ജീവിതച്ചെലവുകള്‍ക്കിടയില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ഓടിനടക്കുന്ന ധാരാളം പേരുണ്ട്. ഇവരെ കാണാന്‍ ചുറ്റും ഒന്നു കണ്ണോടിക്കുകയേ വേണ്ടൂ. കൂടിയ മോഡലിന്റെ ടിവി വരുമ്പോള്‍, മൊബൈല്‍ ഫോണ്‍ വരുമ്പോള്‍, സ്റ്റീരിയോ സിസ്റ്റം വരുമ്പോള്‍ കൈയിലുള്ള അത്രയ്ക്ക് മോശമൊന്നുമല്ലാത്ത ഈവക സാധനങ്ങള്‍ മാറ്റിവാങ്ങിക്കുന്നവര് ധാരാളമുണ്ട്.
ഓര്‍ക്കുക. പണക്കാരന്റെ തീന്മേശയില്ബാക്കി വരുന്നതുപോലും ഒരു പാവപ്പെട്ട കുടുംബത്തിന് അമൃതേത്താകും. ആഗ്രഹങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെതന്നെ. നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം അടക്കുകയാണ്. എല്ലാവരും തേങ്ങ ഉടയ്ക്കുമ്പോള്‍ നമുക്ക് ചിരട്ടയെങ്കിലും പൊട്ടിക്കണ്ടേ എന്നു ചോദിക്കാത്ത ഒരു ഭാര്യയും ഉണ്ടാവില്ല.
നിങ്ങളുടെ മുറി ഒന്നു പരിശോധിക്കൂ. നിങ്ങള്‍ക്ക് അത്രയ്ക്കും ഉപയോഗിക്കേണ്ടാത്ത എത്രയോ സാധനങ്ങള്‍ ഉണ്ടാവും. എത്രയോ പേനകള്‍, ഒന്നിലധികം വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഒരു കൊല്ലം മുഴുവന്‍ മാറിമാറി ഉടുക്കാന്‍ പാകത്തില്‍ സാരികള്‍, പാന്റ്സുകള്‍ അങ്ങനെ എന്തെല്ലാം. വീട്ടിലാകെ നോക്കിയാല്‍ രണ്ടുമൂന്നു തലമറയ്ക്കാവശ്യമായ പാത്രങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഡസന്‍ കണക്കിന് സ്പൂണുകള്‍, ഗ്ലാസുകള്‍. നോക്കൂ നിങ്ങളുടെ വരുംതലമുറ ഇതുപയോഗിക്കുമെന്നാണോ? ഇല്ല. അവര്‍ പുതിയ മോഡലുകള്‍ വാങ്ങി ഇവയെല്ലാം വേസ്റ്റില്‍ ഡംപുചെയ്യും.
നിങ്ങള്‍ക്കാവശ്യമുള്ളതും കുറച്ചു കൂടുതലും ആയിക്കോട്ടെ. അത്രയും മാറ്റിവച്ചിട്ട് ബാക്കിയുള്ളവ ഏതെങ്കിലും സേവനസംഘടനകളെ ഏല്‍പ്പിക്കൂ. വെള്ളപ്പൊക്കവും മറ്റ് അത്യാഹിതങ്ങളും ഒക്കെ നേരിടുമ്പോള്‍ അവര്‍ക്ക് ഇതെല്ലാം സാധുക്കള്‍ക്ക് വീതിച്ചുകൊടുക്കാന്‍ കഴിയും. അതിന്റെ പുണ്യം നിങ്ങള്‍ക്കും വരുംതലമുറയ്ക്കും തീര്‍ച്ചയായും ലഭിക്കും.
സമ്പത്തില്ലായ്മയല്ല നമ്മുടെ പ്രശ്നം. അത് ന്യായമായ രീതിയില്‍ വീതിക്കപ്പെടാത്തതാണ്. ഉള്ളവന് അല്പം കാരുണ്യം കാണിച്ചാല്‍ പലരുടെയും ദാരിദ്ര്യം തീര്‍ന്നുകിട്ടും. നമ്മളാരും ഒന്നും കൊണ്ടുവന്നില്ല, കൊണ്ടുപോകുകയുമില്ല. ഏറ്റവും അത്യാവശ്യമുള്ളവന് നമ്മുടെ കൈയിലുള്ളത് കൊടുത്തുകൊണ്ട് നമുക്ക് ഈശ്വരന്റെ മനസ്സില്‍ ഇടം തേടാം.
ലളിത,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: