കേരളം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളം ഒരു വലിയ നഗരമായി തീര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. ഈ മാറ്റത്തിനിടയില്‍ കാണാതെ പോകുകയാണ് നഗരപരിഷ്കാരങ്ങള്‍ വരുത്തിവെച്ച ദുരന്തങ്ങള്‍. കേരളത്തിന്റെ തെരുവുകള്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറവുമാലിന്യങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. എവിടെനിന്നാണ് ഈ അറവുമാലിന്യങ്ങള്‍ തെരുവുകളിലേക്ക് വലിച്ചെറിയുന്നത്? ഈ അന്വേഷണമെത്തുന്നത് ജന്മഭൂമി ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്.
കേരളത്തില്‍ അയ്യായിരത്തോളം ഇറച്ചിവില്പനശാലകളുണ്ടെന്നും അതില്‍ അനുമതിയുള്ളത് അഞ്ചെണ്ണത്തിനു മാത്രമാണെന്നുമുള്ള വാര്‍ത്തയാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്. കര്‍ശനമായ നിബന്ധനകളാണ് കശാപ്പുശാലകള്‍ക്കും ഇറച്ചിവില്പനശാലകള്ക്കും ഉള്ളത്. എന്നാല്‍ നിബന്ധനകള്‍ കാറ്റില്‍പ്പറത്തി കശാപ്പുശാലകളും ഇറച്ചിവില്പനശാലകളും കേരളത്തിലെമ്പാടും പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് നഗരത്തില്‍ അംഗീകാരമുള്ള ഒരു കശാപ്പുശാലപോലുമില്ല. എന്നാല്‍ നഗരത്തിലെമ്പാടും പ്രവര്‍ത്തിക്കുന്ന ഇറച്ചിവില്പന ശാലകളില്‍ നിര്‍ബാധം ഇറച്ചി വില്പന നടക്കുന്നു.
അനധികൃത കശാപ്പുശാലകള്‍ ഭരണാധികാരികളുടെ മൂക്കിനുതാഴെ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് നിയമം നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ മടിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കശാപ്പുനിയന്ത്രണ വിജ്ഞാപനത്തിനെതിരെ തെരുവുകള്‍ തോറും ബീഫ്ഫെസ്റ്റുകള്‍ നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ കടുത്ത നിയമലംഘനത്തിനെതിരെ ചെറുവിരല്‍ അനക്കാത്തത് എന്തുകൊണ്ടാണ്? ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കീഴിലുള്ള പരിശോധനാസംവിധാനവും ത്രിതലപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യവിഭാഗവും നിശ്ചലമായിപ്പോകുന്നത് എന്തുകൊണ്ടാണ്?
ഇറച്ചിവില്പന ശാലകളില്‍ അരോചകമായ രീതിയില്‍ ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമം. വില്പന സ്ഥലം ടൈല്‍സ് പതിച്ച് വൃത്തിയായി സൂക്ഷിക്കണം, ഇറച്ചി തൂക്കിയിടുന്ന കമ്പികള്‍ക്ക് തുരുമ്പില്ലെന്ന് ഉറപ്പ് വരുത്തണം, മാലിന്യസംസ്കരണത്തിന് സംവിധാനമുണ്ടാകണം തുടങ്ങിയ നിരവധി നിബന്ധനകളാണ് വില്പനശാലകള് പാലിക്കേണ്ടത്. കശാപ്പുശാലകള്‍ക്ക് ഇതിനേക്കാള്‍ കടുത്ത നിബന്ധനകള്‍ ഉണ്ട്. മൃഗഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാകണം. അറക്കുന്നതിന് മുമ്പും ശേഷവും വിശദമായ പരിശോധന നടക്കണം, ഇറച്ചി ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരമുണ്ടാകണം, അറവുമാലിന്യം സംസ്കരിക്കാന്‍ സ്വന്തമായ സംവിധാനമുണ്ടാകണം തുടങ്ങിയ നിബന്ധനകളൊന്നുമില്ലാതെയാണ് കേരളത്തില്‍ അറവുമാടുകള്‍ കശാപ്പിനിരയാവുന്നത്.
മനുഷ്യന്റെ ആരോഗ്യത്തിന് പുല്ലുവിലപോലും കല്പിക്കാത്ത ഈ കശാപ്പുമാഫിയയെ നിലയ്ക്കുനിര്‍ത്താന്‍ ഭരണസംവിധാനത്തിന് ആര്‍ജവമില്ല. എന്തെങ്കിലും നിയന്ത്രണ നടപടികള്‍ എടുക്കുന്നതിന് മുമ്പ് അത്തരം ഭരണപരമായ നീക്കങ്ങളെ ന്യൂനപക്ഷവേട്ടയെന്നുപോലും പ്രചരിപ്പിച്ച് അതിനെ തളര്‍ത്തിക്കളയാനുള്ള പ്രചാരണ തന്ത്രങ്ങളും ഇക്കൂട്ടര്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തെ ന്യൂനപക്ഷവിരുദ്ധമെന്ന് ചിത്രീകരിച്ച ഒരു വിഭാഗം മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും മിടുക്ക് ഇത് തെളിയിക്കുന്നു.
കേരളം ഇന്ന് മറ്റൊരു യുദ്ധത്തിലാണ്. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടം. യഥാര്‍ത്ഥത്തില്‍ നായകളേ ഉള്ളൂ, തെരുവുനായകളില്ലായെന്ന യാഥാര്‍ത്ഥ്യം പോലും കേരളം ഉള്‍ക്കൊള്ളുന്നില്ല. തെരുവില്‍ നിക്ഷേപിക്കുന്ന അറവുമാലിന്യങ്ങളാണ് തെരുവുനായകളെ സൃഷ്ടിക്കുന്നത്. ഇതിന് അറുതി വരുത്തിയാല്‍ ‘പുല്ലുവിള’കള്‍ ഉണ്ടാവില്ല. എന്നാല്‍ അറവുമാലിന്യം തെരുവിലെറിയുന്നത് തടയുന്നതിന് പകരം നായ്ക്കളെ കൊന്ന് പരിഹാരം കാണാമെന്ന മൗഢ്യത്തിലാണ് നമ്മുടെ നാട്. കേരളത്തിന്റെ കടല്‍ത്തീരങ്ങളില്‍ വന്നടിയുന്ന അറവുമാലിന്യം വിനോദസഞ്ചാരത്തിന്റെ പോലും ശോഭ കെടുത്തുന്നു. വന്‍ സംഘങ്ങളാണ് അറവുമാലിന്യം കടലില്‍ തള്ളാന്‍ പണം വസൂലാക്കി പ്രവര്‍ത്തിക്കുന്നത്.
കശാപ്പുശാലകളും ഇറച്ചിവില്പന ശാലകളും നിബന്ധനകള്‍ പാലിച്ചുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പുവരുത്താന്‍ ഭരണസംവിധാനത്തിന് സാധിക്കണം. ആരോഗ്യമേന്മയുടെ കേരള മാതൃകയെക്കുറിച്ച് ഊറ്റംകൊള്ളുന്നതിന് മുമ്പ് തെരുവിടങ്ങളില്‍ വലിച്ചെറിയപ്പെടുന്ന അറവുമാലിന്യം ഇല്ലാതാക്കാനുള്ള സംവിധാനങ്ങളൊരുക്കണം. കശാപ്പിനും ഇറച്ചിവില്പനയ്ക്കും ഇറച്ചി ഉപയോഗത്തിനും ജാതിയോ മതമോ ഇല്ലെന്ന തിരിച്ചറിവുണ്ടാവണം. നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് മതപരമായ വ്യാഖ്യാനങ്ങള്‍ നല്കി വിദ്വേഷപ്രചാരണത്തിന് മുതിര്‍ന്നുകൂടാ.
11.7 ലക്ഷം കന്നുകാലികളെയും 69,170 കന്നുകുട്ടികളെയും 2016ല്‍ കേരളം കൊന്നുതിന്നുവെന്നാണ് ആനിമല്‍ ഹസ്ബെന്ററി വകുപ്പിന്റെ കണക്കുകള്‍.
എന്നാല്‍ ഇവയെ കശാപ്പു ചെയ്തത് നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള ശുചിയിടങ്ങളില് തന്നെയാണോ എന്ന് ഉറപ്പുപറയാന്‍ ഭരണാധികാരികള്‍ക്ക് കഴിയുമോ? ജനങ്ങളുടെ ആരോഗ്യത്തെ വിധിക്ക് വിട്ടുകൊടുക്കുന്നതിനു പകരം ആത്മാര്‍ത്ഥമായ ശ്രമങ്ങളും ശ്രദ്ധയുമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. ഭക്ഷ്യസുരക്ഷാവകുപ്പിനും സര്‍ക്കാറിനും ത്രിതല ഭരണസംവിധാനത്തിനും നടപടികളെടുക്കാന്‍ ബാധ്യതയുണ്ട്. അതുണ്ടാവുമ്പോഴേ ആരോഗ്യമുള്ള കേരളമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: