ഇക്കഴിഞ്ഞ രണ്ട് ദിവസം കേരളം ചര്‍ച്ച ചെയ്തത് കാലിച്ചന്തകളില്‍നിന്ന് കശാപ്പിന് കാലികളെ കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെക്കുറിച്ചാണ്. കന്നുകാലിച്ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കന്നുകാലികളെ വിവേചനരഹിതമായി കശാപ്പുചെയ്യുന്നത് നിയന്ത്രിക്കുക, കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ സദുദ്ദേശ്യത്തോടെ പുറപ്പെടുവിച്ചതാണ് ഈ വിജ്ഞാപനം. ഇത് ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണ ഉത്തരവൊന്നുമല്ല. 1960 ല്‍ ഭാരതസര്‍ക്കാര്‍ പാസ്സാക്കിയ മൃഗങ്ങളെ രക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്.
വിജ്ഞാപനത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ചതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ടായിരുന്നു. അവയെല്ലാം പരിഗണിച്ച് ഇപ്പോള്‍ ഇറക്കിയ ഉത്തരവാണ് സ്ഥാപിതതാല്പര്യക്കാര് വിവാദമാക്കിയിരിക്കുന്നത്. ഇത് ആര്‍എസ്എസ് അജണ്ടയാണ്, വര്‍ഗീയതയാണ് എന്നെല്ലാം കൊട്ടിഘോഷിച്ചുകൊണ്ടുള്ള പ്രചാരണ കോലാഹലങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിപാടികളില്‍ ആളെകൂട്ടാന്‍ സമൃദ്ധമായി മാട്ടിറച്ചിയും വിളമ്പുന്നുണ്ട്. ഈ വിഷയത്തിലെ വൈകാരിക വശം മാറ്റിവച്ച് ചിന്തിച്ചാല്‍ ഇതില്‍ ഒരു വര്‍ഗ്ഗീയതയും ഇല്ലെന്നു കാണാം.
രാജ്യത്ത് നായ്ക്കളെ വിവേചനരഹിതമായി കൊല്ലാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ട്. ഈ നിയമം നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവുംവിധം ശ്രമിക്കുന്നുണ്ട്. ഏതാനും വര്ഷമായിഇൗ നിയമം നിലനില്‍ക്കുന്നതുകൊണ്ട് ഉണ്ടായ ഒരു പ്രശ്നം നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നതാണ്. ഈ അനുഭവം വച്ച് ചിന്തിക്കുമ്പോള്‍ കന്നുകാലികളെ വിവേചനരഹിതമായി കശാപ്പുചെയ്യുന്നത് നിയന്ത്രിച്ചാല്‍ 5-10 വര്‍ഷംകൊണ്ട് നാട്ടിലെ കന്നുകാലികളുടെ എണ്ണം വര്‍ധിക്കുമെങ്കില്‍ അത് നല്ലതല്ലേ? കന്നുകാലികള്‍ വര്‍ധിക്കേണ്ടത് ആവശ്യമല്ലേ?
നമ്മുടെ നാട്ടില്‍ വയല്‍ നികത്തുന്നതിനെതിരെ നിയമമുണ്ട്. ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നത്. വിവേചനരഹിതമായി നെല്‍വയലുകള്‍ നികത്തിയത് നമ്മുടെ നെല്ലുല്പാദനം കുറയാനും വരള്‍ച്ച വര്‍ധിപ്പിക്കാനും ഇടവരുത്തി. വയലില്‍ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കൃഷിക്കാരനാണ്, ഭൂവുടമയ്ക്കാണ് എന്ന നിലയില്‍ വയല്‍ നികത്തുന്ന ഭൂമാഫിയക്ക് ഒപ്പമാണോ സിപിഎം? വയല്‍ നികത്തുന്നത് നിയന്ത്രിക്കുകതന്നെ വേണം. അതിന് കര്‍ശനമായ നിയമം വേണം. ആ നിയമം കര്‍ശനമായി നടപ്പാക്കണമെന്നാണ് സാമാന്യബുദ്ധിയുള്ള എല്ലാവരും വാദിക്കുന്നത്. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ വയല്‍ നികത്തല്‍ നിയന്ത്രിക്കുകതന്നെ വേണം.
നമ്മുടെ നാട്ടില്‍ നായാട്ട് നിരോധിച്ചിട്ടുണ്ട്. തവളയെ പിടിച്ച് കയറ്റി അയയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശത്തില്‍ കൈകടത്തുകയാണെന്ന് പറഞ്ഞ് ഇതിനെതിരെ സമരം ചെയ്യാന്‍ ആരും മുന്നോട്ടുവരുന്നില്ല. പാരിസ്ഥിതിക സന്തുലനം തെറ്റിക്കുന്ന നടപടികള്‍ നിയന്ത്രിക്കണം എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാവുന്ന കാര്യമാണ്. വര്‍ഗീയ അജണ്ടയും രാഷ്ട്രീയ മുതലെടുപ്പും മാറ്റിവച്ച് മേല്‍വിവരിച്ച നിയമങ്ങളുടെയും സാമാന്യയുക്തിയുടെയൂം അടിസ്ഥാനത്തില്‍ ചിന്തിച്ചുനോക്കൂ. ഭാരതത്തില്‍ കന്നുകാലികളുടെ സംഖ്യ ക്രമാതീതമായി കുറയുകയാണ്. അതിന് പ്രധാന കാരണം കന്നുകാലികളെ വിവേചനരഹിതമായി കശാപ്പുചെയ്യുന്നതാണ്.
നാം ഹരിതവിപ്ലവത്തിന്റെ പേരില്‍ നിരവധി രാസവള പ്രയോഗങ്ങള്‍ നടത്തി. ധവളവിപ്ലവത്തിന്റെ പേരില്‍ ഒരുപാട് സങ്കരയിനം പശുക്കളെ പരീക്ഷിച്ചു. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ ആശാസ്യമല്ലെന്ന് ബോധ്യപ്പെട്ട് ഇപ്പോള്‍ ജൈവകൃഷിയിലേക്കും നാടന്‍ പശുക്കളിലേക്കും മടക്കയാത്ര നടത്തുകയാണ്. സിപിഎം പോലും ഇന്ന് ജൈവകൃഷിയുടെ വക്താക്കളാകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ വരുമ്പോള്‍ വൈരുദ്ധ്യാധിഷ്ഠിത വാദത്തില്‍ തട്ടി തകരുകയാണ്. ജൈവകൃഷി എന്നാല്‍ ഗോ ആധാരിത കൃഷിയാണ്. പശുവില്ലെങ്കില്‍ ജൈവകൃഷിയില്ല. ജൈവകൃഷിയെ േപ്രാത്സാഹിപ്പിക്കണമെങ്കില് കന്നുകാലി സമ്പത്ത് വര്‍ധിക്കണം. അവയുടെ ചാണകവും മൂത്രവും കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടണം. അതിന് കന്നുകാലികളുടെ എണ്ണം വര്‍ധിക്കണം. കന്നുകാലികളെ വിവേചനരഹിതമായി കശാപ്പ് ചെയ്യുന്നത് നിയന്ത്രിക്കണം. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കലും വയല്‍ നികത്താന്‍ അനുവദിക്കുന്നതും ഒത്തുപോകില്ല. നെല്‍കൃഷി പ്രോത്സാഹിപ്പിക്കണമെങ്കില്‍ വയല്‍ നികത്തല്‍ നിയ്രന്തിക്കണം. അതുപോലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെങ്കില്‍ കന്നുകാലികളെ കൊന്നൊടുക്കുന്നത് നിയന്ത്രിക്കണം.
രാസവളകൃഷിരീതിയും ധവളവിപ്ലവവും പ്രചരിച്ചപ്പോള്‍ ഒരു മിഥ്യാപ്രചാരം ഉണ്ടായി- പശുക്കളെ വളര്‍ത്തുന്നത് പാലിനുവേണ്ടി മാത്രമാണ്, കാളകളെ വളര്‍ത്തുന്നത് നിലം ഉഴാന് വേണ്ടി മാത്രമാണ്. നിലം ഉഴാന് ട്രാക്ടര്‍ വന്നതുകൊണ്ട് ഇനി കാളകള്‍ ആവശ്യമില്ല. കറവ വറ്റിയാല്‍ പശു ഉപയോഗശൂന്യമായി. എന്നാല്‍ കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം പശുവിന്റെ ഉല്പാദനക്ഷമതയെന്നാല് പാല് ലഭ്യത മാത്രമല്ല. ചാണകവും മൂത്രവും കൂടിയാണ്. കറവ വറ്റിയാലും കര്ഷകന് പശുവിനെ ആവശ്യമുണ്ട്. നല്ല കര്ഷന് കറവയില്ലാത്ത പശുക്കളെയും വളര്‍ത്തുന്നുണ്ട്. ചന്തകളില്‍നിന്ന് കാലികളെ കശാപ്പിന് കൊടുക്കുന്നത് നിരോധിക്കുന്ന ഉത്തരവ് വര്‍ഗീയ അജണ്ടയാണ്, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കും എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഇവിടെ ഉണ്ടാവുന്നത് യുക്തിസഹമായ വാദത്തിന്റെയും യുക്തിരഹിതമായ വൈകാരിക വാദഗതികളുടെയും ചേരിതിരിവാണ്. സിപിഎം ജൈവകൃഷിക്കാരോട് ഒപ്പമോ കശാപ്പുകാരോടൊപ്പമോ എന്നതാണ് പ്രസക്തമായ ചോദ്യം.
ഒരു സര്‍ക്കാരിന് വിവേചനരഹിതമായ കശാപ്പ് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും? അതിനുള്ള വഴി നിയമനിര്‍മ്മാണം മാത്രമാണ്. ഇവിടെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കാന്‍, കൃഷിയെ, പ്രത്യേകിച്ച്, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നിയമമാണ് നടപ്പാക്കുന്നത്. വരുന്ന 5-10 വര്‍ഷംകൊണ്ട് നമ്മുടെ കന്നുകാലി സമ്പത്ത് ഇരട്ടിയാവണം. അത് നമ്മുടെ കൃഷിയെ സഹായിക്കും. കന്നുകാലികളുടെ എണ്ണം കുറയുകയും ജൈവകൃഷി വളരുകയും ചെയ്യുമെന്ന് ചിന്തിക്കുന്നത് ഒട്ടും യുക്തിസഹമല്ല.
കശാപ്പുകാരന് ചിന്തിക്കുന്നത്, മാസംവ്യാപാരി ചിന്തിക്കുന്നത് അവരുടെ വ്യാപാരം വര്‍ധിക്കണം, ടേണ്‍ ഓവര്‍ വര്‍ധിക്കണം, കയറ്റുമതി വര്‍ധിക്കണം, അതിന് കൂടുതല്‍ കൂടുതല്‍ മൃഗങ്ങളെ കശാപ്പുചെയ്യണം എന്നൊക്കെയാണ്. ഇവരുടെകൂടെയാണോ സിപിഎം? കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും കശാപ്പുകാരെ നിയന്ത്രിക്കുകയും ചെയ്യുന്ന നയമാണ്. കര്‍ഷകരേയും പ്രോത്സാഹിപ്പിക്കണം, കശാപ്പുകാരേയും പ്രോത്സാഹിപ്പിക്കണം എന്നുപറഞ്ഞാല്‍ നടക്കുമോ? ഇവിടെ കശാപ്പ് നിരോധിച്ചിട്ടില്ല. കന്നുകാലി സമ്പത്ത് വര്‍ധിക്കാന്‍ ഈ നടപടി അത്യാവശ്യമാണ്. കശാപ്പുകാരന് കിലോവിനാണ് വില. പശുക്കുട്ടിയാണോ, കറവയുള്ള പശുവാണോ, ഉല്പാദനക്ഷമത അവസാനിച്ചതാണോ ഇതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പെരുന്നാള്‍ കാലമാണ്, ഈസ്റ്റര്‍ കാലമാണ്, ബീഫിന് ഏറ്റവും കൂടുതല്‍ വില കിട്ടും. ഏത് പശുവിനെ കിട്ടിയാലും വെട്ടി വില്‍ക്കും. ഇത് അനുവദിച്ചുകൂടാ.
സര്‍ക്കാരിന്റെ സഹായവും പ്രോത്സാഹനവും കര്‍ഷകനാണ്. അവന്റെ ക്രയവിക്രയത്തിന് വേണ്ടിയാണ് ചന്തകള്‍. നല്ലൊരു പശുക്കുട്ടിക്ക് രണ്ട് കര്‍ഷകര്‍ 1000-1500 വില പറഞ്ഞ് നില്ക്കുമ്പോള് കശാപ്പുകാരന് വന്ന് 2000 രൂപക്ക് കച്ചവടം ചെയ്യുന്നത് അതിക്രമമാണ്. അത് നിയന്ത്രിച്ചേ പറ്റൂ. കന്നുകാലികളുടെ ഉല്പാദനക്ഷമത ഉള്ളിടത്തോളം കാലം അത് കൃഷിയുടെ ഭാഗമായി നില്‍ക്കണം. ഉല്പാദനക്ഷമത എന്നുവച്ചാല്‍ ചാണകവുംമൂത്രവും തരുന്നിടത്തോളം കാലം കൃഷിയുടെ ഭാഗമായി നില്‍ക്കണം. കന്നുകാലികളെ കൃഷിക്കാരന്റെ കൂടെനിര്‍ത്താന്‍, കശാപ്പുശാലകൡലേക്ക് പോകുന്നത് തടയാന്‍ നിയമം വേണം എന്നര്‍ത്ഥം. സാമാന്യബുദ്ധിയുള്ള ഭരണാധികാരികള്‍ അത് നടപ്പാക്കുകയും വേണം. ഇതില്‍ ഒരു മതവും ഇല്ല. വര്‍ഗീയതയുമില്ല. ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞുപരത്തുന്നവരാണ് വര്‍ഗ്ഗീയതയും വിദേ്വഷവും വളര്‍ത്തുന്നത്.
ആര്‍എസ്എസ് സമാധാനപരമായി, ഉത്തരവാദിത്വത്തോടെ രാഷ്ട്രസേവനം ചെയ്യുന്നവരുടെ പ്രസ്ഥാനമാണ്. ആര്‍എസ്എസിന്റെ ഓരോ ശാഖയും ഏറ്റെടുത്ത് ചെയ്യുന്ന പ്രവര്‍ത്തനമാണ് കൃഷിയും ഗോസേവയും. വലിയ പ്രചാരണമൊന്നും നടത്താറില്ല. ആവുംവിധം ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍എസ്എസ് ഈ നിയമത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.
വര്‍ഗ്ഗീയത ആൡക്കത്തിച്ചും, ബീഫ് തിന്നാന്‍ ആര്‍ത്തി കാണിച്ചും നടക്കുന്നവരാണ് വിവാദമുണ്ടാക്കുന്നത്. ഇവിടെ വര്‍ഗ്ഗീയതയും തീവ്രവാദവും അസഹിഷ്ണുതയും വളര്‍ത്തുന്നത് സിപിഎമ്മും മതതീവ്രവാദ ശക്തികളുമാണ്. യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികളെയും അരാജകവാദികളെയും തിരിച്ചറിയാന്‍ ഈ വിവാദങ്ങള്‍ സഹായിക്കട്ടെ. ആര്‍എസ്എസ് കര്‍ഷകരുടെ പക്ഷത്താണ്. സിപിഎം കര്‍ഷകരുടെ പക്ഷത്തോ കശാപ്പുകാരുടെ പക്ഷത്തോ എന്ന് അവര്‍തന്നെ വ്യക്തമാക്കട്ടെ.
(ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: