കറുകച്ചാല്‍: മഴപെയ്തതിനെത്തുടര്‍ന്ന് കറുകച്ചാല്‍-വാഴൂര്‍ റോഡില്‍ ഓടകള്‍ നിറഞ്ഞു കവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നു. തിരക്കേറിയ ഭാഗങ്ങളിലെല്ലാം മലിനജലം കെട്ടിക്കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനജലം കാല്‍നടക്കാരുടെ ദേഹത്ത് വീഴുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഓട മാലിന്യത്താല്‍ അടഞ്ഞതാണ് നീരൊഴുക്കു തടസപ്പെട്ട് റോഡിലേക്ക് ഒഴുകാന്‍ കാരണം. നടപ്പാതക്കടിയിലാണ് ഓട നിര്‍മ്മിച്ചിരിക്കുന്നത്.
റോഡിന്റെ പല ഭാഗത്തായി റോഡില്‍ വരുന്ന വെള്ളം ഓടയിലേക്ക് ഒഴുകുവാന്‍ വല വെച്ച് ദ്വാരവുമുണ്ട്. ചിലയിടങ്ങില്‍ വല വച്ചിട്ടുമില്ല. മാലിന്യം ഓടയിലേക്ക് തള്ളിവിടുന്നത് ഒഴുക്കു തടസ്സപ്പെടാന്‍ കാരണമാകുന്നു. ഇതുകാരണം നടപ്പാതകളില്‍ വരെ വെള്ളം കയറി കൂടി. മഴ എത്തിയതോടെ വാഴൂര്‍ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്, ഗുരുമന്ദിരം ഭാഗം, ബസ് സ്റ്റാന്‍ഡ് പരിസരം, അണിയറപ്പടി, നെത്തല്ലൂര്‍, തുടങ്ങിയ സ്ഥലത്തെല്ലാം വെള്ളക്കെട്ടാണ്. മണിമല റോഡിലെ ബസ് സ്റ്റാന്‍ഡിലേക്കുള്ള ഭാഗത്തും വെള്ളക്കെട്ടുണ്ട്. ഓടകളിലെ മാലിന്യം നീക്കിയില്ലെങ്കില്‍ റോഡിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: