മുകളില്‍ കുറിച്ച ആപ്തവാക്യം കലിയുഗത്തിന്റെ ദുഷ്ടഭാവത്താലാണെന്നു കരുതാം, ”യഥാ പ്രജാ തഥാ രാജാ”വെന്നു മാറിയിരിക്കുകയാണ്; കേരളത്തില്‍ പ്രത്യേകിച്ച്.
ബസ്യാത്രികര്‍ വെയിലത്തും മഴയത്തും പെരുവഴിയിലാണെന്നു വിവരിക്കുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ വായിച്ചപ്പോഴാണ് മുകളില്‍ കുറിച്ച മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ തോന്നിയത്. യാത്രക്കാര്‍ക്കായി കാത്തിരിപ്പുകേന്ദ്രങ്ങളില്ലായെന്നതാണ് കാരണമായി വിവരിച്ചിരിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ടാലും യാത്രാസൗകര്യങ്ങള്‍ ഉടനുടന്‍ ഭരണാധികാരികള്‍ നടത്താത്ത കാലഘട്ടമാണ് കേരളത്തില്‍ വര്‍ഷങ്ങളായി.
എന്നാല്‍ കാത്തിരിപ്പുകേന്ദ്രങ്ങളുള്ള സ്ഥലങ്ങളില്‍ അവയെ യാത്രികര്‍ ഉപയോഗിക്കുന്നുണ്ടോയെന്നുംവാര്ത്താകാരന്മാര് അറിയേണ്ടതാണ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട കവലയില്‍നിന്നും ലേശം തെക്കായി ഒരു നല്ല ബസ്സ് കാത്തിരിപ്പുകേന്ദ്രമുണ്ട്. അത് പ്രയോജനപ്പെടുത്താതെ, കിഴക്കേകോട്ട കവലയില്‍തന്നെ കൂട്ടംകൂടി ബസ്സിനെ കാത്തുനില്‍ക്കുന്നത് കാണാം.
അതുപോലെ എറണാകുളം നഗരത്തിലെ കച്ചേരിപ്പടി (വടക്കെ കവല), സൗത്ത് (ചിറ്റൂര്‍ റോഡ്) കവല എന്നിവിടങ്ങളിലും ബസ്കാത്തിരിപ്പുകേന്ദ്രങ്ങളുണ്ടെങ്കിലും, അവയെ പ്രയോജനപ്പെടുത്താതെ യാത്രികര്‍ കവലകളില്‍ കൂട്ടംകൂടി നില്ക്കുന്നതും ദുഃഖകരമാണ്.
സാധാരണ ജനങ്ങള്‍, അവര്‍ക്കു അത്യാവശ്യമായി വേണ്ടുന്ന സംവിധാനങ്ങള്‍ നല്‍കാത്ത സംസ്ഥാന നഗരസഭ/പഞ്ചായത്ത് ഭരണാധികാരികളാണ് ഭരിക്കുന്നതെങ്കില്‍, തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിച്ച്, ജനഹിതം നടപ്പാക്കുന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥാനാര്‍ത്ഥികളെ അധികാരത്തിലെത്തിക്കണം. മാത്രമല്ല ലഭ്യമായ സൗകര്യങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണം. അന്നേരം, യഥാ പ്രജാ തഥാ രാജാ എന്നത് യാഥാര്‍ത്ഥ്യമാകുന്നതാണ്.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: