അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ, ഒരു മിണ്ടാപ്രാണിയെ ജനമധ്യത്തില്‍ വച്ച് കഴുത്തറുത്ത് കൊന്നവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം മുംബൈ സ്വദേശിനിയായ ഡോ.ദീപ കട്യാല്‍ എന്ന മൃഗസ്നേഹിയെ. വീട്ടില്‍ ഓമന മൃഗങ്ങളെ വളര്‍ത്തുകയും, അവയ്ക്ക് പരിക്കുപറ്റിയാല്‍, വയസ്സായാല്‍ പെരുവഴിയില്‍ തള്ളുകയും ചെയ്യുന്നവരില്‍ നിന്ന് വ്യത്യസ്തയാണ് ദീപ.
ഏഴാം വയസ്സില്‍ തുടങ്ങിയതാണ് ദീപയ്ക്ക് പക്ഷിമൃഗാദികളോടുള്ള സ്നേഹം. പട്ടിയും പൂച്ചയും ആമയും താറാവും ഒക്കെയായിരുന്നു അന്ന് അവളുടെ ചങ്ങാതിമാര്‍. അച്ഛനോടൊപ്പം അവയെ പരിപാലിക്കലായിരുന്നു പ്രധാന ജോലി.
പരിക്കേറ്റ ഒരു പക്ഷികുഞ്ഞിനെ ഒരിക്കല്‍ ദീപയും അച്ഛനും കൂടി പരിപാലിച്ചു. പരിക്കുകള്‍ ഭേദമായപ്പോള്‍ ദീപ എവിടെപ്പോയാലും പക്ഷിക്കുഞ്ഞും ഒപ്പം കൂടി. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ പക്ഷിക്കുഞ്ഞ് ദീപയുടെ കാലിനടിയില്‍പ്പെട്ട് ചത്തു. ആ സംഭവം ദീപയുടെ കുഞ്ഞുമനസ്സിനെ വല്ലാതെയുലച്ചു. അറിയാതെ സംഭവിച്ചതെങ്കിലും, കുറ്റബോധം അവളെ ചൂഴ്ന്നുനിന്നു. അന്ന് ദീപ ഒരു തീരുമാനമെടുത്തു. മൃഗഡോക്ടറാവുക, മൃഗങ്ങളെ സംരക്ഷിക്കുക.
എട്ടാം വയസ്സില്‍ അച്ഛന് അവള്‍ക്കൊരു നായ് കുഞ്ഞിനെ സമ്മാനിച്ചു. റോക്കി എന്ന് പേരിട്ടു. 18 വര്‍ഷം ദീപയുടെ സന്തതസഹചാരിയായി റോക്കി ജീവിച്ചു. മൃഗങ്ങളെ സ്നേഹിക്കുന്നവരെങ്കിലും ദീപ മൃഗഡോക്ടറാകുന്നത് മാതാപിതാക്കള്‍ക്ക് അംഗീകരിക്കാനായില്ല. ഒടുവില്‍ എതിര്‍പ്പുകള്‍ തരണം ചെയ്തുകൊണ്ട് മൃഗഡോക്ടറായി.
ദീപയുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന റോക്കിയെ പോലെതന്നെയുളള മറ്റൊരു നായ്ക്കുട്ടിയെ ഒരാള്‍ സമ്മാനമായി നല്കി. റോക്കി എന്ന് അതിനും പേര് നല്കി. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ആ നായ്കുട്ടിയുടെ കാലിന്റെ ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തി. വെറ്റെറിനറി സയന്‍സ് പഠിച്ചെങ്കിലും മൃഗങ്ങളുടെ വേദനയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചില്ല.
ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്സിയിലെത്തി പഠനം തുടര്‍ന്നു. അപ്പോഴും റോക്കിയുടെ വേദനയ്ക്ക് പരിഹാരം കണ്ടെത്താനായില്ല. ഒടുവില്‍ അക്യുപങ്ചര്‍, ട്രാന്സ്ക്യുടേനിയസ് ഇലക്ട്രിക്കല്‍ നേര്‍വ് സ്റ്റിമുലേഷന്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വേദന കുറച്ചെങ്കിലും ശമിപ്പിക്കാമെന്ന് കണ്ടെത്തി.
എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം റോക്കിയുടെ കാലുകളുടെ സ്പര്‍ശനശേഷി നഷ്ടമായി പൂര്‍ണമായും തളര്‍ന്നു. തുടര്‍ന്ന് വിദേശത്തുനിന്ന് റോക്കിക്കുവേണ്ടി ഒരു വീല്‍ ചെയര്‍ ഇറക്കുമതി ചെയ്തു. ഇതൊക്കെ റോക്കിക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണെങ്കില്‍ വന്യമൃഗങ്ങള്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്കുമൊക്കെ ദീപ പരിചരണം നല്‍കാറുണ്ട്.
വൈദ്യുതാഘാതമേറ്റ കുരങ്ങുകള്‍, പരുന്തുകള്‍, വവ്വാലുകള്‍, പാമ്പുകള്‍ അങ്ങനെ പോകുന്നു ആ നിര. വീടിനടുത്തുതന്നെയാണ് ഇവയെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതും.
മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനും വേദനയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള സജ്ജീകരണത്തോടുകൂടിയ ക്ലിനിക്കുകള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് ദീപയുടെ പ്രതീക്ഷ. ഇതിന് വേണ്ടി തന്റെ അറിവ് പ്രയോജനപ്പെടുത്താനും ഒരുക്കമാണെന്ന് ദീപ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: