കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ടു മുന്‍മന്ത്രി ഇപി ജയരാജനുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്ക്കാനിടയില്ലെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.
സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ നേട്ടം ഉണ്ടാക്കിയിട്ടില്ല. ഇക്കാരണത്താല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്ക്കാനിടയില്ല. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി വി ശ്യാംകുമാറാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബന്ധു നിയമനക്കേസ് റദ്ദാക്കാന്‍ ഇപി ജയരാജന് നല്കിയ ഹര്‍ജിയില്‍ പ്രതികള്‍ എന്ത് നേട്ടമാണുണ്ടാക്കിയതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് സിംഗിള്‍ബെഞ്ച് മേയ് 23 ന് വിജിലന്‍സിനു നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ 2016 ഒക്ടോബര്‍ ഒന്നിനാണ് ബന്ധുവായ സുധീര്‍ നമ്പ്യാരെ ജയരാജന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം റദ്ദാക്കാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി ജയരാജന് കുറിപ്പ് നല്കി. തുടര്‍ന്ന് ഒക്ടോബര്‍ 13 ന് നിയമനം റദ്ദാക്കി ഉത്തരവുമിറങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് വി മുരളീധരന് തുടങ്ങിയവര്‍ ബന്ധു നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജയരാജനു പുറമേ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരെ കേസില്‍ പ്രതികളാക്കിയിരുന്നു. പിന്നീട് സുധീര്‍ നമ്പ്യാര്‍ നല്കിയ ഹര്‍ജിയില്‍ അന്വേഷണം സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തു. ഈ ഹര്‍ജിയില്‍ മാര്‍ച്ച് ഏഴിനും 17 നും രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബന്ധുവിനെ നിയമിച്ചുവെന്നാരോപിച്ചാണ് ഇപി ജയരാജനെതിരെ കേസെടുത്തത്.
നിയമനം റദ്ദാക്കിയതിനാല്‍ ജയരാജനോ സുധീര്‍ നമ്പ്യാരോ ഏതെങ്കിലും തരത്തില്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് രണ്ടാമതു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പരിശോധിച്ചതിലും പബ്ലിക് പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തിയതിലും പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നു വിജിലന്‍സ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: