തിരുവനന്തപുരം: ചെറുകിട ഹോട്ടലുകള്‍ക്ക് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജൂലൈ 1 മുതല്‍ നടപ്പാക്കുന്ന ജിഎസ്ടിയില്‍ ചെറിയ ഹോട്ടലുകളെ ഉള്‍പ്പെടുത്തിയത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സംസ്ഥാനത്തെ ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി നിരക്ക് നടപ്പാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. 14,000-ത്തില്‍ താഴെ വരുമാനമുള്ള ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് പന്ത്രണ്ടുശതമാനവും നികുതി ഈടാക്കാനാണ് പുതിയ തീരുമാനം.
നിലവില്‍ പത്ത് ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ള ഹോട്ടലുകള്‍ക്ക് അരശതമാനമാണ് നികുതിയായി ഈടാക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ ഫാര്മസികള്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം മരുന്ന് വ്യാപാരികളും നാളെ സമരം നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഹോട്ടലുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: