ന്യൂദല്‍ഹി: കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിക്കാനായി പരസ്യമായി പശുവിനെ വെട്ടിക്കൊന്ന് ഇറച്ചിവിതരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍, സറഫുദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കെപിസിസി പ്രസിഡന്റ് എം.എം ഹസ്സനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. സംഭവത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ ട്വിറ്ററിലൂടെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
ശനിയാഴ്ച വൈകിട്ട് നാലരയോടെ കണ്ണൂര്‍ സിറ്റി ജംഗ്ഷനിലാണ് സംഭവം നടന്നത്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് പരസ്യമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ മുന്നില്‍വെച്ച് വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു. പരിശുദ്ധ റംസാന് തുടങ്ങിയ ദിവസം തന്നെ ഇത്തരം പ്രാകൃത കുത്യം ചെയ്തത് മുസ്ലീം സമൂഹത്തിനിടയിലും പ്രതിഷേധത്തിന് കാരണമായി.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെയാണ് ജില്ലാ പ്രസിഡണ്ട് റിജില്‍മാക്കുറ്റി ഉള്‍പ്പെടെ പശുവിനെ വെട്ടിക്കൊന്നതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി എസ്ഐ കേസെടുത്തത്.
പൊതുസ്ഥലത്ത് ആളുകള്‍ക്ക് അസൗകര്യം ഉണ്ടാകുന്ന രീതിയിലുളള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 120 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റിജില്‍ മാക്കുറ്റിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും വിവാദമായിട്ടുണ്ട്. പോലീസ് നടപടിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകള്‍ യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളും നടപടിയെ അപലപിച്ചു. വിവിധ സംഘടനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: