അടിമാലി(ഇടുക്കി): കല്ലാറിന് സമീപം അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ച 2500 ലിറ്റര്‍ വൈന്‍ എക്സൈസ് സംഘം പിടികൂടി. കമ്പിലൈന്‍ എട്ടേക്കറിലെ റോഡരികിലുള്ള ഹോംസ്റ്റേയില്‍ നിന്നാണ് വൈന്‍ കണ്ടെടുത്തത്. എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വീട് വാടകയ്ക്കെടുത്തിരുന്ന തൃശൂര്‍ സ്വദേശിയായ റഫീക്ക് എന്നയാള്‍ക്കെതിരെ കേസെടുത്തു. നാളുകളായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. 250 കേസുകളിലായി സൂക്ഷിച്ചിരുന്ന വൈനാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 10.30യോടെയാണ് എക്സൈസ് സംഘം സ്ഥലത്തെത്തുന്നത്.
ഇതറിഞ്ഞ പ്രതി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് മേഖലകളിലെ റിസോര്‍ട്ടുകളില്‍ വില്‍ക്കുന്നതിനായാണ് വൈന്‍ ശേഖരം ഇവിടെ സൂക്ഷിച്ചിരുന്നത്. തൃശ്ശൂരിലെ ചില ഫാര്‍മസികളില്‍ അനധികൃതമായി ഉണ്ടാക്കി വില്പ്പനക്കെത്തിച്ചവയാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. എക്സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം എസ് ജനീഷ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം പി സുധീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടികൂടിയ വൈന്‍ മൂന്നാര്‍ സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് മാറ്റി. ഇന്ന് ഇവ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം കുമാരമംഗലത്ത് നിന്ന് 1350 ലിറ്ററും അറക്കുളത്ത് നിന്ന് 1500 ലിറ്ററും വൈന്‍ പിടികൂടിയിരുന്നു. എന്നാല്‍ വില്‍പ്പനയ്ക്കായി പാക്ക് ചെയ്ത നിലയില്‍ ഇത്രയധികം വൈന്‍ കണ്ടെത്തുന്നത് ജില്ലയില്‍ തന്നെ ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: