മുംബൈ: മൂന്നുവട്ടം തലാഖ് ചൊല്ലി പറഞ്ഞയച്ചയാള്‍ വീണ്ടും വിവാഹം കഴിക്കാന്‍ സന്നദ്ധനായപ്പോള്‍, വേണ്ടെന്നു പറയാന്‍ സുമയ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യവട്ടം അനുഭവിച്ച പീഡനങ്ങള്‍ മാത്രമല്ല ഇതിനു കാരണം. നിക്കാഹ് ഹലാല എന്ന സ്ത്രീവിരുദ്ധ നിയമവും സമുയ്യയെ പേടിപ്പെടുത്തുന്നു.
മുംബൈ കുര്‍ളയിലെ സുമയ്യ അബ്ദുള്‍ സത്താര്‍ മീര്പ്രയാണ് മുന്‍ ഭര്‍ത്താവ് ഫിറോസ് ഇഖ്ബാല്‍ അഗ്വാന്റെ രണ്ടാം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. നിക്കാഹ് ഹലാല നിയമമനുസരിച്ച് ഒരു സ്ത്രീയെ ആദ്യ ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍, ഈ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് അയാള്‍ മരിക്കുകയോ, തലാഖ് ചൊല്ലുകയോ ചെയ്താല്‍ മാത്രമേ ആദ്യ ഭര്‍ത്താവിനെ രണ്ടാമത് വിവാഹം കഴിക്കാനാകു. ഇതിനാകില്ലെന്നാണ് സുമയ്യയുടെ നിലപാട്.
ഇവരുടെ അച്ഛന് വസ്ത്ര വ്യാപാരിയായ അബ്ദുള്‍ സത്താറിനും മകളുടെ തീരുമാനത്തില്‍ പൂര്‍ണ സമ്മതം. ഫിറോസിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ചും സുമയ്യ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഫിറോസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. തലാഖ് ചെയ്ത വിവരം മറച്ചുവച്ച് കൗണ്‍സിലിങ്ങിന് ഹാജരാകാമെന്ന് ഇയാള്‍ സമ്മതിച്ചുവെന്ന് സുമയ്യ പറഞ്ഞു.
2013 ഡിസംബര്‍ 30നാണ് സുമ്മയ്യയും ഫിറോസുമായുള്ള വിവാഹം നടന്നത്. രണ്ട് വര്‍ഷത്തിനു ശേഷം ഡിസംബറില്‍ സുമയ്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. ഭര്‍തൃവീട്ടുകാരുടെ, പ്രത്യേകിച്ച് ഫിറോസിന്റെ സഹോദരിയുടെ പീഡനമായിരുന്നു കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനേഴിന് കുര്‍ള പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വിവാഹ സമ്മാനമായി അച്ഛന് നല്കിയ ആഭരണങ്ങളും പണവും മറ്റും ഫിറോസിന്റെ വീട്ടുകാര്‍ കൈയടക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: