ഭരണകൂടങ്ങള്‍ കൊഴിഞ്ഞുപോകുമെന്നാണ് കാറല്‍ മാര്‍ക്സ് പറഞ്ഞത്. ബംഗാളില്‍ പാര്‍ട്ടി തന്നെ കൊഴിഞ്ഞുപോകുന്നു. ബിജെപിയുടെ വന്‍ മുന്നേറ്റവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണവുമാണ് സിപിഎമ്മിനെ വംഗദേശത്തുനിന്നും പറപ്പിക്കാന്‍ വഴിവെയ്ക്കുന്നത്. പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് തൃണമൂലിലേക്കു ചേക്കേറുന്നത്. ശേഷിക്കുന്ന നേതാക്കളില്‍ ആരൊക്കെപോകും എന്നതും പാര്‍ട്ടിക്കു നിശ്ചയമില്ല. മാത്രവുമല്ല, തൃണമൂലിലേക്കുപോയ പാര്ട്ടിക്കാര് തന്നെതിരിഞ്ഞ് സിപിഎമ്മിനെ ആക്രമിക്കുന്നുണ്ട്. തല്ലുകൊള്ളുന്നവരില്‍ പലരും നേതാക്കളാണ്. പണ്ട് തങ്ങളെ ദ്രോഹിച്ചതിനു ഇങ്ങനെയാണ് നേതാക്കള്‍ക്കളെ ശിക്ഷിക്കുന്നത്. സിപിഎമ്മിന് തിരിച്ച് ഒന്നും ചെയ്യാനാവുന്നില്ല.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ നിര്‍ത്താന്‍ സ്ഥാനാര്‍ഥികള്‍പോലും ഇല്ലാത്ത അവസ്ഥ വരുമോയെന്നു സിപിഎമ്മിനു ഭയമുണ്ട്. വെറുതെ നിര്‍ത്തിയാല്‍ പോര, ജനസമ്മതിയുള്ളവര്‍ വേണം. അങ്ങനെയൊന്ന് ഓര്‍ക്കാന്‍കൂടി വയ്യ. പാര്‍ട്ടിതന്നെ വേണ്ടാതായ സ്ഥിതിക്ക് പാര്‍ട്ടിക്കാരെ ആര്‍ക്കുവേണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച നാണംകെട്ട തോല്‍വി ഇനിയും ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടിക്കറിയാം.
പതിറ്റാണ്ടുകളായി സിപിഎം പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ഉള്ളവനുവേണ്ടി നിലനിന്നതിന്റെ ഫലമാണ് സിപിഎം ഇന്നു ബംഗാളില്‍ അനുഭവിക്കുന്നത്. ഇല്ലാത്തവനെ ആട്ടിയോടിച്ച് റ്റാറ്റയ്ക്കും ഇന്തോനേഷ്യയിലെ സലിംഗ്രൂപ്പിനുവേണ്ടി നന്ദിഗ്രാമും സിംഗൂരും ഉണ്ടാക്കി സിപിഎം തനി ബൂര്‍ഷ്വാ പാര്‍ട്ടി ആയപ്പോള്‍ യഥാര്‍ഥ സമരവും പോരാട്ടവും അവര്‍ കണ്ടു. അതും പാര്‍ട്ടിക്കെതിരെയുള്ള കൊടും പ്രതിഷേധം. കേരളത്തിലെ സിപിഎം ബംഗാളിലെ സ്വന്തം പാര്‍ട്ടിയെ സൗകര്യപൂര്‍വം മറക്കുകയാണെന്നു തോന്നുന്നു. കുറഞ്ഞപക്ഷം അവിടെ പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദാരുണാവസ്ഥയെങ്കിലും ഓര്‍ക്കേണ്ടതാണ്.അഹങ്കാരംകൊണ്ട് അതൊന്നും ഓര്‍ക്കണമെന്നില്ല. ബംഗാളില്‍ പാര്‍ട്ടിയുടെ വേരുചീഞ്ഞത് ആ അഹങ്കാരംകൊണ്ടാണ്.ആ വേരുചീയല്‍ കേരളത്തിലും പടര്‍ന്നിട്ടുണ്ട്.സൂക്ഷിച്ചാല്‍ സിപിഎമ്മിനെ തട്ടിയും മുട്ടിയുമൊക്കെ അങ്ങനെകൊണ്ടുപോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: