ഗുരുവായൂര്‍: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രം ഭരണസംഘം പ്രസിഡന്റ് ജി.കെ. ഗോപാലകൃഷ്ണന്, സെക്രട്ടറി ജയദേവന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജി തീര്‍പ്പാകുന്നതുവരെ ക്ഷേത്രകാര്യങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരാം. ഭരണസംഘം ഭാരവാഹികള്‍ക്കായിരിക്കും ക്ഷേത്ര ഭരണച്ചുമതലയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ഷേത്ര ഭരണം സുഗമമായി നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ബലമായി ക്ഷേത്രം ഏറ്റെടുത്തതെന്ന ഭരണസംഘത്തിന്റെ വാദം കോടതി ശരിവച്ചു. ക്ഷേത്രം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി തെറ്റെന്നും ഹൈക്കോടതി വിലയിരുത്തി. ഭരണസംഘത്തിനുവേണ്ടി അഡ്വ.വി.വി.അശോകന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: