷിനിങ്ങ് സിസ്റ്റം) സംവിധാനം വരുന്നു. പരീക്ഷണം വിജയം. അടുത്ത വര്‍ഷം പ്രയോഗക്ഷമമാവും. നാവിക് എന്നാണ് ഇന്ത്യ വിജയകരമായി വികസിപ്പിച്ച ജിപിഎ് സംവിധാനത്തിനു നല്‍കിയിരിക്കുന്ന പേര്. നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റെലേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു നിര്‍ദേശിച്ചത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാ ഘട്ടങ്ങളും വിജയകരമായി പരീക്ഷിച്ചെന്നും അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നും സെന്ററിന്റെ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.
അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാര്‍ഗില്‍ യുദ്ധ ഘട്ടത്തില്‍ സൈന്യത്തിനായി ഈ സംവിധാനം കൈമാറാന്‍ അമേരിക്ക വിസമ്മതിച്ചു. അന്നു മുതലാണ് ഇന്ത്യക്കു സ്വന്തമായി ജിപിഎസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ആരംഭിച്ചത്. 2016 ഏപ്രില്‍ 28ന് ഐഎസ്ആര്‍ഒ, ഐആര്‍എന്‍എസ്എസ്-1ജി എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതോടെ ഈ ശ്രമത്തിന് കരുത്തു കൂടി.
അമേരിക്കയുടെ ജിപിഎസ്സിനുള്ള വ്യാപകമായ പരിധി ഇപ്പോള്‍ നാവികിനു ലഭിക്കില്ല. അമേരിക്ക 24 ഉപഗ്രഹങ്ങളുടെ പിന്തുണയോടെയാണ് ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. നാവികിന് ഏഴ് ഉപഗ്രങ്ങളുടെ പിന്തുണയാണുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം മാത്രമാണ് ഇപ്പോള്‍ നാവികിന്റെ പരിധിയില്‍ വരിക. എന്നാല്‍ അമേരിക്കയുടെ ജിപിഎസ്സിനേക്കാള് കൂടുതല്‍ കൃത്യത നാവികിനായിരിക്കും.
ഗ്ലോനാസ് എന്നാണ് റഷ്യയുടെ ജിപിഎസ്സിന്റെ പേര്. യൂറോപ്യന്‍ യൂണിയന്റേത് ഗലീലിയോ. ചൈനയുടെ ബീഡൗ എന്ന സംവിധാനം അന്തിമ ഘട്ടത്തിലാണ്. ഇന്ത്യ മുഴുവന്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ചൈനയുടെ ചില പ്രദേശങ്ങള്‍, മലേഷ്യ എന്നിവ നാവികിന്റെ സിഗ്നല്‍ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: