കണ്ണൂര്‍: എച്ച്ഐ.വി ബാധിതനായ അധ്യാപകന് വിവാഹം ചെയ്ത് വഞ്ചിച്ചുവെന്ന് കാണിച്ച് കമ്മീഷനെ സമീപിച്ച യുവതിയുടെ പരാതി വനിതാകമ്മീഷന് പോലീസിന് കൈമാറി. ഗുരുവായൂരില്‍ വച്ച് വിവാഹം ചെയ്ത് 4 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്നും എച്ച്ഐവി ബാധിതനാണെന്ന് അടുത്തകാലത്താണ് മനസിലായതെന്നും പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുമ്പ് അയാള്‍ കൂടെ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇത്തരത്തില്‍ വഞ്ചിച്ചിരുന്നുവെന്നും അവരും എച്ച്ഐവി ബാധിതയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
കുടുംബപ്രശ്നങ്ങളും അയല്പക്കപ്രശ്നങ്ങളുമാണ് പരാതികളില്‍ ഏറെയും. ആവശ്യത്തിന് ‘ഭക്ഷണം നല്‍കാതെ മരുമകള്‍ അവഗണിക്കുകയാണെന്നും മകന് സംരക്ഷിക്കുന്നില്ലെന്നുമുള്ള 73 കാരിയുടെ പരാതി തുടര്‍നടപടിക്കായി ആര്‍ഡിഒയ്ക്ക് കൈമാറി. പ്രകൃതി ചികിത്സ നടത്താമെന്ന് വാഗ്ദാനം ചെയ്ത് ആശുപത്രി വഞ്ചിച്ചതായി കാണിച്ച് അരവഞ്ചാല്‍ സ്വദേശിനിയും കമ്മീഷനെ സമീപിച്ചു. വയക്കര എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലിനെതിരെയും ഡോക്ടര്‍ക്കെതിരെയുമാണ് പരാതി. ചികിത്സയെ തുടര്‍ന്ന് കാഴ്ച പോയതായും ഡോക്ടര്‍ വിദേശത്ത് പോയതിനാല്‍ തുടര്‍ ചികിത്സകള്‍ ഒന്നും നടന്നില്ലെന്നും പരാതിയില്‍ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബം കണ്‍സ്യൂമര്‍ കോടതിയിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി.
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വഞ്ചിച്ചയാള്‍ക്കെതിരെ ഗര്‍ഭിണിയായ യുവതി നല്കിയ പരാതി നിയമനടപടികള്‍ക്കായി കൈമാറി. പ്രസവശേഷം കുഞ്ഞിനെ മാത്രം ഏറ്റെടുക്കാമെന്ന് ആരോപണവിധേയന്റെ ഭാര്യ കമ്മീഷനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് നിയമനടപടികള്‍ക്കായി പോലീസിന് കൈമാറിയതായും കമ്മീഷന് അംഗം അറിയിച്ചു. കലക്ട്രേറ്റില്‍ നടന്ന വനിതാകമ്മീഷന് സിറ്റിംഗില്‍ 52 കേസുകള്‍ പരിഗണിച്ചതില്‍ 27 എണ്ണത്തില്‍ തീര്‍പ്പായി. 2 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 2 കേസുകള്‍ കൗണ്‍സിലിംഗിന് വിട്ടു. 5 കേസുകള്‍ ഇരുപക്ഷവും ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റി. സിറ്റിംഗില്‍ കമ്മീഷന് അംഗം ഷിജി ശിവജി, അഭിഭാഷകരായ വിമലകുമാരി, പ്രജിത്ത്, ശ്രീജ, സിവില്‍ പോലീസുകാരായ സ്മിത, അനിത എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: