മദ്യമുതലാളിമാര്‍ക്ക് നിര്‍ബാധം ബാര്‍ ലൈസന്‍സ് അനുവദിച്ച് കേരളത്തെ മദ്യത്തിന്റെ സ്വന്തം നാടാക്കി മാറ്റാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യഥേഷ്ടം മദ്യം ലഭ്യമാക്കി മദ്യവര്‍ജ്ജനം നടപ്പിലാക്കുമെന്ന വിചിത്രമായ വാദമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മദ്യഷാപ്പുകള്‍ക്ക് അനുവാദം നല്‍കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേക അധികാരം ഇടതു സര്‍ക്കാര്‍ എടുത്തുമാറ്റുകയാണ്. ജനതാല്പര്യത്തെ ബലി കഴിച്ച് മദ്യരാജാക്കന്മാരുടെ താല്പര്യത്തിന് കീഴ്പ്പെടുകയാണ് ഇടതു സര്‍ക്കാരെന്ന് ഇതിലൂടെ വീണ്ടും തെളിയുകയാണ്.
ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള എല്ലാ ഹോട്ടലുകള്‍ക്കും ആവശ്യം പോലെ ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന പുതിയ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അഞ്ഞൂറ് മീറ്റര്‍ പരിധിയുള്ള ബീര്‍, വൈന്‍ പാര്‍ലറുകള്‍ അതേ താലൂക്കില്‍ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനും അനുമതി നല്‍കും. ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പതിനൊന്ന് മുതല്‍ രാത്രി പതിനൊന്നു വരെയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായിരുന്നു ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്.
മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്നും ഇടതു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും മദ്യവര്‍ജ്ജനം നടപ്പാക്കുകയും ചെയ്യുമെന്ന ഫലിതമാണ് ഇടതുസര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കുകയും, പാവപ്പെട്ട ജനങ്ങളെ മദ്യത്തിന്റെ കെടുതിയിലാക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മദ്യത്തില്‍നിന്ന് ലഭിക്കുന്ന ആദായത്തിലൊരുഭാഗം മദ്യവര്‍ജ്ജന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നീക്കിവയ്ക്കുമത്രെ!
ബാറുകളില്‍ ഇനി കള്ളും ലഭ്യമാക്കാനാണ് സര്‍ക്കാറിന്റെ നീക്കം. അബ്കാരി ചട്ടങ്ങളില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങള്‍ കേരളത്തിലുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതു സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. ത്രീസ്റ്റാറിനും അതിന് മുകളില്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷനുകളുള്ള ഹോട്ടലുകള്‍ക്കും ശുദ്ധമായ കള്ളു വിതരണം ചെയ്യാന്‍ പ്രത്യേക അനുവാദം നല്‍കും. കേരളത്തില്‍ കള്ളു ചെത്തുന്ന തെങ്ങുകളുടെ എണ്ണത്തിന് അനുപാതമായല്ല കള്ളു വില്‍പ്പന നടത്തുന്നത്. കൃത്രിമമായി കള്ളു നിര്‍മ്മിച്ച് കള്ളുഷാപ്പുകളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്ന പരാതി ഉയരുമ്പോഴാണ് സ്റ്റാര്‍ ഹോട്ടലുകളിലേക്കുകൂടി കള്ളു വില്‍പ്പന വ്യാപിപ്പിക്കുന്നത്.
മദ്യം ലഭിക്കാനുളള പ്രായ പരിധി 23 വയസ്സാക്കിയെന്ന ഏക ആശ്വാസം മാത്രമാണ് സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിലുള്ളത്. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞുകൊണ്ട് പുതിയ ഓര്‍ഡിനന്‍സ് ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ മദ്യനിരോധന സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും നിരന്തരമായി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഈ സുപ്രധാന നിയമം നിലവില്‍ വന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം ഇല്ലാതായിരിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ മാത്രം അനുവാദത്തിലൂടെ മദ്യശാലകള്‍ തുടങ്ങാമെന്ന ജനവിരുദ്ധ നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ജനവികാരത്തെ ഹനിക്കുകയും ഭരണകൂടത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ നയത്തിലൂടെ മദ്യമുതലാളിമാര്‍ യഥേഷ്ടം വിഹരിക്കുവാനുമുള്ള വഴിയുമാണ് തുറന്നിട്ടിരിക്കുന്നത്.
മദ്യനിരോധനം നടപ്പാക്കിയാല്‍ വ്യാജമദ്യം ഒഴുകുമെന്നും അത് മദ്യദുരന്തങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് സര്‍ക്കാറിന് പറയാനുള്ളത്. വ്യാജ മദ്യദുരന്തത്തെക്കാള്‍ വലിയ സാമൂഹ്യദുരന്തമാണ് മദ്യ വില്‍പ്പനയിലൂടെ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്ന ന്യായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പതിന്മടങ്ങ് ദുരന്തമാണ് ഇതുമൂലം ഉണ്ടാകുന്നത്. വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് എക്സൈസ് മന്ത്രി വ്യക്തമാക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്ത ലഹരി ലഭ്യമാക്കുമെന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം. എന്നാല്‍ ലഹരി വിഷം തന്നെയാണെന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ തിരസ്കരിക്കുന്നു. മദ്യം വിഷമാണെന്ന ശ്രീനാരായണ ഗുരുവിന്റെ വചനത്തിനു നേരെയാണ് സര്‍ക്കാര്‍ കൊഞ്ഞനം കുത്തുന്നത്. ടൂറിസം വികസനത്തിന്റെ പേരില്‍ പാവപ്പെട്ടവന്റെ കുടിലുകളില്‍ അശാന്തി വിതയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് മദ്യ മുതലാളിമാര്‍ക്ക് നല്കിയ വാഗ്ദാനമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനുവേണ്ടി മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സാര്‍വ്വത്രിക മദ്യവില്‍പ്പനയിലൂടെ മദ്യ ഉപഭോഗം വര്‍ദ്ധിക്കുമ്പോള്‍ എങ്ങനെയാണ് മദ്യവര്‍ജ്ജനം നടപ്പാക്കുകയെന്ന് ഇടതു സര്‍ക്കാര്‍ വ്യക്തമാക്കണം. കുപ്രസിദ്ധമായ ബാര്‍കോഴ വിവാദത്തിന്റെ രണ്ടാം ഭാഗത്തിലേക്കാണ് പുതിയ മദ്യനയം വഴിതുറന്നിരിക്കുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: