കേരളീയ നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നാണ് 1917 ല്‍ സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം. ജാതീയമായ അസമത്വങ്ങളോട് രൂക്ഷമായി കലഹിച്ചയാളായിരുന്നു അയ്യപ്പന്. മാറ്റത്തിനുവേണ്ടി അദ്ദേഹത്തിന്റെ മനസ്സ് തീവ്രമായി ദാഹിച്ചു. ഇക്കാര്യത്തില്‍ മൃദുസമീപനം എന്നൊന്ന് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് ഒരിക്കല്‍ ശ്രീനാരായണഗുരുദേവന്‍ തന്നെ അങ്ങേയറ്റം ക്ഷമ വേണമെന്ന് അയ്യപ്പനെ ഉപദേശിച്ചത്.
സ്വാമി വിവേകാനന്ദന് ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തെ പരിഷ്കൃത സമൂഹമായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതില്‍ സഹോദരന് അയ്യപ്പനുള്ള പങ്ക് അനിഷേധ്യമാണ്. സമകാലികരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ് അദ്ദേഹം കാര്യങ്ങളെ കണ്ടത്. ജാതിജന്യമായ ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഒരുകാലത്ത് അവയെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നതായിരുന്നു സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം. സ്വന്തം നാടായ ചെറായിയില്‍ നടന്ന ഈ മഹാസംഭവത്തിന് 100 വര്‍ഷം തികഞ്ഞിരിക്കുകയാണ്.
പില്ക്കാലത്തെ സാമൂഹ്യമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ മിശ്രഭോജനത്തെക്കുറിച്ച് ശ്രീനാരായണ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.ടി. ഭാസ്കരന് പറയുന്നത് ഇങ്ങനെയാണ്: ”തികച്ചും പ്രതീകാത്മകമായിരുന്നു പരിപാടി. ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കുപുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം. പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന പുലയനാണ് വിളമ്പിയത്.
അയാളെ കാലേക്കൂട്ടി ഏര്‍പ്പാടു ചെയ്തിരുന്നു. അയ്യപ്പന്റെ ബോഡി ഗാര്‍ഡുകളായ കേളനും കണ്ടച്ചനും പുലച്ചാളയില്‍ ചെന്ന് ‘വിശിഷ്ടാതിഥി’യെ ക്ഷണിച്ചുകൊണ്ടു വരികയാണുണ്ടായത്. അയ്യരു പുലയന് തന്റെ മകനുമൊന്നിച്ചാണ് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര് ഭക്ഷണത്തിന് തയ്യാറായതിനാല്‍ അല്പ്പാല്പ്പമേ വിളമ്പാന്‍ ഒത്തുള്ളൂ. പന്തിയുടെ മധ്യഭാഗത്തുള്ള ഇലയുടെ മുന്പില് അയ്യരുടെ മകനെ ഇരുത്തി. ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോള്‍ മറ്റുള്ളവര്‍ അതില്‍നിന്ന് കുറേശ്ശെ എടുത്ത് സ്വാദ് നോക്കി. ഇതാണ് ചരിത്രപ്രസിദ്ധമായ മിശ്രഭോജനം.”
1936 ല്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരംപോലെ കേരളീയ സമൂഹത്തെ സ്വാധീനിച്ച ഒന്നാണ് മിശ്രഭോജനവും എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറിയത്. ഇതാണ് അധഃസ്ഥിതരുടെ ക്ഷേത്ര പ്രവേശനത്തിന് ഇടയാക്കിയ വിളംബരത്തിന് വഴിവച്ചത്.
1830 ല്‍ അയ്യാ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്നിരുന്നു. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. എന്നാല്‍ ഇതില്‍ സവര്‍ണ വിഭാഗത്തില്‍പ്പെടുന്ന ആരും പങ്കെടുക്കുകയുണ്ടായില്ല. എന്തുകൊണ്ടോ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം അര്‍ഹിക്കുന്ന രീതിയില്‍ ചരിത്രരചനയില്‍ ഇടംനേടിയില്ല. അന്നത്തെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് മിശ്രഭോജനം നടത്തിയതിന് ചിലര്‍ ‘പാണ്ടിപ്പറയന്’ എന്ന പേര് വൈകുണ്ഠസ്വാമിക്ക് ചാര്‍ത്തിക്കൊടുത്തു. മിശ്രഭോജനം നടത്തിയ സഹോദരന് അയ്യപ്പനും പുലയന് അയ്യപ്പനായി അറിയപ്പെട്ടു.
പലരുടേയും ജാതീയമായ മനഃസ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ജാതിവ്യവസ്ഥ ഇങ്ങിനി വരാത്തവണ്ണം തകര്‍ന്നുകഴിഞ്ഞു. ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരമൊരു മാറ്റത്തിലേക്ക് സമൂഹത്തെ നയിച്ചതില്‍ മറ്റ് നവോത്ഥാന പരിശ്രമങ്ങള്‍ക്കൊപ്പം സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന് വലിയ പങ്കുണ്ട്. സാമൂഹ്യ നീതിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ചെറായിയില്‍ നടന്ന ഭക്ഷണ വിപ്ലവത്തെ വിസ്മരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: