ചെന്നൈ/തൊടുപുഴ: മൂന്നാറില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശക്തമായ ഇടപെടല്‍. നേരത്തേ പുറപ്പെടുവിച്ച വിധി നടപ്പാക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ട്രൈബ്യൂണല്‍ മൂന്നാറിലെ മരം വെട്ട് വിലക്കി.
റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതിയില്ലാതെ ഇനി ഇവിടെ കെട്ടിടം പണിയും ഏലക്കാടുകളിലെ മരംവെട്ടും അനുവദിക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അനധികൃത നിര്‍മ്മാണത്തില്‍ സ്വയം എടുത്ത കേസും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഏലക്കാടുകളുടെ വ്യാപ്തിയും അതിരുകളും നിശ്ചയിക്കാനും കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതില്‍ നിയമം നിര്‍മ്മിക്കാനും ട്രൈബ്യൂണല്‍ 2015ല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തത്?. ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആരാഞ്ഞു. ഏലക്കാടുകളുടെ അതിരു നിര്‍ണയം, കുറിഞ്ഞി ഉദ്യാന നിയമ രൂപീകരണം, ഏലക്കാടുകളിലെ മരം വെട്ട്, 2010നു ശേഷം ഏലക്കാടുകളിലും മൂന്നാറിലും നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച മുഴുവന്‍ രേഖകളും വിവരങ്ങളും കേസ് ഇനി പരിഗണിക്കുമ്പോള്‍ ഹാജരാക്കാനും ഉത്തരവിട്ടു. ആഗസ്ത് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
കേസില്‍ കക്ഷി ചേരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുവദിച്ചു. ഡോ. വിന്‍സെന്റ് പാനിക്കുളങ്ങര, അഡ്വ. ജെയിസ് ജോണ്‍ എന്നിവര്‍ മുഖേനയാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നത്. ഏലപ്പട്ടയങ്ങളില്‍ മരം വെട്ടുന്നതും കെട്ടിടം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ചിത്ത് തമ്പാന് വാദത്തിനിടെ കോടതിയെ അറിയിച്ചു.
എന്നാല്‍, ഇവ നിര്‍ബാധം നടക്കുന്നുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഏലപ്പട്ടയത്തില്‍ മരംവെട്ടിയതും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ വിവരിച്ച് 2017 ജനുവരി അഞ്ചിന് മുന്‍ ഇടുക്കി എസ്പി എ.വി. ജോര്‍ജ് തയാറാക്കിയ റിപ്പോര്‍ട്ട് അവര്‍ ട്രൈബ്യൂണലിന് കൈമാറി. മൂന്നാറിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ഹാജരാക്കി. ഇതോടെ സര്‍ക്കാര്‍ വാദം പൊളിഞ്ഞു.
ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി തീരുമാനിച്ചു. ബിജെപി എംപി രാജീവ് ചന്ദ്രശേഖറും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: