ലോകത്ത് അത്യപൂര്‍വമെന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കണമെങ്കില്‍ അതിന് മറ്റെങ്ങുംകാണാത്ത സവിശേഷത ദര്ശനീയമാവണം. അതിന് ഉത്തമോദാഹരണമാണ് ശബരിമല. വേദങ്ങളില്‍ നിന്നും ഉപനിഷത്തുക്കളില്‍നിന്നും ഉത്ഭൂതമാകുന്ന ശാസ്ത്രസത്യങ്ങളെ അണുവിട തെറ്റിക്കാതെ ആധുനിക കാലത്തിന്റെ പ്രത്യേകതകള്‍ അപ്പാടെ ശബരിമല ക്ഷേത്രം ഉള്‍ക്കൊള്ളുന്നുവെന്നതാണ് അതിന്റെ പ്രാമുഖ്യവും സവിശേഷതയും.
ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ എത്തുന്ന ഏവരും സ്വാമിയാകുന്ന ‘പുണ്യസ്ഥാനം’ അവിടമല്ലാതെ മറ്റൊന്നില്ല എന്നതാണ് ആ സവിശേഷത. പുണ്യപാപങ്ങളുടെ ചുമട് താങ്ങി വ്രതശുദ്ധി കൃത്യം പാലിച്ചെത്തുന്ന ആണും പെണ്ണും ഓരോ ഭക്തനും/ഭക്തയും ശബരിമലയുടെ പ്രതീകമാണ്. ഭഗവാനും ഭക്തനും ഒന്നാകുന്ന തിരുസന്നിധാനം: എല്ലാം പരമാത്മാവില്‍ അര്‍പ്പിച്ച് ജ്ഞാനപ്രകാശത്തെ കണ്‍കുളിരെ കണ്ടു മടങ്ങുന്ന ഭക്തന്റെ ഉള്ളില്‍, വ്രതത്തിന്റെ പേരില്‍ ആശങ്കകള്‍ ഉണ്ടാകാന്‍ പാടില്ല. അത്തരം വിവാദങ്ങള്‍ ഉണ്ടായാല്‍ അവിടെ തകരുന്നത് ഭക്തന്റെ സമര്പ്പണമനസ്സാണ്. ഭക്തന്റെ മനസ്സ് പരിപൂര്ണമാകുന്നതോടെ ഭഗവാന് പൂര്ണ്ണതൃപ്തനാകുന്നുവെന്ന വിശ്വാസമാണ് ശബരിമലയില്‍ സംരക്ഷിക്കപ്പെടേണ്ടത്.
ലോകം തൊഴുകൈയോടെയും ആരാധനയോടെയും ആദരവോടെയും നോക്കുന്ന കേന്ദ്രമായി ശബരിമല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അറിഞ്ഞോ അറിയാതെയോ, എവിടെനിന്നാണെന്നറിയില്ല, കൃത്യമായ ലക്ഷ്യങ്ങളോടെ, ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശബരിമലയില്‍ വിവാദജന്യമായ ഒന്നുമില്ലെന്നുതന്നെ പറയണം.
പുണ്യപൂങ്കാവനം പരിശുദ്ധിയുടെ പര്യായമാണ്. ”സര്‍വും അന്തര്‍ഹിതമായ ഒന്ന് പരം പൊരുള്‍ മാത്രം” എന്ന ഭാരതീയ ആത്മീയതയുടെ തിരുസന്നിധിയാണ് ശബരിമല. നടന്നും ഇരുന്നും ചുമടുതാങ്ങി വലഞ്ഞും, അലഞ്ഞും ശരണം വിളികളോടെ കരിമലയും നീലിമലയും കയറിവരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ‘തത്ത്വമസി’എന്ന മഹാകാവ്യമാണ്. ”ഞാന്‍ തന്നെയാണ് നീ” എന്ന മഹത്തായ അറിവാണ് അവിടെ പ്രകമ്പനം ചെയ്തുകൊണ്ടിരിക്കുന്നത്. ചിന്മുദ്രയുമായി യോഗ തപസ്വിയായി വിരാജിക്കുന്ന അയ്യപ്പസ്വാമിയെ ദര്‍ശിക്കും മുന്‍പുതന്നെ അവിടെ എത്തുന്ന ഓരോ ഭക്തനും ഈ അറിവിന്റെ കണ്ണിയായി തീരുന്നു. വിഐപി ദര്‍ശനവും ഓണ്‍ലൈന്‍ ദര്‍ശനവും മറ്റും കാലഘട്ടത്തിനനുസരിച്ച് അവിടെ ഉണ്ടാകാം. എന്നാല്‍ സന്നിധിയിലേക്കുള്ള യാത്രയില്‍ ആരും വലിയവര്‍ ഇല്ല. എല്ലാവരും തുല്യര്‍. കോടീശ്വരനോ ദരിദ്രനോ ഇല്ല. എല്ലാവരും ഒരുപോലെയാണ്. എല്ലാവരും ഒരുപോലെയാണ് മല കയറുന്നത്.
ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി എന്നീ നവോത്ഥാന നായകന്മാര് ക്ഷേത്രദര്‍ശനവും പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചിന്തയിലും അവരുടെ പോരാട്ടങ്ങളിലും ശബരിമലയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ഇതിനര്‍ത്ഥം ശബരിമല തീര്‍ത്ഥാടനം അന്ന് ഇല്ലെന്നല്ല. വ്യതിരിക്തമായി ശബരിമലയില്‍ പറയാന്‍ തക്ക ഒരു വിവേചനവും ഇല്ലെന്നാണ് നാം തിരിച്ചറിയേണ്ടത്. വിവിധ പുഷ്പങ്ങള്‍ സുഗന്ധവാഹിനിയായി വിരിയുന്ന പൂന്തോട്ടം പോലെയാണ് ഭാരതീയ ആത്മീയത. ഇതാണ് ശബരിമലയുടെ തിരുസന്നിധിയും. വിശുദ്ധമായ വൈവിധ്യങ്ങള്‍ക്കിടയിലും ‘ഏകത’ കണ്ടെത്തുന്ന എരുമേലി പേട്ടതുള്ളലും വാവരുസ്വാമിയും തുടങ്ങി എത്രയെത്ര മനോഹര സങ്കല്‍പ്പങ്ങള്‍ക്ക് ഉറവിടയാണ് ഈ കാനനക്ഷേത്രം. ഇത്രയും ആത്മീയ സന്തുഷ്ടി നുകരാന്‍ പാകത്തില്‍ വിരിഞ്ഞു നില്ക്കുന്ന ഒരു ‘ആത്മീയ പക്വത’യെ എന്തിനാണ് വിവാദങ്ങളില്‍നിന്നും വിവാദങ്ങളിലേക്ക് തള്ളിവിടുന്നത്?
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തങ്ങളായ ആരാധനവിശ്വാസങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഓരോ വിശ്വാസിയും വിശ്വാസിയായ വാവരുസ്വാമിയെ കണ്ടതിനുശേഷമാണ് അയ്യപ്പനെ ദര്‍ശിക്കുന്നത്. (ഇതാണ് യഥാര്‍ത്ഥ വൈവിധ്യത്തിലെ ഏകത്വം). ഇങ്ങനെ ഒരു ദേവാലയം ലോകത്തുതന്നെ ഒരെണ്ണം ചൂണ്ടിക്കാട്ടാന്‍ സാധ്യമാകുമോ? (രണ്ടുപേരെയും സ്വാമി എന്നു സംബോധന ചെയ്യുന്നതും ശ്രദ്ധിക്കുക) ലോകത്തിന്റെ പല കോണുകളില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും പകരംവയ്ക്കാന്‍ കഴിയാത്ത അടയാളമാണിത്. യഥാര്‍ത്ഥ മതേതരത്വം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദൃശ്യമാകുന്ന പുണ്യസങ്കേതമാണ് ശബരിമല. ഈ അടയാളം കൂടുതല്‍ കൂടുതല്‍ പ്രസരിപ്പോടെ ലോകത്ത് തിളങ്ങേണ്ടതുണ്ട്.
മകരജ്യോതി തെളിയ്ക്കലുമായി ബന്ധപ്പെട്ടും വസ്തുതാപരവും ക്രിയാത്മകവുമായ ഇടപെടല്‍ ഉണ്ടായി. വര്‍ഷത്തില്‍ എല്ലാ ദിവസവും ഉഷഃപൂജയില്‍ തുടങ്ങി അത്താഴപൂജയില്‍ അവസാനിക്കുന്നതാണ് കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും ആരാധനാക്രമവും ദിനചര്യയും. എന്നാല്‍ ശബരിമലയില്‍ വൃശ്ചികത്തില് തുടങ്ങി മകരത്തില്‍ അവസാനിക്കുന്നതും എല്ലാ മലയാളമാസത്തിലെയും ആദ്യദിനങ്ങളില്‍ മാത്രം തുറക്കുന്നതുമാണ് ആചാരം (ഇത് മാറ്റാനാവില്ല). ഇവിടത്തെ മേല്‍ശാന്തി പുറപ്പെടാശാന്തിയാണ്. (ഇത് മാറ്റാനാവില്ല). ഇരുമുടിക്കെട്ടുമായി മാത്രമേ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുകയുള്ളൂ. (ഇതും മാറ്റാനാവാത്ത ആചാരമാണ്. ഇൗ ആത്യാത്മിക ആചാരവിശ്വാസങ്ങളെ ചോദ്യംചെയ്യാന്‍ ഏതെങ്കിലും യുക്തിചിന്തക്കാവുമോ? അഥവാ അങ്ങനെ ചോദ്യംചെയ്താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ബുദ്ധിമാന്മാരായ നമ്മുടെ പൂര്‍വ്വികര്‍ നിഷ്കര്‍ഷിച്ചു വച്ച ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇന്നത്തെ ചിന്തയില്‍നിന്ന് പരിശോധിക്കുന്നത് ഉചിതമാണോ? ദൈവികതയുടെ അടിസ്ഥാനവും ഭക്തിയുടെ സാക്ഷാല്ക്കാരവുമായ ശബരിമലയുടെ അടിസ്ഥാനദര്‍ശനത്തെ അവിവേകംകൊണ്ട് ചോദ്യംചെയ്യുന്നത് ഉചിതമാണോ? ധാര്‍മ്മികമാണോ?
ഒരിക്കലും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ആചാരാനുഷ്ഠാനവും അവിടെ നടപ്പാക്കി വരുന്നില്ല. പ്രകൃത്യനുസരണമായിരുന്നു എല്ലാം. അങ്ങനെയല്ലായിരുന്നെങ്കില്‍ കേരളത്തിലെ നവോത്ഥാന നായകര്‍ തീര്‍ച്ചയായും അതിനെചോദ്യംചെയ്യുമായിരുന്നു, മറിച്ച് അവര്‍ക്കുകൂടി പ്രവര്ത്തനനൈര്മല്യം നല്‍കുകയായിരുന്നു ശബരിമല (ജാതിഭേദം മതദേ്വഷം…എന്ന ഗുരുവാക്യം ശ്രദ്ധിക്കുക). അപ്പോള്‍ അവര്‍പോലും ഉന്നയിക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ ശബരിമലയിലെ അനുഷ്ഠാന ക്രമങ്ങള്ക്കുനേരെ ഉന്നയിച്ച് വിവാദമുഖങ്ങള് തുറക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് ലഭ്യമാകുന്നത്? അടിസ്ഥാനമോ ഉള്‍ക്കരുത്തോ ഇല്ലാത്ത വിവാദങ്ങളെക്കൊണ്ട് ശബരിമലയുടെ ഔന്നത്യത്തിന്റെ തൂവെൡച്ചം കെടുത്തുവാനുള്ള ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ വിവേകത്തോടെ പ്രതിരോധിക്കേണ്ടതാണ്.
പത്തു ലക്ഷത്തിലധികം രൂപ മുടക്കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കും ഹൈക്കോടതിയടെ മേല്‍നോട്ടം ആവശ്യമാണെന്ന കാര്യം വസ്തുതകളുടെ സുതാര്യതയെ വ്യക്തമാക്കുന്നു. കര്‍മ്മബദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്; വിമാനത്താവള വികസനം, ശ്രീശബരിയുടെ പേരിലുള്ള മെഡിക്കല്‍ കോളേജ്, പമ്പാനദിയുടെ സംരക്ഷണം, ഹരിത തീര്‍ത്ഥാടന പദ്ധതി, ശബരിമലയെ മാലിന്യമുക്തമാക്കുന്ന നടപടികള്‍ തുടങ്ങി നിരവധി നൂതന പ്രവര്‍ത്തനങ്ങള്‍ അതില്‍പ്പെടുന്നു.
എങ്കിലും മുഖ്യലക്ഷ്യം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലമായ ആത്മീയതയുടെ പ്രചാരണംതന്നെയാണ്. വേദങ്ങളിലും ഉപനിഷത്തുക്കളിലുമുള്ള ആത്മീയതയുടെ സത്യം അനുഭൂതിയാക്കി അയ്യപ്പന് നിരന്തരം ഭക്തര്‍ക്കു ദര്‍ശനം നല്കുന്നു, ദര്‍ശനപുണ്യം ഏറ്റുവാങ്ങുന്ന ഓരോ ഭക്തനും ഈ വിവാദങ്ങള്‍ പോലും ഭഗവാനു നല്കുന്ന ആത്മസമര്‍പ്പണങ്ങളായി മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന കാര്യം തീര്‍ച്ചയാണ്.
(തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: