ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ തലമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലവച്ചു കൊണ്ട് ഗുരുവിന്റെ ചിത്രത്തെ വികലമാക്കിയും ഗുരുവിന്റെ സന്ദേശങ്ങളെ വികൃതമാക്കി അവതരിപ്പിച്ചും മെയ് 28ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ ട്രിവാന്‍ഡ്രം ടൈംസ് എന്ന പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രം പൊറുക്കാനാവാത്ത ഗുരുനിന്ദയാണെന്നും ചിത്രം പിന്‍വലിച്ച് പത്രം നിരുപാധികം പൊതുമാപ്പ് പറയണമെന്നും ശിവഗിരിമഠം ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ പത്രത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അറിയിച്ചു.
ഗുരുവിന്റെ വിശ്വോത്തര സന്ദേശത്തെയാണ് തമാശരൂപത്തില്‍ ചിത്രത്തില്‍ വളച്ചൊടിച്ചിരിക്കുന്നത്. ഒരു പൊറോട്ട ഒരു സാമ്പാര്‍ രണ്ട് ചിക്കന്‍ മനുഷ്യന്, ബീഫ് മുറിക്കരുത് വില്‍ക്കരുത് എന്നിങ്ങനെയുള്ള വികലമായ വാക്കുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫേസ്ബുക്കില്‍ ഏതോ ഒരാള്‍ ട്രോള്‍ ചെയ്ത പോസ്റ്റാണ്. അത് പ്രസിദ്ധീകരിച്ചതിനുപിന്നില് ഗൂഢാലോചനയുണ്ട്. ആക്ഷേപഹാസ്യത്തിലെ ഏറ്റവും മികച്ച ഉദാഹരണമെന്നാണ് പത്രം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ജന ജോര്‍ജിന്റെ ലേഖനത്തോടൊപ്പമാണ് ചിത്രം ചേര്‍ത്തിരിക്കുന്നത്.
ഗുരുവിന്റെ സന്ദേശത്തെ വികൃതമായി അവതരിപ്പിച്ചതും ചിത്രം വികലമാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ശ്രമിച്ചതും ലക്ഷക്കണക്കിന് ഗുരുഭക്തരുടെ ഹൃദയത്തെ മുറിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പത്രം നഷ്ടപരിഹാരം നല്‍കിയേ തീരൂ. ഇത്തരം ഗുരുനിന്ദാപരമായ നിലപാടുകള്‍ ഇനി ഒരു മാദ്ധ്യമവും ആവര്‍ത്തിക്കാന്‍ പാടില്ല. ഗുരുദര്‍ശനം ലോകത്തെ സമാധാനത്തിലേക്ക് നയിക്കാനുള്ള അവസാന ആശ്രയമാണ്. അതിനെ ഇല്ലാതാക്കുന്നവര്‍ സമാധാനത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്. പത്രം ഉടമയുടെ പേരില്‍ ഉടന്‍ നോട്ടീസ് അയയ്ക്കുമെന്നും സ്വാമി വിശുദ്ധാനന്ദ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: