ബെയ്ജിങ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സദിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും ഇടപെണമെന്ന് ചൈന മുന്നറിയിപ്പ് നല്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശ്രദ്ധയോടെയും സംയമനത്തോടെയും പെരുമാറുമെന്നാണ് കരുതുന്നതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ചൈന-ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.
9.15 കിലോമീറ്റര്‍ നീളമുള്ള ധോല -ഫസാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്ര-വോര്‍ളി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട് ധോല-സാദിയ പാലത്തിന്.
അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.
ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും. അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ യാത്രാമാര്‍ഗമുള്ളൂ. പാലം വരുന്നതോടെ ഈ പ്രശ്നത്തിന് അറുതിയാവും.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിന്റെ ഭാഗങ്ങളില്‍ വേഗത്തിലും, എളുപ്പത്തിലും പ്രവേശിക്കാന്‍ സൈന്യത്തിനും ഇതുവഴി സാധിക്കും. ടാങ്കുകള്‍ക്ക് സഞ്ചരിക്കാനാവും വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം. ടാങ്കറുകള്‍ക്ക് സഞ്ചരിക്കാന്‍ തക്ക ബലമുള്ള പാലങ്ങള്‍ ഈ ഭാഗത്ത് വേറെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: