സംസ്ഥാനത്ത് മുസ്ലിം തീവ്രവാദസംഘടനകള്‍ തഴച്ചുവളരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്കു മുന്നിലുണ്ടാക്കിയ അഴിഞ്ഞാട്ടം. ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതിയുടെ പേരിലാണ് തെമ്മാടിത്തം നടത്തിയത്.
നിര്‍ബന്ധിച്ച് മതംമാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് സായുധരായ ഒരുപറ്റം ഭീഷണി മുഴക്കിയത്. വിധി പ്രസ്താവിച്ച ജഡ്ജിയെ വെറുതെ വിടില്ലെന്നും താക്കീത് ചെയ്തിരിക്കുകയാണ്. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ത്തു. കല്ലേറില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റു. വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷന്, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ”ഇപ്പോള്‍ ഹൈക്കോടതിയിലേക്കാണ് മാര്‍ച്ച്.
നീതി കിട്ടിയില്ലെങ്കില്‍ വിധി പ്രസ്താവിച്ച ജഡ്ജിയുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും പ്രതിഷേധം എത്തും” എന്നായിരുന്നു ഭീഷണി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യഹിയ തങ്ങള്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ എന്നിവരാണ് ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. വേണ്ടിവന്നാല്‍ ഹൈക്കോടതിക്ക് അകത്ത് കയറി ജഡ്ജി ഇരിക്കുന്ന കസേര എടുത്ത് വലിച്ച് നടുറോഡിലിടാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും അവര്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഇവരുടെ ഭീഷണി നിസ്സാരമായി തള്ളാനാകില്ല. ഏത് അക്രമമാര്‍ഗവും നടത്താന്‍ പരിശീലനം നേടിയ സംഘടനകള്‍ ഉള്‍പ്പെട്ടതാണ് മുസ്ലിം ഏകോപനസമിതി. സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിയായിരിക്കെ വൈക്കം സ്വദേശിനിയെ മഞ്ചേരിയിലെ സത്യസരണിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റിയ സംഭവം കോടതിയില്‍ എത്തിയപ്പോഴുണ്ടായ വിധിയാണ് മുസ്ലിം ഐക്യവേദിയെ പ്രകോപിപ്പിച്ചത്. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അച്ഛന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. മതംമാറ്റി നടത്തിയ വിവാഹം കോടതി റദ്ദാക്കുകയും വിദ്യാര്‍ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിടുകയുമായിരുന്നു. ഇത്തരം മതംമാറ്റങ്ങള്‍ ഒറ്റപ്പെട്ടതല്ല. നൂറു കണക്കിന് പെണ്‍കുട്ടികളെ പ്രേമിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിട്ടുണ്ട്.
ഇവരില്‍ പലരും എവിടെയാണെന്നു പോലും അറിയില്ല. സത്യസരണി വഴിയും, പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലുമെന്നല്ല ഒട്ടനവധി കേന്ദ്രങ്ങളില്‍ തടവില്‍ പാര്‍പ്പിച്ച് വശീകരിച്ചാണ് മതം മാറ്റുന്നത്. സ്വമേധയാ മതം മാറുന്നതിന് നിയമതടസ്സമില്ലെങ്കിലും പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനങ്ങളെ തടയാനും നിയമപരമായ നടപടി സ്വീകരിക്കാനും സാധിക്കും. എന്നാല്‍ അതിനൊന്നും കേരളത്തില്‍ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല. നാള്‍ക്കുനാള്‍ മതംമാറ്റം വര്‍ധിച്ചുവരുന്നതിന്റെ കാരണവും ഇതുതന്നെ. പല കാരണങ്ങളാല്‍ മതംമാറിയവര്‍ സ്വധര്‍മത്തിലേക്ക് തിരിച്ചുവന്നാല്‍ അത് എന്തോ വലിയ അപരാധമെന്ന മട്ടില്‍ വിറളിപിടിച്ചോടാറുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹ്യ-സാംസ്കാരിക നായകരുമെല്ലാം രാജ്യം അപകടത്തിലെന്ന മട്ടില്‍ ആക്രോശിക്കുന്നതും കേരളം കണ്ടിട്ടുള്ളതാണ്.
കൊച്ചിയില്‍ ഹൈക്കോടതിയെ ബന്ദിയാക്കും വിധം അഴിഞ്ഞാടുകയും ജഡ്ജിയെ പേരെടുത്തു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും പ്രതികരണവും കേസുമില്ല. സര്‍ക്കാരോ പ്രതിപക്ഷമോ അഭിഭാഷക സംഘടനകളോ സാംസ്കാരിക നായകരോ വാതുറന്നിട്ടില്ല. ചില മുഖ്യധാരാ മാധ്യമങ്ങളും സംഭവം അറിഞ്ഞമട്ടില്ല. ഈ നിസ്സംഗതയും നിശ്ശബദ്തയും ആപത്കരമാണ്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ നോക്കുന്നവര്‍ക്ക് കയ്യൂക്കിന്റെ ഭാഷയെ അറിയൂ. അവര്‍ ആവേശംകൊള്ളുന്നത് ഐഎസില്‍ നിന്നോ താലിബാനില്‍ നിന്നോ ആണ്. അവര്‍ക്ക് താങ്ങായി നില്ക്കുന്നതും താലോലിക്കുന്നതും സ്വയം ശവക്കുഴി തോണ്ടുന്നതിന് സമമാണ്. മതപ്രീണനം ലക്ഷ്യംവച്ച് നടത്തുന്ന മൃദുസമീപനങ്ങള്‍ മതതീവ്രവാദം വളര്‍ത്താനാണ് പലപ്പോഴും സഹായിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച ‘സിമി’യെ ന്യായീകരിച്ച ഭരണകൂടം ഉണ്ടായ സംസ്ഥാനമാണ് കേരളം.
‘സിമി’ വളര്‍ന്ന് ഭീകരസംഘടനയായ ശേഷമാണ് പലരുടെയും കണ്ണുതുറന്നത്. ‘സിമി’ക്കുശേഷം വന്ന ഐഎസ്എസ്സിനെയും താങ്ങാനും സംരക്ഷിക്കാനും കേരളത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് മടിയുണ്ടായിട്ടില്ല. ഐഎസ്എസ് രൂപംമാറി പിഡിപിയായപ്പോള് അതിന്റെ നേതാവ് മദനിയുടെ സൗഹൃദം നേടാന്‍ രഹസ്യമായും പരസ്യമായും ഇരുമുന്നണികളും രംഗത്തുവന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട മദനിക്കുവേണ്ടി വിലപിക്കുന്ന കാഴ്ചയും കണ്ടു. ‘സിമി’യും മദനിയുമടക്കമുള്ള തീവ്രവാദികളുടെ പിന്മുറക്കാരാണ് മുസ്ലിം ഏകോപനസമിതി എന്ന് തിരിച്ചറിയാന്‍ വൈകിയാല്‍ കേരളം കലാപഭൂമിയാകുമെന്നത് കാണാതിരുന്നുകൂടാ. സമൂഹം ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. ശക്തവും സത്വരവുമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: