ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ അനുഭവപ്പെട്ടു. രാവിലെ ആരംഭിച്ച മഴ രാത്രിയും തുടര്‍ന്നു. മഴയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡാമുകളില്‍ നേരിയ അളവില്‍ വെള്ളം കൂടിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ലാഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൃഷി, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി എന്നീ വകുപ്പുകളില്‍ നിന്നും ഓരോ ഉദ്യോഗസ്ഥരെ വീതം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ഹാജരാകുന്ന വിധത്തില്‍ നിയോഗിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും പ്രതിനിധികളെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തും.
പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകളെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കും. ഈ വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റോഡരികില്‍ വീഴാറായി അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കലും ഇത് സംബന്ധിച്ച നടപടികള്‍ ഒന്നും പൂര്‍ണതയിലെത്തിയിട്ടില്ല.
എല്ലാ വകുപ്പുകളും അനുയോജ്യരായ രണ്ട് ഉദ്യോഗസ്ഥരെ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട് മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പാലിച്ചിട്ടില്ല.
തുടര്‍ച്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതലേ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം ആരം ഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: