ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്പനയില് നിന്ന് ജനറല്‍ മോട്ടോഴ്സ് പിന്‍വാങ്ങുന്നുവെന്ന വാര്‍ത്ത വാഹനലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. പ്രത്യേകിച്ച് ഷെവര്‍ലെ കാറുകള്‍ സ്വന്തമായുള്ളവരെ. വില്പന നിര്‍ത്തുന്നുവെന്ന വാര്‍ത്ത കേട്ടയുടനെ പലരും കുറഞ്ഞവിലയ്ക്ക് കാറുകള്‍ വിറ്റു.
ഭാവിയില്‍ സര്‍വീസും സ്പെയര്‍പാര്‍ട്സും ലഭിക്കില്ലെന്ന ചിന്തയിലായിരുന്നു ഇത്. എന്നാല്‍, അത്തരം പേടിയൊന്നും കാറുടമകള്‍ക്ക് വേണ്ട. ദീര്‍ഘകാലത്തേക്ക് സര്‍വീസും സ്പെയര്‍ പാര്‍ട്സുകളും ലഭ്യമാക്കുമെന്നാണ് ഷെവര്‍ലെ ഷോറൂമുകളില്‍ നിന്ന് ഇപ്പോള്‍ കാറുടമകളെ അറിയിക്കുന്നത്.
ഇന്ത്യയിലെ വില്പന നിര്‍ത്തിയെങ്കിലും മഹാരാഷ്ട്രയിലെ പ്ലാന്റില്‍ കാര്‍ ഉത്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് ജനറല്‍ മോട്ടോഴ്സ് തുടരും. അതുകൊണ്ടുതന്നെ സ്പെയര്‍ പാര്‍ട്സുകളും ആവശ്യം പോലെയുണ്ടാകുമെന്നാണ് ഷെവര്‍ലെ ഷോറും അധികൃതര്‍ കാറുടമകള്‍ക്ക് നല്കുന്ന ഉറപ്പ്.
വിപണിയില്‍ നിന്ന് ഏതെങ്കിലും കാര്‍ പിന്‍വലിച്ചാല്‍, കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കണമെന്ന വ്യവസ്ഥയും കാറുടമകള്‍ക്ക് അനുകൂല ഘടകമാണ്. അതിനാല്‍, കിട്ടുന്ന വിലയ്ക്ക് വാഹനം വിറ്റുകളയാമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണെന്നും വാഹനലോകത്തെ വിദഗ്ധര്‍ പറയുന്നു.
സ്പാര്‍ക്ക്, ബീറ്റ്, സെയില്‍, ക്രൂസ്, എന്ജോയ്, ടവേര, ട്രെയില്‍ ബ്ലെയ്സര്‍ തുടങ്ങിയ കാറുകളാണ് ഷെവര്‍ലെ വില്പന നടത്തിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ വിപണി വിഹിതം വളരെക്കുറഞ്ഞതാണ്, ഇവിടെ വില്പന അവസാനിപ്പിക്കാന്‍ ഷെവര്ലയെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം അവസാനം വരെ മാത്രമേ വാഹന വില്പനയുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: