കോഴിക്കോട്: പരിശീലനപ്പറക്കലിനിടെ അസാമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വ്യോമസേന യുദ്ധവിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തനായില്ല.
ഈ സാഹചര്യത്തില്‍ തെരച്ചില്‍ നടത്തുന്നതില്‍ കാര്യമില്ലെന്ന് സൈന്യം വ്യക്തമാക്കി.വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന് നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമ സേനാ അധികൃതര്‍ ഇന്നലെ മാതാപിതാക്കളെ അറിയിച്ചിരുന്നത്.
സഹപൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും കത്തിയമര്‍ന്നുവെന്നും ഷൂസും പഴ്സും ലഭിച്ചുവെന്നതും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇജക്ഷന് നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തണമെന്നും ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന് കൂടിയായ അച്ചുത് ദേവിന്റെ പിതാവ് വി.പി. സഹദേവന് സൈന്യത്തോട് ആവശ്യപ്പെട്ടു.
കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവി (25)നെയാണ് കാണാതായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. രണ്ടു വൈമാനികര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള സൗകര്യമാണിതിലുള്ളത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് കരസേനയും വ്യോമസേനയും വിമാനം കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ് വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അപകട വിവരമറിഞ്ഞ അച്ചുദേവിന്റെ പിതാവ് സഹദേവനും മാതാവ് ജയശ്രീയും തേസ്പൂര് സൈനിക ക്യാമ്പിലേക്ക് പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: