മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്തയാള്‍ കൊലപാതക കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി തെങ്ങുവിളവീട്ടില്‍ എസ്.എസ്.മോഹന്‍കുമാറാണ് പിടിയിലായത്.
2006ല്‍ കിളിമാനൂരില്‍ കമലാക്ഷിയെന്ന സ്ത്രീയ കൊലപ്പെടുത്തി നാടുവിട്ട ഇയാള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മലപ്പുറം ജില്ലയിലാണ് താമസം. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കമ്മറ്റിക്കാരും നാട്ടുകാരും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പുലര്‍ച്ചെ പൂക്കോട്ടുംപാടത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറാനെത്തിയ അപരിചിതനായ ആളെക്കുറിച്ച് നാട്ടുകാര്‍ നല്കിയ വിവരമാണ് പോലീസിനെ സഹായിച്ചത്. മമ്പാട് പൊങ്ങല്ലൂരില്‍ താമസക്കാരനായ ഇയാളെ നിലമ്പൂര്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി 20ന് ബാണാപുരം ക്ഷേത്രത്തില്‍ ആക്രമണം നടത്തിയതു താനാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കവടിയാര്‍ സ്വദേശിയാണെന്നും പേര് രാജാറാം മോഹന്‍ദാസ് പോറ്റിയെന്നുമാണ് ഇയാള്‍ പറഞ്ഞത്, പക്ഷേ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് മനസിലായി. ബാണാപുരം ക്ഷേത്രത്തില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടുമ്പോള്‍ ശരീരത്തില്‍ എണ്ണപുരണ്ട കരിയുമുണ്ടായിരുന്നു.
കിളിമാനൂരിലെ കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ താമസിച്ചതിനു ശേഷമാണ് മലപ്പുറത്തെത്തിയത്.
ഇവിടെ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. 2008ല്‍ നിലമ്പൂരില്‍ വെച്ച് പോലീസുകാരനെ കയ്യേറ്റം ചെയ്ത കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൂജാരിമാരോടും ബിംബാരാധനയോടുള്ള എതിര്‍പ്പാണ് ആക്രമത്തിന്റെ പിന്നിലെന്ന് ഇയാള്‍ പറയുന്നു. ഇയാലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്പി ദേബേഷ്കുമാര്‍ ബെഹ്റ, ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്, സിഐ കെ.ജെ.ദേവസ്യ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: