ന്യൂദല്‍ഹി: കേരളത്തില്‍ ആലുവ-പാലാരിവട്ടം മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇന്ത്യയിലെ ആകെ മെട്രോ റെയില്‍ ദൂരം 359 കിലോമീറ്ററാകും. കഴിഞ്ഞ ദിവസം ദല്‍ഹി മെട്രോയിലെ ‘ഹെറിറ്റേജ് ലൈന്‍’ തുറന്നതോടെ ദല്‍ഹി മെട്രോയുടെ ദൂരം 217 കിലോമീറ്ററായി.
ലോകത്തെ മെട്രോ റെയിലുകളില്‍ ടോക്യോ, സിയോള്‍, മോസ്കോ മെട്രോകളേയും മറികടക്കുന്ന തരത്തിലായി ദല്‍ഹി മെട്രോ. പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന നേട്ടത്തില്‍ നൂറ്റാണ്ടിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ‘ഹെറിറ്റേജ് ലൈനാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ഫരീദാബാദെന്ന ഹരിയാന- ദല്‍ഹി അതിര്‍ത്തിയില്‍ നിന്നുള്ള മെട്രോ ലൈന്‍, ഐടിഒ എന്ന ദല്‍ഹിയിലെ സുപ്രധാന സ്ഥലത്ത് സര്‍വ്വീസ് തീരുകയായിരുന്നു.
മൂന്നാംഘട്ട വികസന പരിപാടി പൂര്‍ത്തിയായപ്പോള്‍ അത് മൂന്ന് പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി കശ്മീരി ഗേറ്റ് വരെ നീട്ടി. ഹെറിറ്റേജ് ലൈന്‍, ദല്‍ഹി ഗേറ്റ്, ജുമാമസ്ജിദ്, റെഡ്ഫോര്‍ട്ട് എന്നിവിടങ്ങളിലൂടെ കശ്മീരി ഗേറ്റിലവസാനിക്കും. പഞ്ചാബിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിന്റെ സമീപമാണ് മെട്രോ കശ്മീരി ഗേറ്റ്. വിനോദ സഞ്ചാരികള്‍ ഏറ്റവും അധികം എത്തിച്ചേരുന്ന സ്ഥലങ്ങളാണ് ജമാമസ്ജിദ്, റെഡ്ഫോര്‍ട്ട് സ്റ്റേഷനുകള്‍. ഇവിടെ സ്റ്റേഷനില്‍, ദല്‍ഹിയുടെ ചരിത്രം രേഖപ്പെടുത്തി, സ്ഥാപിച്ചിട്ടുള്ള പ്രദര്‍ശിനിയാണ് സ്റ്റേഷനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
പഴയ ദല്‍ഹിയുടേയും ദല്‍ഹിയുടെ വളര്‍ച്ചയുടേയും ചരിത്രം ചരിത്രങ്ങളായും ഫോട്ടോകളായും ചേര്‍ത്തിരിക്കുന്നു. ദല്‍ഹി മെട്രോയും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്) ചേര്‍ന്നാണിത് ഒരുക്കിയിരിക്കുന്നത്.
കൂറ്റന്‍ പാനലുകളാണ് സ്റ്റേഷന് മുഖ്യകവാടത്തിന്. പഴയ ദല്‍ഹി, മുഗള്‍ ചരിത്രം, 1857ലെ ശിപായി ലഹള എന്ന ആദ്യ സ്വാതന്ത്ര്യ സമരം, ജുമാമസ്ജിദ്, വിവിധ മതാരാധനാലയങ്ങള്‍ തുടങ്ങിയവ ചരിത്രത്തിലാക്കി സ്റ്റേഷന് അലങ്കരിച്ചിരിക്കുന്നു. ഗ്ലാസ് വെയ്സ്റ്റുകള്, ഫോട്ടോകള്‍, ശില്പങ്ങള്, തുടങ്ങിയവ കൊണ്ടാണ് ചരിത്രം പുന: സൃഷ്ടിച്ചിരിക്കുന്നത്. 48 ത്രി ഡി പാനലുകളുണ്ട്. ദല്‍ഹി മെട്രോ സ്റ്റേഷനിലെ ഈ കാഴ്ചകള്‍ കാണാന്‍ പോലും യാത്ര ചെയ്ത് ആളുകള്‍ എത്തുന്നുവെന്നതാണ് ഇതിന്റെ വിജയം. മൂന്നാം ഘട്ടത്തിലെ ഈ ഹെറിറ്റേജ് ലൈന്‍ പൂര്‍ണമായും ഭൂഗര്‍ഭപാതയാണ്. ഒരു മണിക്കൂര്‍ വേണമായിരുന്നു റോഡ് മാര്‍ഗ്ഗം സ്വകാര്യ വാഹനത്തില്‍ ഐടിഒയില്‍ നിന്ന് കശ്മീരി ഗേറ്റിലെത്താന്‍. മെട്രോ മാര്‍ഗ്ഗം അത് 15 മിനിറ്റായി!
കൊച്ചി മെട്രോയുടെ ആദ്യ ഭാഗം പ്രവര്‍ത്തനമാകുന്നതോടെ രാജ്യത്തെ നിലവിലുള്ള 346 കിലോമീറ്റര്‍ ദീര്‍ഘമുള്ള പാത 359 ആകും. 530 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണത്തിലാണ്. 800 കിലോമീറ്റര്‍ പാതയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ അനുമതി കൊടുക്കാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ആലോചിക്കുന്നുണ്ട്. ദല്‍ഹി മെട്രോയുടെ പണി തുടങ്ങിയത് 1998ലാണ്. ആദ്യ കമ്മീഷനിംഗ് 2006ല്‍ നടന്നു. രണ്ടാംഘട്ടം 2011ലും മൂന്നാംഘട്ടം 2017 മെയ് 27നും. ഇന്ന് ദല്‍ഹി മെട്രോ ഗ്രാമ നഗര വാസികളുടെ ജീവിത രീതിയായി. അവരുടെ ജീവിത ശൈലി തന്നെ മാറ്റി കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: