സംഘടനാപരമായ യോഗങ്ങള്‍ക്കായി മൂന്നുദിവസം കേരളത്തില്‍ തങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുത്തന്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് മടങ്ങിയത്. ഒരു ദേശീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനായി 22 യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ സംസ്ഥാനത്ത് എത്തിയത് ആദ്യസംഭവമാണ്. കേരളത്തിലെ ദേശീയ ജനാധിപത്യസഖ്യത്തിനും ബിജെപിക്കും വന്‍ കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാന്‍ അമിത് ഷായുടെ മൂന്നുദിവസത്തെ സാന്നിധ്യം സഹായകമായെന്നാണ് ബിജെപി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
യോഗങ്ങള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകളും ഇത് അടിവരയിടുന്നു. സംഘടനയെ താഴെത്തലത്തില്‍ സജീവമാക്കാന്‍ ഗുജറാത്തിലും യുപിയിലും താന്‍ പരീക്ഷിച്ചു ജയിച്ച തന്ത്രങ്ങള്‍ കേരളത്തിലെ പാര്‍ട്ടിനേതാക്കളുമായി ഷാ പങ്കുവച്ചു. അതിനുള്ള കര്‍മ്മപദ്ധതി ചര്‍ച്ചചെയ്തു തയ്യാറാക്കുകയുമുണ്ടായി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള ബിജെപിയുടെ തുടക്കത്തിനും അമിത്ഷായുടെ വരവിലൂടെ കഴിഞ്ഞു.
ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ എന്തുചെയ്യണമെന്ന തീരുമാനമുണ്ടായി. ആഗസ്റ്റ് മാസം 25000 വരുന്ന ബൂത്തുകളില്‍ ബിജെപി കമ്മറ്റികള്‍ നിലവില്‍വരും. ഇതിനായി 6000 പ്രവര്‍ത്തകര്‍ ഒരു ബൂത്തില്‍ അഞ്ച് ദിവസം എന്നനിലയില്‍ 15 ദിവസം പൂര്‍ണസമയം പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ഒക്ടോബറിനുമുന്‍പ് കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ബൂത്തുകമ്മറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. പ്രസംഗങ്ങള്‍ക്കും പരിപാടികള്ക്കുമുപരി നേതാക്കളെല്ലാം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടം കൈവരിക്കാനാവുമെന്ന തന്റെ അനുഭവം ഷാ പങ്കുവച്ചു.
സംഘടനാപരമായ യോഗങ്ങള്‍ക്ക് എത്തി മടങ്ങിയ അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മാത്രമല്ല, മാണിയും ലീഗുമൊക്കെ കലിതുള്ളുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഷാ വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് കേരളത്തിലെത്തിയതെന്ന് രമേശ് ചെന്നിത്തല പറയുന്നതിന്റെ യുക്തിയും മനസ്സിലാകുന്നില്ല. ഷാ മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ചത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തന്ത്രത്തിന്റെ ഭാഗമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മതമേലദ്ധ്യക്ഷന്മാരെ കൊച്ചാക്കുന്നതുകൂടിയാണ്.
മതാദ്ധ്യക്ഷന്മാരോ സന്ന്യാസിശ്രേഷ്ഠരോ ബിജെപിക്ക് നികൃഷ്ടജീവികളല്ല. അവരെ കാണുന്നതും അവരുമായി ചര്‍ച്ച ചെയ്യുന്നതും പാര്‍ട്ടി വിലക്കിയിട്ടുമില്ല. തന്ത്രത്തിന്റെ ആവശ്യവുമില്ല. മാണിയുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ഷാ വ്യക്തമാക്കിയിട്ടും താന്‍ ആരുടെയും കൂടെ പോകുന്നില്ലെന്ന് മാണി വീമ്പിളക്കുന്നതിലും അര്‍ത്ഥമില്ല. ബിജെപിക്കെതിരെ മുസ്ലിംലീഗ് വര്‍ഗീയത ആരോപിക്കുന്നത് പരിഹാസ്യമാണ്.
കേരളത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ നിരത്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ അവതരിപ്പിച്ചുമാണ് കേരളത്തില്‍ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ മുന ഒടിക്കാന്‍ അമിത്ഷാ ശ്രമിച്ചത്. അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. താന്‍ പറയുന്ന കണക്കുകള്‍ തെറ്റാണെങ്കില്‍ അതു തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ വെല്ലുവിളി സ്വീകരിച്ചിട്ടില്ല.
കന്നുകാലി വില്പന നിയന്ത്രണത്തിന്റെ പേരില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്കും വ്യക്തമായ ഉത്തരമാണ് ഷാ നല്‍കിയത്. കന്നുകാലി വില്പന രാഷ്ട്രീയ വിഷയമല്ലെന്നും നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എടുത്ത തീരുമാനം പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ഷാ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് സ്ഥാപിക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞു.
കേരളത്തില്‍ അടുത്ത ഭരണം ബിജെപിയുടേതാണെന്ന് യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും അമിത് ഷാ വിജയിച്ചു. 15ശതമാനം വോട്ട് ഇപ്പോള്‍ ബിജെപിക്കുണ്ട്. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടായാല്‍ ഈ ശതമാനം ഇരട്ടിയിലധികമാകാന്‍ ഒരു പ്രയാസവുമില്ല. ത്രികോണ മത്സരം നടക്കുമ്പോള്‍ അത് ഭരണം പിടിക്കാന്‍ മതിയായ വോട്ടാകും. എട്ട് ശതമാനം വോട്ടുമാത്രം ഉണ്ടായിരുന്നപ്പോഴാണ് മഹാരാഷ്ട്രയില്‍ ബിജെപി അധികാരം പിടിച്ചത്. ഗുജറാത്തില്‍ ആദ്യം അധികാരത്തിലെത്തുമ്പോള്‍ ബിജെപിക്കുണ്ടായിരുന്നത് 11 ശതമാനം വോട്ട്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യമല്ല കേരളത്തിലേതെന്ന് പറഞ്ഞപ്പോള്‍ ജമ്മുകശ്മീരില്‍ ബിജെപി എങ്ങനെ ഭരിക്കുന്നുവെന്ന് വിശദീകരിക്കുകയായിരുന്നു ഷാ.
സംഘടനാ യോഗങ്ങള്‍, ബൂത്ത് മീറ്റിംഗ്, പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് ഭക്ഷണം, മാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖങ്ങള്‍, സന്ന്യാസിമാരും ബിഷപ്പുമാരുമായുള്ള കൂടികാഴ്ചകള്‍, പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്മ തുടങ്ങി 22 പരിപാടികളിലായി മൂന്നുദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അമിത്ഷാ ആയിരുന്നു. അതില്‍ വിറളിപൂണ്ട പ്രതിപക്ഷം ക്രിയാത്മകമായി എതിര്‍ക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ പേരുപറഞ്ഞ് വിമര്‍ശിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഒപ്പം ബിജെപിയുടെ വളര്‍ച്ചയിലുള്ള പരിഭ്രാന്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: