കോഴിക്കോട്: ഐസ്ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ.എ റൗഫ് ആവശ്യപ്പെട്ടു. ഡി.ജി.പി ജേക്കബ് പുന്നൂസ് ഭരണപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയിരിക്കുകയാണെന്നും റൗഫ് ആരോപിച്ചു.
കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്. ഐസ്ക്രീം കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കാമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റൗഫ്, പത്രസമ്മേളനം നടത്തി പ്രതികരണം നടത്തിയത്.
കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണം. ജെയ്സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തൃപ്തികരമായിരുന്നു. എന്നാല്‍ അന്വേഷണസംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നു. ഇതിനാലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തമായ തെളിവ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഇത് കോടതി പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും റൗഫ് പറഞ്ഞു.
ഐസ്ക്രീം കേസ് നടക്കുമ്പോള്‍ കോഴിക്കോട് ഐ.ജിയായിരുന്നത് ഇപ്പോഴത്തെ ഡി.ജി.പി ജേക്കബ് പുന്നൂസായിരുന്നു. ഐസ്ക്രീം കേസ് കേവലം ഒരു പെണ്‍വാണിഭക്കേസ് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബോഫോഴ്സ് പോലെ വന്‍ അഴിമതി ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു അന്ന് ജേക്കബ് പുന്നൂസിന്റെ നിലപാട്. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി.ജി.പിയായപ്പോള്‍ ഭരണപക്ഷത്തിന്റെ താല്പര്യത്തിന് വഴങ്ങി ജേക്കബ് പുന്നൂസ് കേസ് അട്ടിമറിക്കുന്നത് അറിഞ്ഞിട്ടും അവരെ സഹായിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം കൊണ്ട് ഈ കേസ് തെളിയിക്കാന്‍ കഴിയില്ല. സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രമേ കേസിലെ വസ്തുതകള്‍ പുറത്തുവരൂവെന്നും റൗഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: