സ്വയം വിശ്വവിജ്ഞാനകോശമെന്ന് ആര്‍ക്കും അവകാശപ്പെടാം, ജി.സുധാകരനും ആകാം അത്തരം അവകാശവാദം. പക്ഷേ അതു പൊതു സമൂഹത്തില്‍ വങ്കത്തരത്തിനു വഴിവെക്കരുത്. വായില്‍ തോന്നുന്നതു കോതയ്ക്കുപാട്ട് എന്നതരം പരിപാടി സുധാകരന് നിര്‍ത്തുമെന്നു തോന്നുന്നില്ല. എന്നാല്‍ ഉത്തരവാദിത്തമുള്ള മന്ത്രി എന്ന നിലയില്‍ തോന്നുന്ന ഗീര്‍വാണം വിട്ട് സ്വയം വിഡ്ഢിയാകേണ്ട കാര്യമുണ്ടോ. ശ്രീനാരായണ ഗുരുവിനും ഇ.എം.എസിനും ഉള്ള ഔന്നത്യം ശങ്കരാചാര്യര്ക്കില്ലെന്നാണ് സുധാകരന്റെ പുതിയ കണ്ടുപിടിത്തം.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ശങ്കര ജയന്തി ഉദ്ഘാടനം ചെയ്തു തന്നെയാണ് ശങ്കരനെ ഇകഴ്ത്തിക്കൊണ്ട് ഈ മണ്ടത്തരം സുധാകരന് എഴുന്നള്ളിച്ചത്. മാറ്റത്തിനു വഴിതെളിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടാണെന്നു പറയാന്‍വേണ്ടി ശങ്കരാചാര്യരെ താഴ്ത്തിക്കെട്ടണം എന്നു സുധാകരനു തോന്നിയത് ഇന്നും കമ്യൂണിസ്റ്റുകാരന്റെ ഇരുളടഞ്ഞ മനസുമായി ഇദ്ദേഹം നടക്കുന്നതുകൊണ്ടാണ്.
ശ്രീനാരായണ ഗുരു കേരളത്തിന്റെ മാറ്റത്തിനുചുക്കാന് പിടിച്ചുവെന്ന് ഏവര്‍ക്കും ബോധ്യമാണ്. ഇ.എം.എസ് എന്തു ചെയ്തുവെന്നു മനസിലാകുന്നില്ല. സിപിഎംകാര്ക്കുമാത്രമേ മനസിലാകൂ. ഇനി വിപ്ലവമൊന്നും കൂടാതെ ലോകത്തിലാദ്യമായി കേരളത്തില്‍ കമ്യൂണിസ്റ്റു മന്ത്രി സഭ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. അതാണോ മഹത്വം എന്നറിയില്ല.
ചാതുര്‍വര്‍ണ്യത്തെ ശങ്കരന് എതിര്‍ത്തില്ലെന്നു പറയുമ്പോള്‍ ഇ.എം.എസ് തന്റെ പേരിന്റെ കൂടെ നമ്പൂതിരിപ്പാടെന്നു ചേര്‍ത്തു നടന്നതെന്തിനായിരുന്നു. അതിനും പ്രത്യയശാസ്ത്രപരമായ വിപ്ലവാത്മകത സുധാകരനും കൂട്ടരും കൊടുക്കുമായിരിക്കും. സിപിഎമ്മിന്റെ ഏറ്റവും വലിയ നിര്‍മിതിയാണ് ഇ.എം.എസ് എന്ന മഹത്വം എന്നതും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇപ്പോള്‍ സിപിഎം തന്നെ പഴയപോലെ ഇ.എം.എസിനെ ഓര്ക്കാത്തതുകൊണ്ടാവണം ഒരു വിവാദമുണ്ടാക്കി ആ പേര് ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്.
എംഎക്കാര് പറയുംപോലെ തനിക്കു പറയാനാവില്ലെന്നു എംഎംമണി പറയുകയുണ്ടായി. എംഎക്കാരനായ സുധാകരനെപ്പോലെ മണ്ടത്തരം തനിക്കുപോലും പറയാനാവില്ല എന്നാണോ മണി ഉദ്ദേശിച്ചത്. എന്തായാലും പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനിടയില്‍ മണിയും സുധാകരനും തരുന്ന ക്രൂരമായ ഫലിതങ്ങളും ഏശുന്നതു പിണറായിക്കു തന്നെയാണ്. പിണറായിക്കു ഇടവും വലവുമായി ഈ രണ്ടുപേര്‍ ഉള്ളതുകൊണ്ട് മറ്റെന്തു വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: