”ഞാന്‍ പറയും, നീ കേള്‍ക്കും” എന്ന ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം ഔദ്യോഗികരംഗത്ത് എത്തിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാര്‍. ഒന്നുകൂടി ലളിതമാക്കിയാല്‍ പിണറായി വിജയന് സര്‍ക്കാര്‍. തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തിനൊപ്പം നില്‍ക്കാത്തവരെ അരിഞ്ഞുതള്ളുന്നതില്‍ പിഎച്ച്ഡി എടുത്ത അവര്‍ അതേ വികാരംതന്നെയാണ് ഔദ്യോഗികരംഗത്തും തുടരുന്നത്.
ഈ മാടമ്പിത്തത്തിന് അരുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ചട്ടം പഠിപ്പിക്കാനുള്ള തീവ്രശ്രമം ഏറെക്കാലമായി അവര്‍ നടത്തുന്നുണ്ട്. എറാന്മൂളികളും ഒത്താശക്കാരുമായ ചില ഉദ്യോഗസ്ഥരെ കരുവാക്കിക്കൊണ്ടാണ് കളി. അതിന്റെ നൃശംസനീയമായ നാടകമാണ് ഇപ്പോള്‍ ഡിജിപി സെന്കുമാറിനെതിരെയുള്ളത്. നീതിയും ചട്ടവും മറികടന്നുകൊണ്ടുള്ള ഒരു നീക്കത്തിനും തയാറാവാത്ത ആ ഉദ്യോഗസ്ഥനെ ചമ്മട്ടിക്കടിച്ച് തളര്ത്തിയിടാനാണ് നോക്കുന്നത്. അതിപ്പോള്‍ ഏറ്റവും തരംതാണിരിക്കുകയാണ്.
സുപ്രിംകോടതി ഉത്തരവിലൂടെ സംസ്ഥാനത്തെ പൊലീസ് മേധാവിസ്ഥാനത്ത് വീണ്ടുമെത്തിയ സെന്‍കുമാറിന്റെ ചോരയ്ക്കുവേണ്ടി വേട്ടനായ്ക്കളെപ്പോലെ പിണറായിസര്‍ക്കാര്‍ ദാഹിക്കുകയാണ്. അത് ഏതു വഴിക്കും തങ്ങള്‍ സംഘടിപ്പിക്കുമെന്നതിന്റെ സൂചനകള്‍ പലതരത്തില്‍ പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലത്തേത് അദ്ദേഹത്തിന്റെ വിശ്വസ്ത സന്തതസഹചാരിയായ പഴ്സണല്‍ സ്റ്റാഫിലെ എഎസ്ഐ അനില്‍കുമാറിനെ അസാധാരണ നടപടിയിലൂടെ സ്ഥലം മാറ്റിയതാണ്. പഴ്സണല്‍ സ്റ്റാഫിലെ ഒരാളെ മാറ്റുംമുമ്പ് പുലര്‍ത്തേണ്ട ഒരു നടപടിക്രമവും ഇതില്‍ പാലിച്ചിട്ടില്ല. സെന്‍കുമാര്‍ പോലുമറിയാതെയാണ് പതിനഞ്ചുവര്‍ഷത്തോളമായി അദ്ദേഹത്തോടൊപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ മാറ്റുന്നത്. സാധാരണഗതിയില്‍ ഡിജിപിയുടെ പഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഇത്തരം നടപടി സ്വീകരിക്കാറില്ല.
അഥവാ സ്വീകരിച്ചാല്‍തന്നെ മ്ലേച്ഛമായ മാര്‍ഗം അവലംബിക്കാറുമില്ല. ഇത് ഒരുതരത്തില്‍ ഗുണ്ടായിസത്തിന്റെ ഔദ്യോഗിക ഭാഷ്യമാണ്. ഈ സര്‍ക്കാരിന് ബോധിച്ചതരത്തില് അന്വേഷണം നടത്തുക, പാര്‍ട്ടിക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കെതിരെ കേസ്സെടുക്കുക, പീഡിപ്പിക്കുക, പാര്‍ട്ടി അണികള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയവയ്ക്കൊന്നും വശംവദനാകാത്തതാണ് സെന്‍കുമാറില്‍ പിണറായി സര്‍ക്കാര്‍ കണ്ട കുഴപ്പം.
രഷ്ട്രീയ ദുഷ്ടലാക്കിന്റെ ഫലമായി പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട സെന്‍കുമാര്‍ പരമോന്നത ന്യായാലയത്തില്‍ ആവലാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുഖമടച്ചുള്ള അടിയാണല്ലോ കിട്ടിയത്. കോടതി പിഴയിടുകയും ചെയ്തു. അതിന്റെ ജാള്യം കനലായി പിണറായിയില്‍ കിടപ്പുണ്ട്. നേരിട്ട് ഏറ്റുമുട്ടിയിട്ട് ഇനി കാര്യമില്ലെന്ന് മനസ്സിലായതോടെ സില്‍ബന്തികളും ഒത്താശക്കാരുമായ ഉദ്യോഗസ്ഥരെ വെച്ചാണിപ്പോള്‍ കളിക്കുന്നത്.
പൊലിസ് ആസ്ഥാനത്തെ രഹസ്യങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാകത്തില്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ലക്ഷ്യം ഒന്നേയുള്ളു. ഔദ്യോഗിക കാലാവധി കഴിയുന്ന ജൂണ്‍ 30 വരെ സെന്കുമാറിനെക്കൊണ്ട് ഒരു പണിയും എടുപ്പിക്കരുത്. ഇനി വല്ല പണിയും ചെയ്യുകയാണെങ്കില്‍ അത് പുകച്ച് തീര്‍ക്കണം.
തീവ്രരാഷ്ട്രീയമുഖം മാത്രമുള്ള കക്ഷി നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരില്‍നിന്ന് മാനവികമായ ഒരു നീക്കവും പ്രതീക്ഷിക്കുകവയ്യ. പരമോന്നത നീതിപീഠത്തെ തല്ക്കാലം ഒന്നും ചെയ്യാനാവാത്തതിനാല്‍ അതിന്റെ ഉത്തരവിനെ നിരന്തരം അവഹേളിക്കുകയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സെന്‍കുമാറിനെതിരെ ഉദ്യോഗസ്ഥരെ തിരിക്കുക, അദ്ദേഹത്തോടെതിര്പ്പുള്ളവര്ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുക തുടങ്ങിയ പരിപാടികളാണ് ഊര്‍ജിതമായി നടക്കുന്നത്.
നേരത്തെ സെന്‍കുമാര്‍ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്ത എഐജി ഗോപാലകൃഷ്ണനെ പിന്താങ്ങുന്ന തരത്തിലാണ് സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗോപാലകൃഷ്ണന് സര്‍ക്കാര്‍ അനുമതി കൊടുത്തത് സൂചിപ്പിക്കുന്നത് അതാണ്. സെന്‍കുമാര്‍ വിരമിക്കുന്നതുവരെ അവധിയെടുത്തിരിക്കുന്ന ഗോപാലകൃഷ്ണന്, അധിക ചുമതലകള്‍ കല്പിച്ചുകിട്ടിയിരിക്കുന്ന എഡിജിപി ടോമിന് തച്ചങ്കരി, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ വഴി സെന്‍കുമാറിനെ കത്രികപ്പൂട്ടിലാക്കാനുള്ള നീചമായ ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.
നീചരാഷ്ട്രീയത്തിന്റെ വൈറസ് ബാധയേല്‍ക്കാത്ത ആരും സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ നീതിയുക്തമായ നടപടിക്കൊപ്പമേ നില്ക്കുകയുള്ളൂ. രാഷ്ട്രീയ പേശീബലംകൊണ്ട് സത്യസന്ധനായ ഒരുദ്യോഗസ്ഥനെ ശ്വാസം മുട്ടിക്കുന്ന പിണറായി സര്‍ക്കാരും അവരുടെ ഏറാന്മൂളികളും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും മുന്നില്‍ നാണംകെടും എന്നേ ഞങ്ങള്‍ക്ക് ഇത്തരുണത്തില്‍ പറയാനുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: