ഹിംസയുടെ രാഷ്ട്രീയരൂപമാണ് തങ്ങളെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കശാപ്പിനായുള്ള കന്നുകാലി വില്പന നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ കന്നുകുട്ടിയെ പരസ്യമായി കഴുത്തറുത്ത് കൊന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ്! നായ്ക്കളെ കൊല്ലാന്‍പോലും നിയന്ത്രണമുള്ള നാട്ടിലാണ് പട്ടാപ്പകല്‍ ഈ ക്രൂരത അരങ്ങേറിയത്.
കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ രാഷ്ട്രീയമായി പ്രതികരിക്കാന്‍ പ്രതിപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്. അത് അവരുടെ കടമയുമാണ്. എന്നാല്‍ മിണ്ടാപ്രാണികളെ പരസ്യമായി കഴുത്തറുത്തുകൊന്ന് പ്രതിഷേധം ആഘോഷിക്കുന്ന ക്രൂരതയാണ് കേരളത്തില്‍ അലയടിക്കുന്നത്. ഈ ക്രൂരതയുടെ ചാമ്പ്യന്‍പട്ടം നേടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍ പരിശ്രമിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് ആണയിടുന്ന നേതൃത്വമാണ് ഈ ദുഷ്ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നത്.
അഹിംസയിലൂടെ സാമ്രാജ്യത്വത്തെ പ്രതിരോധിച്ച മഹാത്മാഗാന്ധിജിയുടെ പാരമ്പര്യമാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിയന്‍ ദര്‍ശനത്തെ ചവറ്റുകൊട്ടയിലെറിയുകയാണ് ആ പാര്‍ട്ടി ചെയ്തത്. ജീവനുള്ള ഒന്നിലും ക്ഷതമേല്പ്പിക്കാന് പാടില്ലെന്ന പ്രാഥമിക തത്വമാണ് അഹിംസയുടെ ആദ്യപാഠമായി മഹാത്മജി മുന്നോട്ടുവെച്ചത്. വാര്‍ധയിലെ സത്യഗ്രഹി ലോകത്തോട് വിളിച്ചുപറഞ്ഞത് അതാണ്.
പശു അനുകമ്പയുടെ കവിതയാണെന്ന് ആയിരുന്നു ഗാന്ധിജിയുടെ വിശേഷണം. മനുഷ്യന് പിറന്നത് സസ്യഭുക്കായിട്ടാണെന്ന വിശ്വാസമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗോസംരക്ഷണമെന്നാല്‍ ദൈവത്തിന്റെ സകല സൃഷ്ടിയുടെയും സംരക്ഷണമാണെന്നും ഗാന്ധിജി പ്രകീര്‍ത്തിച്ചു. കാട്ടിലെ മരവും കടലിലെ ഉപ്പും സമരായുധമാക്കി അധിനിവേശത്തെ അഹിംസാസമരത്തിലൂടെ ആട്ടിപ്പായിച്ച ആ സമരധീരന്റെ ദര്‍ശനം കോണ്‍ഗ്രസിനില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.
ഹിംസയല്ല സ്നേഹമാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്. എന്നാല്‍ നവ കോണ്‍ഗ്രസുകാര്‍ ഹിംസയാണ് സമരായുധമാക്കുന്നത്. ചീറിത്തെറിക്കുന്ന ചോരച്ചാലുകളില്‍ ചുടലനൃത്തം ചെയ്യുന്ന രാക്ഷസക്കൂട്ടങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ഇവര്‍. മിണ്ടാപ്രാണികളുടെ കണ്ണിലെ ദൈന്യത കാണാന്‍ കഴിയാത്തവരാണ് ഇവര്‍. നേതാവിനെ പുറത്താക്കിയാല്‍ തീരുന്നതല്ല യൂത്തുകോണ്‍ഗ്രസുകാര്‍ ചെയ്ത പാപം. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള വ്യഗ്രതയാണ് രാഹുലിന്റെ നീക്കങ്ങളില്‍നിന്ന് തെളിയുന്നത്. ഒരു വര്‍ഷം തടവും 5000 രൂപ പിഴയടച്ചും തീരുന്ന കുറ്റമല്ല അവര്‍ ചെയ്തുകൂട്ടിയത്. പോലീസ് ആക്റ്റുകളില്‍ വിവരിക്കാവുന്നതിന് അപ്പുറത്താണ് ഈ യുവനേതാക്കള്‍ ചെയ്തുകൂട്ടിയ ക്രൂരത.
മാനവികതയ്ക്കെതിരായ കുടിലനീക്കമാണ് ഇവര്‍ നടത്തിയത്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഏതറ്റംവരെയും പോകാമെന്ന് അവര്‍ തെളിയിച്ചു. മതവികാരങ്ങളെ ഊതിയുണര്‍ത്തി വംശീയകലാപം സൃഷ്ടിക്കാനുള്ള വിദ്വേഷരാഷ്ട്രീയമാണ് യൂത്തുകാര്‍ ചെയ്തത്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ ഇതിന് തെരഞ്ഞെടുത്ത സ്ഥലവും സമയവും ഗൗരവമായി വിലയിരുത്തേണ്ടതാണ്.
ഈ ക്രൂരത അരങ്ങേറിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കെപിസിസി നേതൃത്വം അനങ്ങിയില്ല. യൂത്തുകാര്‍ ചെയ്ത പാപത്തിന്റെ പങ്ക് തങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കുകയാണ് അവര്‍ ചെയ്തത്. പ്രതിഷേധിക്കാനും പ്രതികരിക്കാനും സമരമുറകള്‍ നിരവധിയുണ്ടായിട്ടും മിണ്ടാപ്രാണിയുടെ രക്തമൊഴുക്കുന്ന ക്രൂരത എന്തിനു നടപ്പാക്കിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ‘ആദര്ശധീരന്മാരായ’ ഒരാളുപോലും ചോദിച്ചില്ല. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് സ്വമേധയാ കേസെടുക്കേണ്ട സര്‍ക്കാറും മിണ്ടാതിരുന്നു. പരാതി കിട്ടിയപ്പോഴാണ് ആഭ്യന്തരവകുപ്പ് അനങ്ങിത്തുടങ്ങിയത്.
മജിസ്ട്രേറ്റിന്റെ അനുവാദം പോലുമില്ലാതെ കേസെടുക്കാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും പോലീസ് അത് ചെയ്തില്ല. ഇപ്പോള്‍ പോലീസ് ആക്റ്റിലെ 120 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യസ്പര്‍ദ്ധ ഉണ്ടാക്കാനും വര്‍ഗീയ വിദ്വേഷമുളവാക്കാനും പൊതുസമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വ്വം നടത്തിയ ഈ ക്രൂരതക്കെതിരെ 153 എ പ്രകാരം കേസെടുക്കണം. എന്നാല്‍ അത് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇരുപക്ഷവും കേരളത്തില്‍ നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിന്റെ ഉദാഹരണമായി ഇതും മാറിയിരിക്കുന്നു.
ഖദര്‍കൊണ്ട് പൊതിഞ്ഞ രാഷ്ട്രീയവേഷങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരതയാണ് കണ്ണൂര്‍ സംഭവം തെളിയിക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരങ്ങളെ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള സാഹചര്യങ്ങളായി മാറ്റുകയാണ് ഇവര്‍. അധോലോകസംഘങ്ങളെപ്പോലും നാണിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയത്തെ പ്രബുദ്ധ കേരളം തള്ളിപ്പറയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: