സ്വന്തം ലേഖകന്‍
പത്തനാപുരം: ”കഴിഞ്ഞ ഇലക്ഷന് വോട്ട് ചോദിക്കാന്‍ വന്നതാണ് എംഎല്‍എ ഗണേഷ്. പിന്നെ ഇതേവരെ ഊരിലേക്ക് കണ്ടിട്ടില്ല. ഞങ്ങളുടെ ദുരിതങ്ങള്‍ ആരോട് പറയും .അവര്‍ക്ക് വോട്ട് മാത്രം മതി ഞങ്ങളുടെ ദുരിതത്തെ കുറിച്ച് അറിയണ്ട. റോഡ് ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് വര്‍ഷം ആറായി. ഇതുവരെയും ഒന്നുമായില്ല.”
ഇത് കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊരിലെ ലീലയുടെ വാക്കുകളാണ്. വാഗ്ദാനങ്ങളുമായി എല്ലാവരും വരാറുണ്ടങ്കിലും ഇതുവരെയും ഒന്നും നടപ്പാക്കി കണ്ടിട്ടില്ലന്ന് ഊര് വാസികള്‍ ഒരുപോലെ പറയുന്നു. ഇവിടെ 30ല്‍ പരം ആദിവാസികുടുംബങ്ങളിലായി നൂറിലധികം വനവാസികളാണ് ദുരിതം പേറി കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസനിഷേധം മാത്രമല്ല ഞെട്ടിക്കുന്ന നിരവധി സത്യങ്ങളാണ് ഊരിലുള്ളത്. ആദിവാസിമലയില് പണ്ഡാരം ജനവിഭാഗത്തില്പെട്ടവരാണ് ഇവിടെയുള്ളത്. പട്ടികവര്‍ഗ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇവര്‍ക്ക് യാതൊന്നും ലഭ്യമാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വെള്ളംതെറ്റി കോളനിയില്‍ സൗജന്യ റേഷന്‍ ലഭിച്ചിട്ട് മാസങ്ങളാകുന്നു. ഇതിനാല്‍ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഉള്‍വനങ്ങളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ച് അത് പട്ടണത്തില്‍ കൊണ്ടുപോയി വില്പന നടത്തിയാണ് ജീവിക്കുന്നത്. വന്യമ്യഗശല്യവും കാലവര്ഷവുമായതിനാല് വനത്തില്‍ പോകാനും കഴിയുന്നില്ല. ഇതോടെ വനവിഭവങ്ങള്‍ ശേഖരിക്കാനാകാതെ മിക്ക ഊരുകളും പട്ടിണിയിലാണ്. കുട്ടികളടക്കം നിരവധി പേര്‍ക്ക് പനിയും ഛര്‍ദ്ദിലും വയറിളക്കവും പിടിപെട്ടു.
മഴക്കാലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പോലും ആരോഗ്യവകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണനയുണ്ടെങ്കിലും മിക്കവരും പുല്ലുമേഞ്ഞ് ചോര്‍ന്നൊലിച്ച വീടുകളില്‍ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. മിക്ക വീടുകളിലും കിണറുകളോ കക്കൂസോ ഇല്ല. സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ടെങ്കിലും സൗരോര്‍ജ്ജവേലികള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവായതിനാല്‍ വൈദ്യുതി ലഭിക്കാതെ ഇരുട്ടിലാണ്.
എന്തെങ്കിലും ആവശ്യത്തിനായി പുറംലോകത്ത് എത്തണമെങ്കില്‍ ദുര്‍ഘടം നിറഞ്ഞ ആറ് കിലോമീറ്റര്‍ വനപാതയിലൂടെ നടക്കണം. ഇവിടേക്ക് ജീപ്പ് മാത്രമാണ് എത്തുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ജീപ്പ് വിളിച്ചാല്‍ 500 രൂപയിലധികം നല്‍കണം. ആന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം കാരണവും റോഡിന്റെ ദുരവസ്ഥയും മൂലം ജീപ്പുകാര് പലരും ഇവിടേയ്ക്ക് വരാറില്ല. അങ്ങനെ നിരവധിയായ പ്രശ്നങ്ങള്‍ കൊണ്ട് നരകതുല്യമാണ് കിഴക്കെ വെള്ളംതെറ്റിയിലെ ഊര് നിവാസികളുടെ ജീവിതം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടശ്ശേരി വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഇവിടം. ഇവിടുത്തെ വാര്‍ഡ് മെമ്പര്‍ ആരാണെന്ന് പോലും ഇവര്‍ക്ക് അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: