കണ്ണൂര്‍: കാലിച്ചന്തകള്‍ വഴിയുളള അറവുമാടുകളുടെ വില്‍പ്പനയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രശംസനീയമാണെന്നും ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് അജിത്ത് രാമവര്‍മ്മ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു പശുവിനെ പരസ്യമായി വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നടപടി നിന്ദ്യവും പ്രാകൃതവുമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുക എന്ന ലക്ഷ്യം വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. അതോടൊപ്പം വൃത്തിയും ഗുണമേന്മയുമുള്ള ഇറച്ചി സാധാണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്ത് ലൈസന്‍സ് പോലുമില്ലാത്ത നൂറുകണക്കിന് ഇറച്ചിക്കടകള്‍ പ്രവൃത്തിക്കുന്നുണ്ട്. ചീഞ്ഞു നാറിയതും രോഗം ബാധിച്ച മൃഗങ്ങളുടെയും പുഴുവരിക്കുന്നതുമായ ഇറച്ചിയാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. പുതിയ നിയമം ഈ സ്ഥിതിക്ക് മാറ്റം വരുത്തും. വിദേശ രാജ്യങ്ങളില്‍പ്പോലും ഇത്തരം നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവിടെ ഇടതുപക്ഷവും വലതുപക്ഷവും നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ മതന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായുളളതാണ്. മിണ്ടാപ്രാണിയെ ക്രൂരമായി കൊലചെയ്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: