സത്യം ആത്മീയമണ്ഡലത്തില്‍ ശുദ്ധവും പരമവുമായ സനാതന മൂല്യമാണെങ്കില്ക്കൂടി പ്രായോഗികതലത്തില്‍ നിരുപാധികവും സ്വതന്ത്രവുമല്ല. ആദ്യത്തേതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ഉപനിഷദ് ഋഷി സത്യത്തില്‍നിന്നും വ്യതിചലിക്കരുത് (സത്യാന്ന പ്രമദിതവ്യം) എന്നുദ്ഘോഷിച്ചത്. രണ്ടാമതത്തേതിന്റെ തറയില്‍നിന്നുകൊണ്ടാണ് സത്യം അപ്രിയമായോ അപ്രിയമായ സത്യമോ പറയരുത് ( ന ബ്രൂയാത് സത്യമപ്രിയം) എന്നു മനു പറഞ്ഞത്. സത്യം സ്വതന്ത്രമായല്ലാതെ ഉപാധികളോടുമാത്രം കാണേണ്ട അവസരങ്ങള്‍ വന്നേക്കാം. അങ്ങനത്തെ ഒന്ന് മഹാഭാരതത്തില്‍ കര്ണപര്വത്തില് പറയുന്നുണ്ട്.
കൗശികനെന്ന തപസ്വി ഒരിക്കല്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുന്പില്ക്കൂടി കുറെ വഴിപോക്കര്‍ ഓടിരക്ഷപ്പെട്ടു. സ്വല്പ്പം കഴിഞ്ഞു കൊള്ളക്കാരെത്തി. അവര്‍ ‘ഇയാള്‍ സത്യം പറയും’ എന്നു കണക്കുകൂട്ടി കൗശികനോടു ചോദിച്ചു, ‘ഇതിലെ ഓടിപ്പോയവര്‍ ഏതു വഴിക്കുപോയി’ എന്ന്. കളവ് പറയുന്നത് അധര്‍മമാണല്ലോ എന്നുകരുതി അദ്ദേഹം സത്യം പറഞ്ഞു. വഴിപോക്കര്‍ കൊള്ളക്കാരുടെ കയ്യില്‍പ്പെട്ടു. വധിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി കൗശികന് നരകത്തില്‍ പോകേണ്ടിവന്നു. ശ്രീകൃഷ്ണഭഗവാന് അര്‍ജുനനോടു പറയുന്ന സംഭവമാണിത്. അദ്ദേഹം പറയുകയാണ്:
”തതോ ധര്‍മേണ മഹളതാ
വാഗ് ദുരുക്തേന കൗശികഃ
ഗതഃ സുകഷ്ടം നിരയം
ധര്മസൂക്ഷ്മേഷ്വളതത്വവിത്’
(സൂക്ഷ്മമായ ധര്‍മത്തിന്റെ തത്ത്വം കൗശികന് ഗ്രഹിച്ചില്ല. പറയാന്‍ പാടില്ലാത്തത് പറഞ്ഞു. അതുകൊണ്ട് വലിയ അധര്‍മം ചെയ്തു. വല്ലാതെ ക്ലേശിക്കുന്ന നരകത്തില്‍ ചെന്നെത്തി) അതുകൊണ്ട് മഹാഭാരതത്തില്‍തന്നെ മറ്റൊരിടത്ത് (വനപര്‍വം-അ. 209) പറയുന്നു: ‘ജീവികളുടെ പരമമായ ഹിതത്തിനുവേണ്ടി നിലകൊള്ളുന്നതേതോ അത് സത്യം’ (യദ്ഭൂത ഹിതമത്യന്തം തദ് സത്യമിതി ധാരണാ)-ഇത് തെളിയിക്കുന്ന സംഭവങ്ങളുടെ പരമ്പര തന്നെ ആ ഇതിഹാസത്തില്‍ ഇനിയുമുണ്ട്. അതിലേക്ക് കടക്കുന്നില്ല.
ആത്മീയതയ്ക്കും മതവിശ്വാസങ്ങള്‍ക്കും ഹൈന്ദവമനസ്സിനുമേല് പ്രബലമായ സ്വാധീനവും പിടിയുമുണ്ട് എന്ന് പരക്കെ പറയാറുണ്ട്. പാശ്ചാത്യ ഗ്രാമീണര്‍ അവിടത്തെ രാഷ്ട്രീയ ഗതിവിഗതികള്‍ വിവരിക്കുമ്പോള്‍ ഇവിടത്തെ ഗ്രാമീണന് തന്റെ മതാചാരത്തെ കുറിച്ചാണ് വിവരിക്കുക. അവന് തന്റെ നെറ്റിയിലെ കുറി ചൂണ്ടിക്കാണിച്ചു കാര്യങ്ങള്‍ വിശദീകരിക്കും എന്നു സ്വാമി വിവേകാനന്ദന് ഒരിടത്തു പറയുന്നുണ്ട്. അനുഭവത്തില്‍നിന്നു പറഞ്ഞ സ്വാമിജിയുടെ അഭിപ്രായം അംഗീകരിക്കാതെ നിവൃത്തിയില്ല. എന്നാല്‍ അതിരുകവിഞ്ഞ അത് എന്തെല്ലാം വൈകൃതങ്ങള്‍ വരുത്തിവച്ചു എന്നറിയുന്നത് നന്നായിരിക്കും. പലപ്പോഴും ദേശത്തിന്റെയും ധര്‍മത്തിന്റെയും ശത്രുക്കള്‍ക്ക് നമ്മുടെ മതവിശ്വാസത്തെയും ആദരബിന്ദുക്കളെയും ചൂഷണം ചെയ്ത്, യുദ്ധം ചെയ്യാതെ തന്നെ നമ്മെ കീഴടക്കാന്‍ കഴിഞ്ഞു.
പത്താം നൂറ്റാണ്ടില്‍ വടക്കുപടിഞ്ഞാറെ ഹിന്ദുസ്ഥാനത്തിലെ മുള്‍ത്താന്‍ അറബികളുടെ കയ്യിലമര്ന്നുകഴിഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് നിരാശങ്കം സശാന്തം ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ ഹിന്ദുക്കള്‍ പട്ടണം തിരിച്ചുപിടിക്കാന്‍ ആക്രമണം നടത്തിക്കൊണ്ടിരുന്നു. ആ സമയത്തെല്ലാം അറബികള്‍ വിജയിച്ചത് തിരിച്ചടിയില്‍ കൂടിയല്ല-അതിതുച്ഛമായ സൂത്രപ്പണിയില്‍ കൂടിയായിരുന്നു. അല്‍ -ഇസ്തഖ്രി എന്ന മുസ്ലിം ചരിത്രകാരന്റെ വാക്കുകളില്‍ തന്നെ പറയട്ടെ ‘മുള്‍ത്താനില്‍ ഹിന്ദുക്കള്‍ വലിയ ഭക്തിയോടെ ആരാധിക്കുന്ന ഒരു മൂര്‍ത്തിയുണ്ട്. വര്‍ഷംതോറും വളരെ അകലെനിന്നുവരെ അവിടെ ധാരാളം പേര് തീര്‍ത്ഥാടനത്തിന് വന്നെത്തുന്നു.
ഹിന്ദുക്കള്‍ പട്ടണം ആക്രമിച്ച് വിഗ്രഹം തിരിച്ചെടുക്കാന്‍ മുതിരുമ്പോള്‍, സ്ഥലത്തെ താമസക്കാര്‍ മൂര്‍ത്തി പുറത്തെടുത്തു പൊക്കിപ്പിടിക്കുന്നു. അത് തച്ചുടച്ചു കത്തിച്ചുകളയുമെന്ന് നടിക്കുന്നു-ഇതുകണ്ട് അവര്‍ പിന്‍വാങ്ങുന്നു-അല്ലെങ്കില്‍ അവര്‍ മുള്‍ത്താന്‍ നശിപ്പിച്ചേനേ (വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം- ഠവല ഒശേെീൃ്യ ീള കിറശമ മ െീേഹറ യ്യ ശെേ ീംി ഒശേെീൃശമിെഋഹഹശീ േ& ഉീംീെി ഢീഹ ക ജജ2728)-മുള്ത്താനിനടത്തുള്ള മന്സുരാ എന്ന സ്ഥലത്തും ഇതുതന്നെയായിരുന്നു അടവ്. ബിംബാരാധനയില്‍ വിശ്വസിക്കുക എന്നത് പൊതുവേ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഒരു സദ്ഗുണം ആണ്.
എന്നാലിവിടെ അത് എത്രമാത്രം വികൃതമായി എന്നുനോക്കുക. സദ്ഗുണ വൈകൃതത്തെ അംഗീകരിച്ചുകൊണ്ട് നമുക്കതിനെ ബിംബാരാധനാ വൈകൃതമെന്നു വിശേഷിപ്പിക്കാം. അത് ദേശത്തേയും ധര്‍മത്തേയും അടിമപ്പെടുത്തുന്നതിന് കാരണമായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: