മലപ്പുറം: അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതിയായ മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബ് പോത്താനിക്കലി(45)നെയാണ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ജന്മനാട്ടിലെത്തിച്ചത്.
ഇയാളുടെ ഭാര്യയുടേതടക്കം പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും പോലീസ് പരിശോധിച്ചു. 2008ലെ അഹമ്മദാബാദ് സ്ഫോടനത്തില്‍ 56 പേര് കൊല്ലപ്പെട്ടിരുന്നു. 2008 ജൂലൈ 26ന് എഴുപതു മിനിറ്റിനകം ഇരുപതോളം ബോംബ് സ്ഫോടനങ്ങളാണ് അഹമ്മദാബാദ് നഗരത്തെ വിറപ്പിച്ചത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഏറ്റെടുത്തു.
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കടലുണ്ടി പുഴയിലെ കൂമന്കല്ല് പാലത്തിനടിയില്‍ നിന്നു പൈപ്പ്ബോംബുകള് കണ്ടെടുത്ത കേസിലെ എട്ടാം പ്രതിയാണ് ശുഹൈബ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്കു കടന്ന ഇയാള്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2008 മുതല്‍ ദുബായിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൂമന്കല്ല് കേസിന്റെ അന്വേഷണത്തിനായി ഇയാളെ അടുത്ത ദിവസം കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
സ്ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനെന്നു സംശയിക്കുന്ന മുഫ്തി അബു ബഷീര്‍ അടക്കം പത്തുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. പതിനെട്ടു പേര് ഇനിയും പിടിയിലാവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: