തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയുമടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന കള്ളനോട്ടുകളാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഹൈവേ പോലീസും മണ്ണുത്തി പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്.
കള്ളനോട്ട് കേസില്‍ ദമ്പതികളും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം ഹസംപ്പെട്ടി സ്വദേശികളായ ദമ്പതികളായ മുരുകേശന്, നിര്‍മ്മല അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വെങ്കിടേശ്, കള്ളനോട്ടിന്റെ ഏജന്റായ പ്രയപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഇവര്‍ പാലക്കാട് വടക്കാഞ്ചേരിയിലെ ഒരു കടയില്‍ നിന്ന് വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങുകയും പിന്നീട് പണം കൊടുത്തുപോകുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ കടയില്‍ കൊടുത്ത പണം കടക്കാരന് സംശയം തോന്നി പരിശോധിക്കുകയും കള്ളനോട്ടാണെന്ന് സംശയംതോന്നി ഹൈവെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ണുത്തി പോലീസും ഹൈവെ പോലീസും ചേര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ വാഹനം തടഞ്ഞുനിര്‍ത്തുകയും പരിശോധന നടത്തുകയും ചെയ്തു.
വാഹനത്തില്‍ ബാഗിലും സീറ്റിനടിയിലും ശരീരത്തിലും ഒളിപ്പിച്ചുവച്ച നിലയില്‍ നാലരലക്ഷത്തോളം രൂപയുടെ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയും കള്ളനോട്ടുകള്‍ കണ്ടെടുക്കുകയായിരുന്നു.
പിന്നീട് ഉന്നത ഉദ്യോഗസ്ഥരും ഷാഡോ പോലീസും ചോദ്യം ചെയ്യുകയും പ്രതികളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെയുംകൊണ്ട് സേലത്തേക്ക് പോകുകയും സേലത്ത് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതില്‍ ഏകദേശം അമ്പതിനായിരം രൂപയുടെ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും അമ്പതിന്റെയും കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മ്മാണത്തിന്റെ വിവിധഘട്ടത്തിലുള്ള കള്ളനോട്ടുകളും, കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍, മഷികള്‍, സുരക്ഷനൂലുകള്, പേപ്പറുകള്‍ എന്നിവ കണ്ടെടുത്തു.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വാഹിദിനന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ രാജു, മണ്ണുത്തി എസ്ഐ കൃഷ്ണകുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ മാരായ എം.പി.ഡേവിസ്, വി.കെ.അന്‍സാര്‍, എഎസ്ഐമാരായ. പി.എം.റാഫി, എന്‍.ജി.സുവ്രതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗോപാലകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്, പി.കെ.പഴനിസ്വാമി, എം.സ്. ലിഗേഷ് , വിപിന്‍ദാസ്.കെ.ബി ഹൈവെ പോലീസ് അംഗങ്ങളായ എസ്ഐ സണ്ണി, സിപിഒ മാരായ അനൂപ്, സജീഷ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ ഷാജി, ജോണ്സണ്, ബെന്നി, വനിത സിപിഒ പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെയും കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: