കേരളം ഹരിതകേരളമായിരുന്നു. പണ്ട് ഇന്ദിരാഗാന്ധി വനവല്‍ക്കരണത്തിന് ആഹ്വാനം ചെയ്തപ്പോള്‍ അന്നു നട്ടതെല്ലാം അക്കേഷ്യയും യൂക്കാലിപ്റ്റസും മറ്റും ആയിരുന്നു. ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്ന അക്കേഷ്യ പോലുള്ള മരങ്ങള്‍ ഹരിതകേരളത്തെ മരുകേരളമാക്കാനാണ് സഹായിച്ചത്.
ഇപ്പോള്‍ പിണറായി വിജയന് പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നടണം എന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നടന് മോഹന്‍ലാലും ഗായിക ചിത്രയും എല്ലാം ഈ ആഹ്വാനം ഉള്‍ക്കൊണ്ട് ഓരോ മരം നടുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഹരിതകേരളത്തെ മരുകേരളമാക്കിയത് നമ്മള് തന്നെയല്ലേ? അഭ്യസ്ത വിദ്യരാണെങ്കിലും കേരളീയര്‍ പ്രകൃതി സ്നേഹികളല്ല. സ്വന്തം കുടിവെള്ളം പോലും മലിനമാക്കുന്ന ദ്രോഹികളാണ്. ഇന്നും പെരിയാറിലേക്ക് കക്കൂസ് മാലിന്യം തള്ളി എന്ന വാര്‍ത്ത കേള്‍ക്കുന്നു. സ്വന്തം ദാഹജലത്തില്‍ പോലും മാലിന്യം തള്ളുന്നവര്‍ക്ക് അവനവനോടുപോലും സ്നേഹമില്ല. പിന്നെയല്ലേ പ്രകൃതിസ്നേഹം.
3500 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ 100 ദശലക്ഷം നശിപ്പിച്ചു. ഇത് ശുദ്ധജലക്ഷാമമുണ്ടാക്കുന്നു. എല്ലാ ജൂണ്‍ അഞ്ചിനും പരിസ്ഥിതി ദിനം വെറും ആചാരമായി ആഘോഷിക്കുന്ന കേരളീയര്‍ക്ക് ഇല്ലാത്തത് പരിസ്ഥിതി സ്നേഹമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ ഏതു മരമാണ് നടുന്നത്? പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാന്‍ എന്തെങ്കിലും മരങ്ങള്‍ നട്ടാല്‍ പോരാ.
ജൈവ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ വനംവകുപ്പ് 72 ലക്ഷം വൃക്ഷത്തൈകള്‍ നല്കുമത്രെ. കൃഷി വകുപ്പ് അഞ്ചുലക്ഷവും കുടുംബശ്രീ 23 ലക്ഷം തൈകളുമാണ് നല്‍കുന്നത്. ജൈവസന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന അക്കേഷ്യയും യൂക്കാലിപ്റ്റസും വെട്ടിക്കളയും. കുട്ടികളും മരം വയ്ക്കാന്‍ വേണ്ടി ആഹ്ലാദത്തോടെ കാത്തിരിക്കുന്നു. 40 ലക്ഷം ചെടികള്‍ അവര്‍ക്ക് നടാനായി നല്‍കും.
എന്നാലും മാലിന്യം കുടിവെള്ളത്തിലും ജലസ്രോതസ്സുകളിലും കുളത്തിലുമെല്ലാം തള്ളുന്ന മലയാളിക്ക് എങ്ങനെ പരിസ്ഥിതി സ്നേഹിയാകാന്‍ കഴിയും? മാലിന്യ സംസ്കരണമെന്ന് പത്രപ്രവര്‍ത്തകയായ ഞാന്‍ കേട്ടുതുടങ്ങിയിട്ട് ദശകങ്ങളായി.
പക്ഷെ ഉള്പ്പതിഷ്ണുക്കളായ മലയാളി യുവത്വം ഗ്രാമങ്ങളെ പരിത്യജിച്ച് നഗരങ്ങളിലേക്ക് കുടിയേറുകയാണ്. നഗരങ്ങളില്‍ ഉയരുന്നത് ബഹുനില കെട്ടിടങ്ങളും ഫ്ളാറ്റുകളും മറ്റുമാണ്. അവര്‍ക്ക് എങ്ങനെ മരം/ചെടികള്‍ നടാനാകും? എന്റെ ഗ്രാമത്തിലുണ്ടായിരുന്ന വീട്ടില്‍ അശോകം, അത്തി, ഇത്തി മുതലായ പൂച്ചെടികളും മരങ്ങളും ഉണ്ടായിരുന്നു. വളരെയധികം നിറങ്ങളുള്ള ചെടികളും ഞാന്‍ സ്കൂളിലെ കൂട്ടുകാരികളുടെ വീട്ടില്‍നിന്നും മറ്റും കൊണ്ടുവന്നു നടുമായിരുന്നു.
അങ്ങനെ നട്ട അശോകം എത്ര വര്‍ഷം കഴിഞ്ഞിട്ടും പൂവിട്ടില്ല. അപ്പോള്‍ എന്റെ ബന്ധു സന്യാസി ചേട്ടന് പറഞ്ഞത് അശോകം പൂക്കണമെങ്കില്‍ സ്ത്രീയുടെ പാദസ്പര്‍ശം ഏല്ക്കണം എന്നായിരുന്നു. ഞാന്‍ കുട്ടിയായിരുന്നല്ലോ.കേരളത്തെ ഹരിതവും വൃത്തിയുള്ളതും ആക്കാന്‍ വേസ്റ്റ് മാനേജ്മെന്റും, കുളവും കിണറും വൃത്തിയാക്കലും, പരിസ്ഥിതി സൗഹൃദമായ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കലും വേണം. കണ്ടല്‍കാടുകള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള ശക്തി മനസ്സിലാക്കാത്ത നാം കണ്ടല്‍ക്കാടുകളെ നശിപ്പിക്കുന്നു. മറ്റൊരു വസ്തുത നാം ജൈവ കൃഷിയിലേക്ക് തിരിയണമെന്നതാണ്.
നഗര ഭ്രാന്തന്മാര് ഗ്രാമങ്ങള്‍ പരിത്യജിക്കുമ്പോള്‍, ഗ്രാമങ്ങളില്‍ പ്ലൈവുഡ് ഫാക്ടറികള്‍ ബഹുലമാകുമ്പോള് ആ ഗ്രാമങ്ങള്‍ നശിക്കുന്നു. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഉണ്ടാകുന്നു. ഇന്ന് പൈതൃക ടൂറിസം, നിലനില്‍ക്കുന്ന ടൂറിസം എന്നെല്ലാം വാഗ്ധോരണി മുഴക്കുമ്പോഴും വിദേശ സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കായലിലെ ബോട്ടിങ് ഇല്ലാതാകുന്നത് മാലിന്യവും ദുര്‍ഗന്ധവും മൂലമാണ്.
കേരളത്തിലെ വയലുകള്ക്കുപോലും ഉല്‍പ്പാദന ശേഷിയില്ലാതാകുന്നത് സിന്തറ്റിക് വളവും കീടനാശിനി ഉപയോഗവും മൂലമാണ്. അമിത ജല ചൂഷണവും വന നശീകരണവും സാധാരണമായത് കൃഷി വികസിപ്പിക്കാനാണ് എന്നാണ് വയ്പ്. പണ്ട് വയലുകളില്‍ ചാണകപ്പൊടിയും ചാരവുമാണ് വളത്തിന് ഉപയോഗിച്ചിരുന്നത്. കാര്‍ഷിക വികസനം വനനശീകരണത്തിനും വഴിതെളിച്ചു. വനത്തിന്റെ ഇക്കോസിസ്റ്റം നശിപ്പിക്കപ്പെട്ടു. വനങ്ങള്‍ 1940 മുതല്‍ 1990 വരെ വളരെ അധികം നശിപ്പിക്കപ്പെട്ടു. വനം നശിപ്പിക്കുന്നത് വയലുകള്‍ ആക്കാനും പട്ടണവല്ക്കരണത്തിനുമാണ്.
ഇന്ന് നാടിന്റെ 30 ശതമാനം മാത്രമാണ് വനങ്ങള്‍ ഉള്ളത്. മരം മുറിക്കുന്നത് ബഹുനില കെട്ടിങ്ങള്‍ ഉയര്‍ത്താനാണ്. യഥാര്‍ത്ഥത്തില്‍ കൃഷി വികസനം വനനശീകരണത്തിന് വഴിതെളിച്ചു. 1940 നും 1970 നും മധ്യേ വനം സാരമായി കുറഞ്ഞു. മരങ്ങള്‍ മുറിക്കുന്നത് കെട്ടിടങ്ങള്‍ക്കുവേണ്ടി മാത്രമല്ല, കരി ഉല്‍പ്പാദനത്തിനും മറ്റുമാണ്. വനനശീകരണം കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. 2000 നും 2012 നും ഇടയ്ക്ക് 2.3 ദശലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ വനനശീകരണമുണ്ടായി. ഇത് ആഗോളതാപനത്തിനും വായുവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും ഇടയാക്കി. വനം നശിച്ചാല്‍ കാലാവസ്ഥയില്‍ ചൂട് വര്‍ധിക്കും. ഇന്ന് വനനശീകരണം ഒരു ജോലി പോലെയാണ് ജനം കരുതുന്നത്. വനനശീകരണം 50,000 ദശലക്ഷം മരങ്ങള്‍ നശിപ്പിക്കുന്നുവത്രെ.
ഇതെല്ലാം തടിവെട്ടലിന്റെയും വനനശീകരണത്തിന്റെയും തിക്തഫലങ്ങളാണ്. ”കാട്ടിലെ തടി, തേവരുടെ ആന” എന്ന പഴഞ്ചൊല്ലുപോലും ഉണ്ട്. മലയാളികള്‍ക്ക് പരിസ്ഥിതി വിദ്യാഭ്യാസമോ മൂല്യബോധമോ ഇല്ല. ഇത് മലയാളിയുടെ മാത്രം കഥയല്ല, ആഗോള പ്രതിഭാസമാണ്. വനനശീകരണത്തിന്റെ ദുരന്തഫലങ്ങള്‍ അറിഞ്ഞുതന്നെയാണ് മലയാളി ഗ്രാമങ്ങള്‍ ത്യജിച്ചും നഗരത്തിലേക്ക് ചേക്കേറുന്നത്. കൃഷിയേക്കാള്‍ അഭിമാനകരം ടൗണിലെയോ റെയില്‍വേ സ്റ്റേഷനിലെയോ കൂലിപ്പണിയാണത്രെ.
പണ്ട് ഏക്കര്‍ കണക്കിന് പാടങ്ങള്‍ ഉള്ളവരെ ജന്മിമാര് എന്നുവിളിച്ചു. തീണ്ടലും തൊടീലും നിലനിന്ന കാലത്തുപോലും കൃഷി തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് കേരളത്തെ ഹരിതകേരളമാക്കാമെന്ന് സ്വപ്നം കാണുന്നു. പക്ഷെ നട്ടതൈകളെ തിരിഞ്ഞുനോക്കാത്ത വൃക്ഷത്തൈ വിതരണം ഒരു ചടങ്ങായി, മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള വഴിയായി മാറുന്നു.
മോഹന്‍ലാലും ചിത്രയും വൃക്ഷത്തൈകള്‍ നട്ടാല്‍ അതിനെ പരിപാലിക്കാന്‍ അവര്‍ക്ക് നേരമുണ്ടോ? മനോഹര ഗ്രാമങ്ങളെ ഉപേക്ഷിച്ച് ടൗണിലേക്ക് കുടിയേറുമ്പോള്‍ ആ ഗ്രാമങ്ങളില്‍ പ്ലൈവുഡ് ഫാക്ടറികള്‍ സ്ഥാപിതമാകുന്നു. ജലം മലിനമാകുന്നു. സുഗന്ധപൂരിതമായിരുന്ന വായു ദുര്ഗന്ധമുള്ളതാകുന്നു. അതുകൊണ്ട് ഈ വൃക്ഷത്തൈകള്‍ നടുന്നതിനോടൊപ്പം അതിന്റെ പരിപാലനവും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്യണം. തൈക്കൊപ്പം ഇതിനെ പരിപാലിക്കേണ്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളും കൊടുക്കണം.
ഒരു കോടി വൃക്ഷത്തൈകള്‍ നട്ടാല്‍ കേരളം ഭൂമിയിലെ സ്വര്‍ഗ്ഗമാകും; അവ സംരക്ഷിക്കപ്പെട്ടാല്‍. ഇന്ന് ഇത്തരം നടപടികള്‍ പ്രഖ്യാപിക്കപ്പെടുന്നത് രാഷ്ട്രീയക്കാരുടെ പ്രതിഛായ വര്‍ധിപ്പിക്കാനാണ്. അല്ലാതെ അത് നടപ്പാക്കുന്നുണ്ടോ, ചെടി വളരുന്നുണ്ടോ എന്നൊന്നും അവര്‍ ശ്രദ്ധിക്കുകപോലുമില്ല. ഈ യജ്ഞത്തില്‍, പങ്കെടുക്കുന്നവരും തങ്ങളുടെ ഫോട്ടോ മാധ്യമങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളം വിനോദ സഞ്ചാരികളുടെ സ്വര്‍ഗമാകുന്നത് ഹരിത കേരളമായതിനാലാണ്, 44 നദികളും തടാകങ്ങളും ഉള്ളതിനാലാണ്. തടാകത്തില്‍ക്കൂടി ഹൗസ് ബോട്ടില്‍ സഞ്ചരിച്ച് ആനകളും മറ്റും ജലസ്നാനം നടത്തുന്നത് കാണുവാനാണ്. കേരളത്തിലെ ഉത്സവങ്ങള്‍ക്കും ആന എന്ന കാട്ടുജീവി അത്യന്താപേക്ഷിതമാവുന്നു. തൃശ്ശൂര്‍ പൂരം പോലുള്ള ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വൃക്ഷനിബിഡമായ വനങ്ങള്‍, ജലസമൃദ്ധമായ കായല്‍, തോട്, നദി മുതലായവയുള്ള കേരളം ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. ദൈവത്തിന്റെ സ്വന്തം നാട്! പക്ഷെ എത്രനാള്‍? ഒരു മരം നടല്‍ ഒരു ചടങ്ങ് മാത്രമാണ്. അതിന്റെ വളര്‍ച്ചയ്ക്ക് പ്രതിബദ്ധത കാണിച്ചില്ലെങ്കില്‍ പത്രങ്ങളില്‍ പടം വരാനുള്ള വിദ്യ മാത്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: