കുറവിലങ്ങാട്: കേരളാ സര്‍ക്കാരിന്റെ ഹരതകേരളം പദ്ധതിയില്‍ പെടുത്തി കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കുറവിലങ്ങാട്ടെ പ്രധാന ജലശ്രോതസായ വലിയതോട് മാലിന്യമുക്തമാക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം ജലരേഖയായി.
പദ്ധതിയുടെ നടത്തിപ്പിനായി 4.95 ലക്ഷത്തിന്റെ പദ്ധതി ആയിരുന്നു പഞ്ചായത്ത് വകയിരുത്തിയിരുന്നത്. എന്നാല്‍ മഴക്കാലം ആരംഭിച്ചിട്ടും പദ്ധതി നടപ്പിലാക്കുവാന്‍ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വലിയതോടിനെ ആശ്രയിച്ച് പത്തോളം ശുദ്ധജല പദ്ധതികളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. തോട്ടിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് ഈ കിണറുകളില്‍ വെള്ളം ഉണ്ടാകുക.
വേനല്‍കാലത്ത് ഹോട്ടലുകളിലെയും സമീപത്തെ മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിലെ മലിന ജലവും വെയ്സ്റ്റും തോട്ടിലേക്ക് തള്ളിയതോടെ കുടിവെള്ള ശ്രോതസുകളില്‍ ജലം പറ്റുകയും ജലം മലിമാകുകയുംചെയ്തു. സ്വകാര്യവ്യക്തിയെ സഹായിക്കാനായി തോടിന്റെ വീതികുറയ്ക്കുവാനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ കക്ഷിഭേദമന്യേ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചാണ് വലിയതോട് ഇന്നും നിലനിര്‍ത്തുന്നത്. നിലവില്‍ വലിയതോട്ടില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ മൂലം ജലത്തിന് ദുര്‍ഗന്ധമാണ്. വലിയതോടിന്റെ സംരക്ഷണത്തിനായി ജാഗ്രതാസമിതിക്ക് രൂപംനല്‍കുമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശവും നിലവില്‍ പാഴ് വാക്കായി. മഴക്കാലം ആരംഭിച്ചതോടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ വലിയതോട്ടിലെ മലിന ജലം കാരണമാകുമെന്ന ആശങ്കയിലാണ് പ്രാദേശിക വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: