വാര്‍ത്തകള്‍ തമസ്കരിക്കുന്നതുപോലെ തന്നെ, ലഭ്യമായതും ശരിയായതുമായ വിവരങ്ങള്‍ വായനക്കാരിലെത്തിക്കാതിരിക്കുന്നതും മാധ്യമധര്‍മമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കുരിശുയുദ്ധവും ജിഹാദും ഒരുമിച്ചു നടത്തുന്ന മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും ഭരണനേട്ടങ്ങളും യഥാതഥമായി ജനങ്ങളിലെത്താതിരിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചന്തകളില്‍നിന്ന് കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചത്. മതസ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപി-മോദി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണായുധം നിര്‍മിച്ചുനല്‍കുകയായിരുന്നു പല മാധ്യമങ്ങളും.
രണ്ട് വലിയ തെറ്റുകളാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ചെയ്തത്. സുപ്രീംകോടതിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന കാര്യവും, കശാപ്പ് നിരോധിക്കുന്നതായിരുന്നില്ല വിജ്ഞാപനമെന്നതും ബോധപൂര്‍വം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചു. വിജ്ഞാപനത്തിലെ നിബന്ധനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുക മാത്രമല്ല, അങ്ങനെയൊന്ന് വേണ്ടിവന്നതിന്റെ പശ്ചാത്തലത്തെക്കുറിച്ച് അജ്ഞത നടിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന വിവരം ‘ജന്മഭൂമി’ ഒഴികെ മലയാളത്തിലെ മറ്റൊരു പത്രവും വായനക്കാരെ അറിയിച്ചില്ല. പകരം ‘കന്നുകാലി കശാപ്പ് നിരോധിച്ചു’ ‘അവര്‍ അടുക്കളയിലേക്ക്’ എന്നൊക്കെയുള്ള ‘ബ്രേക്കിങ് ന്യൂസു’കളാണ് തുടര്‍ച്ചയായി നല്കിക്കൊണ്ടിരുന്നത്.
വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനം 2017 മെയ് 23 ന് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. രണ്ട് വര്‍ഷത്തിലേറെ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ സംഭവിച്ചതാണത്. 2014 ലാണ് ഡെറാഡൂണ്‍ സ്വദേശിയായ ഗൗരി മൗലേഖിയുടെയും വാര്‍ദ്ധയിലെ ഭാരത് കൃഷക് ഗോസേവ സംഘിന്റെയും പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്. നേപ്പാളിലേക്ക് നിയമവിരുദ്ധമായി കാലികളെ കടത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരിനോടും അതിര്‍ത്തി സംസ്ഥാനങ്ങളോടും നിര്‍ദ്ദേശിക്കണമെന്നായിരുന്നു മൗലേഖിയുടെ ആവശ്യം.
വര്‍ഷംതോറുമുള്ള ഗതിമയ് ഉത്സവത്തില്‍ ബലി നല്കാന് കാലികളെ വന്‍തോതില്‍ നേപ്പാളിലേക്ക് കടത്തിക്കൊണ്ടിരുന്നു. രണ്ട് വര്‍ഷത്തോളം വാദം കേട്ട സുപ്രീംകോടതി രണ്ടംഗബഞ്ച് നിരവധി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാരും ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, ത്രിപുര, ആന്ധ്രാപ്രദേശ്, ഒറീസ, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയുണ്ടാക്കി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഈ ഉത്തരവുകളുടെ ആകെത്തുക.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സശസ്ത്ര സീമാ ബല് ഡയറക്ടര്‍ ജനറല്‍ ബന്‍സിധര്‍ ശര്‍മയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കുകയും പ്രശ്നം പഠിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ച് 2015 ജൂലായ് 13 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സംസ്ഥാന സര്‍ക്കാരും മറ്റ് പല നടപടികള്‍ക്കുപുറമെ മൂന്ന് കാര്യങ്ങള്‍ ചെയ്യണമായിരുന്നു-നാലാഴ്ചയ്ക്കകം മൃഗങ്ങളോടുമുള്ള ക്രൂരത തടയുന്ന സമിതി (എസ്പിസിഎ) രൂപീകരിക്കുക, നാലാഴ്ചയ്ക്കകം മൃഗക്ഷേമ ബോര്‍ഡുകള്‍ രൂപീകരിക്കുക, എട്ട് ആഴ്ചയ്ക്കകം ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കുക.
കോടതി അംഗീകരിച്ച ബന്‍സിധര്‍ ശര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് കാലിച്ചന്തകളില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് കുറയ്ക്കാന്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 1960 ലെ വകുപ്പ് 38 പ്രകാരം കേന്ദ്രസര്‍ക്കാരും നിയമനിര്‍മാണം നടത്തണമായിരുന്നു. അധികം വൈകാതെ ഇത് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് വിഷയം പരിഗണിക്കുന്നത് 2016 ജൂലായ് 12 ലേക്ക് മറ്റി.
ഈ തീയതിയില്‍ വിഷയം പരിഗണിച്ച സുപ്രീംകോടതി സുപ്രധാനമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെ കേസ് തീര്‍പ്പാക്കി. കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തിനകം നിയമനിര്‍മാണം പൂര്‍ത്തിയാക്കണം. വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കുകയും വേണം. ഇതനുസരിച്ച് 2017 ജനുവരി 16 ന് ചട്ടത്തിന്റെ കരട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായ നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കാനായിരുന്നു ഇത്. തുടര്‍ന്നാണ് മെയ് 23 ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കന്നുകാലി കശാപ്പ് നിരോധിക്കുന്നതാണ് ഈ വിജ്ഞാപനം എന്ന പ്രചാരണമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി വിരുദ്ധ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തിയത്. സുപ്രീംകോടതി അംഗീകരിച്ച ബന്‍സിധര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും കോടതിയുടെ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചന്തകളിലെ കന്നുകാലി വില്‍പ്പനയുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ”കന്നുകാലിച്ചന്തകള്‍ കാലികളെ കാര്‍ഷികാവശ്യത്തിന് വാങ്ങാന്‍ ഉദ്ദേശിച്ചുള്ളതാണ്. കശാപ്പിനുള്ള മൃഗങ്ങളെ വീടുകളില്‍നിന്നാണ് വാങ്ങേണ്ടത്” എന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വിശദീകരിക്കുകയും ചെയ്തു. കാലിവില്‍പ്പന നിയന്ത്രിക്കുന്നതിന്റെ (പരിമിതപ്പെടുത്തലല്ല)ഭാഗമായി സര്‍ക്കാര്‍ രണ്ട് തീരുമാനങ്ങളെടുത്തു. കാലിച്ചന്തകള്‍ കാര്‍ഷികാവശ്യത്തിന് കാലികളെ വാങ്ങാനുള്ളതാവണം. കശാപ്പിനുള്ളവയെ കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങണം.
ഈ വസ്തുതകളൊക്കെ മൂടിവച്ച്, കശാപ്പിനുള്ള കാലികളുടെ വില്‍പ്പന നിരോധിച്ചിരിക്കുന്നു എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മാത്രമല്ല, കശാപ്പിന് കാലികളെ വില്‍ക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനപ്രകാരം നഷ്ടമാകുന്നില്ല. കാര്‍ഷികാവശ്യത്തിനും കശാപ്പിനും കാലികളെ വാങ്ങുന്ന കച്ചവടത്തിന്റെ ചില വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കാള, പശു, പശുക്കിടാവ്, കാളക്കുട്ടി, എരുമ, ഒട്ടകം എന്നിവയുടെ കശാപ്പ് നിരോധനം കാലിച്ചന്തയുമായി ബന്ധപ്പെട്ട് മാത്രമാണ്. ഇതൊഴികെ ഏത് മൃഗത്തെ, എവിടെ, എങ്ങനെ കശാപ്പ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെയാണ്. ഇക്കാര്യത്തില്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന ഒരു കടന്നുകയറ്റവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല. കാലികളുടെ നിയമപരമായ വില്‍പ്പനയെയും കശാപ്പിനായി കാലികളെ വാങ്ങുന്ന പ്രക്രിയയെയും തടസ്സപ്പെടുത്തുന്നതൊന്നും പുതിയ വിജ്ഞാപനത്തിലില്ല.
അപ്രതീക്ഷിതമായും ഏകാധിപത്യപരമായുമാണ് മോദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സത്യത്തിന്റെ കണികപോലുമില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നുമാത്രമല്ല, 2016 ഒക്ടോബറിനകം ഉത്തരവ് നടപ്പാക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് മാസത്തിലേറെ താമസിച്ച് 2013 മെയ് മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചിട്ടില്ല എന്ന പ്രചാരണത്തിലും വലിയ കഴമ്പില്ല. കുറഞ്ഞപക്ഷം രാജ്യത്തെ അതിര്‍ത്തി പങ്കിടുന്ന എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. വിജ്ഞാപനം നടപ്പാക്കില്ലെന്ന് പറയുന്ന, മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളും ഇതില്‍പ്പെടുന്നു.
തീര്‍ച്ചയായും ചന്തകളില്‍നിന്ന് വാങ്ങാനാവാതെ വരുമ്പോള്‍ കശാപ്പിനുള്ള കാലികളുടെ ലഭ്യത കുറയും. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കേണ്ടത് കുപ്രചാരണം നടത്തിയും മതവികാരം കുത്തിപ്പൊക്കിയുമല്ല. ബദല്‍ സംവിധാനത്തിനായി കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. കോടതികളെ സമീപിക്കാം. മൃഗക്കശാപ്പ് പൂര്‍ണമായി അവസാനിപ്പിക്കണമെന്നും കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നുമാണ് ഭാരത് കൃഷക് ഗോസേവ സംഘിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സുപ്രീംകോടതിയോ കേന്ദ്രസര്‍ക്കാരോ അംഗീകരിച്ചില്ല. എന്നാല്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും ഇതുവരെയുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളൊന്നും എടുക്കാന്‍ ധൈര്യം കാണിക്കാത്ത ചരിത്രപരമായ ഒരു തീരുമാനം മോദി സര്‍ക്കാര്‍ എടുത്തിരിക്കുന്നു.
ആരാധനയുടെ ഭാഗമായി ഏതുതരം മൃഗങ്ങളെയും ബലി നല്‍കുന്നത് നിരോധിച്ചിരിക്കുന്നു എന്നതാണത്. ഹിന്ദുമതത്തിന്റെ ‘അപരിഷ്കൃത’ സ്വഭാവത്തിന് തെളിവായി നിരന്തരം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഒരു കാര്യമാണ് മൃഗബലി. മൃഗബലി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലെ തീരുമാനത്തെക്കുറിച്ച് പലരും നിശ്ശബ്ദത പാലിക്കുകയാണ്.
ഗോവധം രാജ്യവ്യാപകമായി നിരോധിക്കണമെന്ന അഭിപ്രായം ആര്‍എസ്എസിനുണ്ട്. എന്നാല്‍ ആരുടെയും അടുക്കളയില്‍ കയറാന്‍ ഉദ്ദേശ്യമില്ല. ആര് എന്ത് ഭക്ഷണം എങ്ങനെ കഴിക്കണമെന്നൊക്കെ വ്യക്തികളുടെ തെരഞ്ഞെടുപ്പില്പ്പെടുന്നു. പക്ഷെ, ഞങ്ങള്‍ എന്തും കഴിക്കുമെന്ന് ആര്‍ക്കും വാശിപിടിക്കാനാവില്ല. കാരണം ലളിതമാണ്.
നിയമം അത് അനുവദിക്കുന്നില്ല. മാനിറച്ചി കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവാം. പക്ഷേ അതിന് മുതിര്‍ന്നാല്‍ ബോളിവുഡ് താരം സല്മാന് ഖാന്റെ ഗതിവരും. ഇതുപോലെയാണ് മലയാളികളായ പലരും അഭിമാനത്തോടെ പിടിച്ചുതിന്നുകൊണ്ടിരിക്കുന്ന പല ജീവികളുടെയും കാര്യം.
മാംസഭക്ഷണശീലം മനുഷ്യപുരോഗതിയുടെ ഭാഗമാണ്. പക്ഷെ ഗുഹാമനുഷ്യന്റെ ശരീരഘടനയും ബോധനിലവാരവുമല്ല പരിഷ്കൃത മനുഷ്യനുള്ളത്. ആഹാരശീലങ്ങളില്‍ അവസാന വാക്ക് പറയാനാവില്ലെങ്കിലും മാംസഭക്ഷണത്തിന്റെ കാര്യത്തില്‍ ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുള്ള അറിവുകളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നത് അവിവേകമായിരിക്കും. മനുഷ്യനായി പിറന്ന ആര്‍ക്കും രാക്ഷസീയമായ കരുത്ത് ആവശ്യമില്ല. ആരോഗ്യപൂര്‍ണമായ ശരീരവും, മാനസികവും ആത്മീയവുമായ പുരോഗതിയുമാണ് മനുഷ്യന് ആവശ്യം. ഇതിന് മാംസഭക്ഷണം അനുപേക്ഷണീയമല്ല. കുറഞ്ഞപക്ഷം യുക്തിസഹമായ തെരഞ്ഞെടുപ്പെങ്കിലും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: